തടവുകാർക്ക് പൊതുമാപ്പ്: സൗദിയിൽ ജയിൽ മോചന നടപടികൾ തുടങ്ങി
Mail This Article
റിയാദ് ∙ സൗദിയിൽ തടവുകാർക്ക് പൊതുമാപ്പ് നൽകി ജയിൽ മോചിതരാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ഭരണാധികാരി സൽമാൻ രാജാവിന്‍റെ ഉത്തരവിനെ തുടർന്നാണ് പൊതുമാപ്പിന് അർഹരായ തടവുകാരെ കണ്ടെത്തി ജയിൽ മോചിതരാക്കുന്നത്. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന മുഴുവൻ പ്രവാസികളെയും അവരുടെ സ്വദേശങ്ങളിലേയ്ക്ക് തിരിച്ചയക്കണമെന്ന് പൊതുമാപ്പ് വ്യവസ്ഥകളിൽ പറയുന്നുണ്ട്. എന്നാൽ, നാടുകടത്താൻ കഴിയാത്ത വിദേശികൾ ശിക്ഷാ കാലയളവ് പൂർത്തിയാക്കണം. സ്വദേശങ്ങളിലേയ്ക്ക് മടങ്ങാൻ അനുയോജ്യമായ സാഹചര്യം ഒരുങ്ങുമ്പോൾ ഇവരെയും തിരിച്ചയക്കും.
രാജ്യദ്രോഹം, ഗുരുതരമായ സൈനിക കുറ്റകൃത്യങ്ങൾ, ലൈംഗിക ഉപദ്രവം, ബലാത്സംഗം, ദൈവനിന്ദ, പ്രവാചകനിന്ദ, ഖുർആൻ നിന്ദ, ദേശസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങൾ, ഭീകരപ്രവർത്തനം, ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകൽ, കരുതിക്കൂട്ടിയുള്ള കൊലപാതകം, കൊലപാതകത്തിന് സഹായിക്കൽ, ആസൂത്രണം ചെയ്യൽ, വികലാംഗരെയും കുട്ടികളെയും പീഡിപ്പിക്കൽ, ആഭിചാരം, മനുഷ്യക്കടത്ത്, തട്ടിക്കൊണ്ടുപോകൽ, സുരക്ഷാ സൈനികരായി ആൾമാറാട്ടം നടത്തൽ, പണം വെളുപ്പിക്കൽ, നിക്ഷേപ തട്ടിപ്പ്, നുഴഞ്ഞുകയറ്റക്കാരെ കടത്തൽ, കൊള്ള, പിടിച്ചുപറി, ജയിലുകൾക്കകത്തെ കുറ്റകൃത്യങ്ങൾ, ജുഡീഷ്യറി ഉദ്യോഗസ്ഥർക്കും ആരോഗ്യ പ്രവർത്തകർക്കും സ്വകാര്യ സെക്യൂരിറ്റി ജീവനക്കാർക്കുമെതിരായ കൈയേറ്റങ്ങൾ, പ്രായപൂർത്തിയാകാത്തവരെ കെണിയിൽ വീഴ്ത്തൽ, വീട്ടിൽ നിന്ന് ഒളിച്ചോടുന്ന കൗമാരക്കാർക്ക് രഹസ്യമായി അഭയം നൽകൽ, ആക്രമിക്കാനും മോഷണം നടത്താനും പീഡിപ്പിക്കാനും വീടുകളിൽ അതിക്രമിച്ചുകയറൽ, ദമ്പതികളെ തമ്മിൽ പിണക്കാൻ ശ്രമിക്കൽ, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നീ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല.
നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൗദ് നിർദേശം നൽകിയതായി ജയിൽ ഡയറക്ടർ ജനറൽ ഇൻചാർജ് പറഞ്ഞു.