ഇന്ത്യയുമായും യുഎഇയിലെ ഇന്ത്യക്കാരുമായും എന്നും അടുപ്പം സൂക്ഷിച്ചിരുന്ന ഭരണാധികാരി
Mail This Article
ദുബായ് ∙ ഇന്ത്യയുമായും യുഎഇയിലെ ഇന്ത്യക്കാരുമായും എന്നും അടുപ്പം സൂക്ഷിച്ചിരുന്ന ഭരണാധികാരിയായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ. ഇസ്രയേലുമായി യുഎഇ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതും ഷെയ്ഖ് ഖലീഫയുടെ ഭരണകാലത്തായിരുന്നു. യെമൻ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഹായമെത്തിക്കുന്നതിനും ഷെയ്ഖ് ഖലീഫ എന്നും മുന്നിലുണ്ടായിരുന്നു.
അബുദാബി കിരീടാവകാശിയായിരിക്കുമ്പോൾ മുതൽ ഇന്ത്യയുമായി അടുത്തബന്ധം പുലർത്തിയ ഭരണാധികാരിയായിരുന്നു ഷെയ്ഖ് ഖലീഫ. 2003 ൽ കിരീടാവകാശിയായിരിക്കെ അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമുമായി ഷെയ്ഖ് ഖലീഫ അബുദാബിയിൽ കൂടിക്കാഴ്ച നടത്തി. 2010ൽ അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിൻറെ യുഎഇ സന്ദർശനം ഷെയ്ഖ് ഖലീഫയുടെ ക്ഷണപ്രകാരമായിരുന്നു. യുഎഇയിലെ ഏറ്റവും വലിയ പ്രവാസിസമൂഹമായ ഇന്ത്യക്കാരുടെ ക്ഷേമത്തിനായി തൊഴിൽ, വീസ നയങ്ങളിൽ പലപ്പോഴായി ഷെയ്ഖ് ഖലീഫ ഇളവുകളും അനുവദിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യുഎഇയുടെ പരമോന്നത സിവിലിയൻ പുരസ്കാരം നൽകിയതും ഷെയ്ഖ് ഖലീഫയുടെ കാലത്തായിരുന്നു.
അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻറെ നേതൃത്വത്തിൽ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതും ഷെയ്ഖ് ഖലീഫയുടെ കാലത്തായിരുന്നുവെന്നു ചരിത്രം രേഖപ്പെടുത്തുമെന്ന് യുഎഇ നാഷനൽ മീഡിയ കൗൺസിൽ ഉദ്യോഗസ്ഥനായ ഷാജഹാൻ മാടമ്പാട്ട് പറഞ്ഞു.
ദുഃഖാചരണത്തിൽ പങ്കുചേർന്ന് ഇന്ത്യൻ എംബസി, കോൺസുലേറ്റ്
ദുബായ് ∙ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തെ തുടർന്നുള്ള ദുഃഖാചരണത്തിൽ പങ്കുചേർന്ന് അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും ദേശീയ പതാക താഴ്ത്തി കെട്ടി. ഷെയ്ഖ് ഖലീഫയുടെ നിര്യാണത്തിൽ അനുശോചിച്ച നയതന്ത്ര കാര്യാലയങ്ങൾ രാജ്യത്തിന്റെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ട്വീറ്റ് ചെയ്തു. ഷെയ്ഖ് ഖലീഫയോടുള്ള ആദരസൂചകമായി ദുബായ്, അബുദാബി ഉൾപ്പെടെ വിവിധ എമിറേറ്റിൽ നടക്കേണ്ടിയിരുന്ന പ്രധാന പരിപാടികൾ എല്ലാം നിർത്തിവച്ചു.