അബുദാബി ∙ അന്തരിച്ച യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന് കണ്ണീരോടെ വിടനൽകി യുഎഇ. അദ്ദേഹത്തിന്റെ ഭൗതികശരീരം കബറടക്കി. അബുദാബി അൽ ബുത്തീൻ ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് പള്ളിയിലായിരുന്നു കബറടക്കം.
അബുദാബി ഭരണാധികാരിയും യുഎഇ സായുധസേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മയ്യിത്ത് നമസ്കരിച്ചു. അൽ നഹ്യാൻ കുടുംബാംഗങ്ങളും അദ്ദേഹത്തോടൊപ്പം ചേർന്നു.
ഇന്നലെ മഗ്‌രിബിന് ശേഷം രാജ്യത്തുടനീളമുള്ള പള്ളികളിൽ മയ്യിത്ത് നമസ്‌കാരം ഉണ്ടായിരുന്നു. യുഎഇ പ്രസിഡന്റിന് വേണ്ടിയുള്ള പ്രാർഥനകളിൽ പൗരന്മാരും ഇന്ത്യക്കാരടക്കമുള്ള പ്രവാസികളും ഒത്തുകൂടി. ഇന്ത്യയിൽ ഇന്നു ദുഃഖാചരണം പ്രഖ്യാപിച്ചു.
നിര്യാണത്തെ തുടർന്ന് യുഎഇ പൊതു–സ്വകാര്യ മേഖലകൾക്കു മൂന്നു ദിവസം അവധിയും 40 ദിവസത്തെ ദേശീയ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.
ദേവാലയങ്ങളിലും ക്ഷേത്രത്തിലും മസ്ജിദിലും പ്രത്യേക പ്രാർഥന
അന്തരിച്ച യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനു വേണ്ടി ക്ഷേത്രത്തിലും ദേവാലയങ്ങളിലും മസ്ജിദിലും പ്രത്യേക പ്രാർഥന. അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ, മാർത്തോമ്മാ ചർച്ച്, സിഎസ്ഐ, സെന്റ് പോൾസ്, സെന്റ് ജോസഫ് ചർച്ചുകളിൽ പ്രത്യേക പ്രാർഥന നടന്നു. അബുദാബിയിലെ അബൂമുറൈഖയിൽ നിർമാണം പുരോഗമിക്കുന്ന ബാപ്സ് ഹിന്ദു മന്ദിറിൽ പ്രത്യേക പ്രാർഥന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.