ഷെയ്ഖ് മുഹമ്മദ്: ശക്തനായ അറേബ്യൻ നേതാവ്, ഇന്ത്യയ്ക്ക് പ്രിയങ്കരൻ
Mail This Article
അബുദാബി ∙ ഏറ്റവും ശക്തനായ അറേബ്യൻ നേതാവായി 2019ൽ ന്യൂയോർക് ടൈംസ് തിരഞ്ഞെടുത്തത് 61കാരനായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെയായിരുന്നു. ഇന്നലെ അന്തരിച്ച യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 2014ൽ രോഗബാധിതനായതിനു ശേഷം ഏഴു വർഷത്തോളമായി കിരീടാവകാശിയെന്ന നിലയിൽ ഭരണച്ചുമതല നിർവഹിക്കുന്ന ഷെയ്ഖ് മുഹമ്മദ് പ്രസിഡന്റിന്റെ ചുമതലയിലേയ്ക്ക് മാറുമ്പോൾ നയങ്ങൾക്ക് മാറ്റമുണ്ടാകില്ലെന്നാണ് കരുതുന്നത്.
ഒരിക്കലും അടുക്കില്ലെന്നു കരുതിയ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതടക്കം ശക്തമായ തീരുമാനങ്ങളെടുത്ത ഭരണാധികാരി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎഇയുടെ പരമോന്നത സിവിലിയൻ പുരസ്കാരം നൽകുകയും ഒഐസിയിൽ പാക്കിസ്ഥാന്റെ ആവശ്യം നിരാകരിച്ച് ഇന്ത്യയെ വിശിഷ്ടാതിഥിയായി ക്ഷണിക്കുകയും ചെയ്തതിലൂടെ ഇന്ത്യക്കു പ്രിയപ്പെട്ടവനായി.
ഇന്ത്യ, യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്തകരാർ അടക്കം യാഥാർഥ്യമാക്കുന്നതിനു മുന്നിൽനിന്നതും ഷെയ്ഖ് മുഹമ്മദായിരുന്നു. മേഖലയിലെ ഏറ്റവും വലിയ ഹൈന്ദവക്ഷേത്രത്തിനു അബുദാബിയിൽ സൗജന്യഭൂമി അനുവദിച്ചതടക്കം കാര്യങ്ങളിലൂടെ സഹിഷ്ണുതയുടെ സന്ദേശവാഹകനുമായി.
ഇറാനും ഹൂതി വിമതരും മേഖലയിലുയർത്തുന്ന സുരക്ഷാഭീഷണികളെ മറികടക്കുകയാണ് ഷെയ്ഖ് മുഹമ്മദിനു മുന്നിലുള്ള വെല്ലുവിളികൾ. മറ്റു എമിറേറ്റുകളുടെ ഭരണാധിപൻമാരുമായി ഏറ്റവും അടുത്തബന്ധം സൂക്ഷിക്കുന്ന ഷെയ്ഖ് മുഹമ്മദ് മുൻഗാമികളെപ്പോലെ ഐക്യത്തിന്റേയും വികസനത്തിൻറേയും വഴിയിലൂടെ യുഎഇയെ നയിക്കുമെന്നാണ് പ്രതീക്ഷ.
അതോടൊപ്പം, ഇന്ത്യയുമായി മികച്ച ബന്ധം പുലർത്തുകയും അതു കൂടുതൽ ശക്തമാക്കാൻ ആഗ്രഹിക്കുന്ന ഭരണാധികാരിക്ക് അത് പൂർവാധികം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നത് കാണാൻ യുഎഇയിലെ ഇന്ത്യക്കാരും കാത്തിരിക്കുന്നു