10,00 നഴ്സുമാർ കുവൈത്തിലേക്ക്
Mail This Article
കുവൈത്ത് സിറ്റി∙ കുവൈത്തിലെ സ്വകാര്യ ആശുപത്രികളിലേക്കു പുതുതായി റിക്രൂട്ട് ചെയ്ത ആയിരത്തോളം ഇന്ത്യൻ നഴ്സുമാർ ഉടൻ ജോലിക്കെത്തുമെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് പറഞ്ഞു. സർക്കാർ ആശുപത്രികളിൽ ഇന്ത്യൻ നഴ്സുമാർക്ക് കൂടുതൽ അവസരം ലഭിക്കുന്നതു സംബന്ധിച്ച ശ്രമങ്ങൾ തുടരുകയാണെന്നും പറഞ്ഞു.
ആരോഗ്യ മേഖലയിലെ സംയുക്ത വർക്കിങ് ഗ്രൂപ്പിന്റെ അടുത്ത യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും സ്ഥാനപതി പറഞ്ഞു. നഴ്സുമാരുടെ റിക്രൂട്ട്മെന്റും ജോലിയും സംബന്ധിച്ച കാര്യങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്യുക. ആരോഗ്യ പരിപാലന മേഖലയിൽ ഇന്ത്യ–കുവൈത്ത് സഹകരണം ശക്തമായി വരികയാണ്.
കോവിഡ് കാലങ്ങളിൽ ഇന്ത്യ കുവൈത്തിലേക്ക് എമർജൻസി മെഡിക്കൽ ടീമിനെ അയച്ചിരുന്നു. കൂടാതെ ഇന്ത്യൻ നിർമിത കോവിഷീൽഡ് വാക്‌സീനും എത്തിച്ചിരുന്നു. അതുപോലെ കുവൈത്ത് ഇന്ത്യയിലേക്ക് മെഡിക്കൽ ഓക്സിജൻ എത്തിച്ചതും ഒട്ടേറെ പേരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചു. ഇന്ത്യയിലേക്കുള്ള മെഡിക്കൽ ടൂറിസം കൂടുതൽ വർധിപ്പിക്കും.
ചികിത്സയ്ക്കും വെൽനസ് ടൂറിസത്തിനുമായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന കുവൈത്തികൾക്ക് 24 മണിക്കൂറിനുള്ളിൽ വീസ നൽകുന്നുണ്ടെന്നും സ്ഥാനപതി പറഞ്ഞു. കോവിഡിന് ശേഷം ഇന്ത്യ സന്ദർശിക്കുന്ന കുവൈത്തികളുടെ എണ്ണം വർധിച്ചതായും സ്ഥാനപതി പറഞ്ഞു.