ADVERTISEMENT

ദോഹ∙ഡെലിവറി ജീവനക്കാർ അപകടത്തിൽപ്പെടുന്നതു കൂടുന്നു.    കോവിഡിന്റെ വരവോടെ ഓൺലൈൻ ഓർഡറുകൾ ഗണ്യമായി വർധിച്ചതിനാൽ നിരത്തുകളിൽ മോട്ടർ സൈക്കിളുകളുടെ എണ്ണവും കൂടി. മിക്ക ദിവസങ്ങളിലും അപകടം പതിവാകുന്നുവെന്നു ഗതാഗത ജനറൽ ഡയറക്ടറേറ്റിലെ ഗതാഗത ബോധവൽക്കരണ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് റാദി അൽ ഹജിരി ചൂണ്ടിക്കാട്ടി.

 

ഡെലിവറി മോട്ടർ സൈക്കിൾ അപകടങ്ങൾ എന്ന തലക്കെട്ടിൽ ഗതാഗത വകുപ്പ് സംഘടിപ്പിച്ച ശിൽപശാലയിലാണ് ഇക്കാര്യങ്ങൾ വിശദമാക്കിയത്. മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് ഡെലിവറി ലൊക്കേഷനിലേക്ക് കൃത്യമായി യാത്ര ചെയ്യുന്നത് എന്നതിനാൽ വാഹനം ഓടിക്കുമ്പോൾ ഫോണിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതാണ് അപകടത്തിന്റെ പ്രധാന കാരണമെന്ന് ഹമദ് ഇൻജ്വറി പ്രിവൻഷൻ പ്രോഗ്രാം ഡയറക്ടർ ഡോ.അയിഷ ഒബെദ് ചൂണ്ടിക്കാട്ടി.

 

ഡെലിവറി ജീവനക്കാർക്കിടയിലെ വാഹനാപകട കാരണങ്ങളും അപകടം കുറയ്ക്കുന്നതിനുള്ള മാർഗങ്ങളുമാണ് ശിൽപശാലയിൽ ചർച്ച ചെയ്തത്. വാണിജ്യ-വ്യവസായ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, ഖത്തർ സർവകലാശാല പ്രതിനിധികളും ശിൽപശാലയിൽ പങ്കെടുത്തു. 2021 നെ അപേക്ഷിച്ച് ഈ വർഷം ആദ്യ പാദത്തിൽ ഡെലിവറി ജീവനക്കാർക്കിടയിലെ വാഹന അപകടങ്ങളിൽ ഗുരുതര പരുക്കേൽക്കുന്ന കേസുകളുടെ എണ്ണത്തിൽ മൂന്നിരട്ടിയാണ് വർധന.

 

2021 ആദ്യ പാദത്തിൽ ഗുരുതരമായി പരുക്കേറ്റ 29 കേസുകൾ ആയിരുന്നത് 2022 എത്തിയപ്പോൾ 93 ആയി ഉയർന്നു. തലച്ചോറിന് തകരാർ മുതൽ അവയവങ്ങൾ മുറിച്ചു മാറ്റൽ വരെയാണ് ഗുരുതര അപകടങ്ങളെ തുടർന്ന് സംഭവിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com