ADVERTISEMENT

ദുബായ് ∙ ഓരോ വർഷവും 1,000 കോടി ദിർഹം മൂല്യമുള്ള വാണിജ്യ-വ്യവസായ സംരംഭങ്ങൾക്കു തുടക്കമിടാൻ ദുബായ് ഒരുങ്ങുന്നു. എക്സ്പോയ്ക്കു ശേഷമുണ്ടായ ഉണർവ് ഉപയോഗപ്പെടുത്തി കാർഷിക മേഖലയിലടക്കം ഉൽപാദനക്ഷമത വർധിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ദുബായ് മുനിസിപ്പാലിറ്റി, ലാൻഡ് ഡിപ്പാർട്മെന്റ് എന്നിവയുടെ അധികാരപരിധി വിപുലമാക്കിയതോടെ നടപടിക്രമങ്ങൾ കൂടുതൽ ലളിതവും സുതാര്യവുമാകും.  പ്രവർത്തനച്ചെലവ് 10% കുറയ്ക്കാനും സേവന മികവ് 20% വർധിപ്പിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.

പദ്ധതികളുടെ അന്തിമരൂപരേഖ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി വിലയിരുത്തി.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന ദുബായ് കൗൺസിൽ യോഗം കഴിഞ്ഞദിവസമാണ് മുനിസിപ്പാലിറ്റി, ലാൻഡ് ഡിപാർട്മെന്റുകൾക്ക് കൂടുതൽ ചുമതലകൾ കൈമാറിയത്. 

അതിവേഗം തുടർ ഘട്ടങ്ങൾ

വികസന പദ്ധതികളുടെ തുടർഘട്ടത്തിനാണ് തുടക്കമാകുന്നതെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. ആരോഗ്യം, നിക്ഷേപം, കാർഷികം തുടങ്ങിയ മേഖലകളിൽ കൂടുതൽ സംരംഭങ്ങൾ ആരംഭിക്കും. രാജ്യത്തിന്റെ വളർച്ചയ്ക്കനുസരിച്ച് സേവനമികവ് വർധിപ്പിക്കും. 

രാജ്യാന്തര നിക്ഷേപകർക്ക് അവസരങ്ങളൊരുക്കും. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കുമെന്നും വ്യക്തമാക്കി. 

അൽ ഫഖ, അൽ ലുസൈലി, അൽ ഹബാബ്, അൽ മർമൂം, അൽ അവീർ, മർഗ്ഹം തുടങ്ങിയ ഗ്രാമീണ മേഖലകൾ വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കാനും പദ്ധതിയുണ്ട്. പുതിയ വീസകളും നിലവിലുള്ള വീസകളിൽ വൻ ഇളവുകളും പ്രഖ്യാപിച്ചതോടെ വിനോദസഞ്ചാരികളുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ. വേനൽക്കാലത്തും സന്ദർശകരെ ആകർഷിക്കാൻ പദ്ധതികൾ തുടങ്ങും. 

ബിസിനസ് ടൂറിസത്തിനും സാധ്യതയേറെ. സന്ദർശനത്തിനൊപ്പം സംരംഭങ്ങൾക്ക് തുടക്കമിടാം. വെർച്വൽ ഓഫിസ് തുടങ്ങാനാകുമെന്നതിനാൽ സംരംഭകർ സ്ഥിരമായി യുഎഇയിൽ ഉണ്ടാകണമെന്നുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com