പ്രവാചകസ്നേഹ പദ്ധതികൾക്ക് 10 ലക്ഷം ദിർഹത്തിന്റെ പുരസ്കാരവുമായി ഫുജൈറ
Mail This Article
ഫുജൈറ ∙ പ്രവാചക സ്നേഹ പദ്ധതികൾക്കും കലാ, സാഹിത്യ, സാംസ്കാരിക പ്രവർത്തനങ്ങൾക്കുമായി മൊത്തം 10 ലക്ഷം ദിർഹം (രണ്ടു കോടിയിലേറെ രൂപ) സമ്മാനത്തുകയുള്ള പദ്ധതികളും പുരസ്കാരങ്ങളുമായി ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖി. ‘അൽ ബദർ’ എന്നു പേരിട്ട പദ്ധതിയുടെ ഭാഗമായി സമൂഹത്തിൽ സഹിഷ്ണുതയും സമാധാനവും മതസൗഹാർദവും പ്രചരിപ്പിക്കുകയാണു ലക്ഷ്യം. ഈ ദൗത്യങ്ങളിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതം മാതൃകയാണെന്നു ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖി ചൂണ്ടിക്കാട്ടി. പ്രവാചകന്റെ ജീവചരിത്രം പഠിക്കുകയും പ്രവാചകൻ പഠിപ്പിച്ച മിതത്വത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം ലോകത്തു പ്രചരിപ്പിക്കുകയും ചെയ്യുന്ന തലമുറകളെ വളർത്തിയെടുക്കാൻ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി മുന്നോട്ടുവച്ച നിർദേശങ്ങളുടെ ചുവടുപിടിച്ചാണു പുതിയ അവാർഡ്.
പ്രവാചകന്റെ ജീവചരിത്രം, പാഠങ്ങൾ, സന്ദേശങ്ങൾ എന്നിവയെക്കുറിച്ച് ഗവേഷണം നടത്തുന്ന ആഗോള സംരംഭം എന്ന നിലയിലാണ് ‘അൽ ബദർ’ ദൗത്യം. പ്രവാചക പ്രകീർത്തന കേന്ദ്രീകൃതമായ സർഗാത്മക സാഹിത്യങ്ങൾക്കും കലാ പ്രവർത്തനങ്ങൾക്കും വിവിധ മേഖലകളിൽ പ്രാദേശികവും രാജ്യാന്തരവുമായ പങ്കാളിത്തം ഉറപ്പാക്കുന്ന ബിനാലെ അവാർഡ് ആയിരിക്കും അൽ ബദർ. കവിത, ചിത്രരചന, കാലിഗ്രാഫി, മൾട്ടിമീഡിയ എന്നീ വിഭാഗങ്ങളിലാണ് ഈ വർഷത്തെ അവാർഡ് നൽകുക.
‘മൗലിദുന്നബവി’ ആഘോഷവും ഇതിന്റെ ഭാഗമമായി നടത്തും. സംസ്കാരം, കല, നാടോടിക്കഥകൾ എന്നിവ ഒരുമിപ്പിക്കുക, യുഎഇയിലെ പരമ്പരാഗത കലയുടെ പുനരുജ്ജീവനം, പ്രവാചക ജീവചരിത്രം ഉയർത്തിക്കാട്ടുന്ന പ്രഭാഷണങ്ങളുടെയും ശിൽപശാലകളുടെയും പരമ്പര, ഗവേഷണ ഫെലോഷിപ്പുകൾ എന്നിവയും ‘അൽ ബദർ’ പദ്ധതിയിൽ ഉൾപ്പെടും.