ADVERTISEMENT

ദുബായ് ∙ ഷോപ്പിങ്ങിന് എത്തുന്നവരോട് ആകർഷകമായി പെരുമാറി കച്ചവടം ഉഷാറാക്കാൻ കടകളിലെ ജീവനക്കാർക്ക് 'സ്റ്റഡി ക്ലാസ്'. ഇടപാടുകാരുടെ സന്തോഷവും സംതൃപ്തിയും ഉറപ്പാക്കിയാൽ വരവും വരുമാനവും കൂടുമെന്ന ആദ്യപാഠം മുതൽ പഠിക്കാം. ദുബായ് ഡിപാർട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസത്തിന്റെ (ഡിഇടി) 'സർവീസ് അംബാസഡർ' പരിശീലന പരിപാടിയിലാണ് 'നയതന്ത്രം' പഠിക്കാൻ അവസരം. റീട്ടെയ്ൽ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഉൾപ്പെടെ ഓൺലൈൻ പരിശീലനം നൽകി ഇടപാടുകാരുടെ സംതൃപ്തി ഉറപ്പാക്കുകയാണു ലക്ഷ്യം. 

ദുബായ് കോളജ് ഓഫ് ടൂറിസത്തിന്റെ സഹകരണത്തോടെ ഡിഇടി കൊമേഴ്സ്യൽ കംപ്ലയൻസ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്‌ഷൻ സെക്ടറാണ് പാഠ്യപദ്ധതി തയാറാക്കിയത്. എല്ലാ വാണിജ്യ-വ്യാപാര സ്ഥാപനങ്ങളുടെയും പ്രവർത്തന മികവു വർധിപ്പിച്ച് ഇടപാടുകാർക്ക് സംതൃപ്തി നൽകുന്ന ശാസ്ത്രീയ പരിശീലനമാണു നൽകുക. 

കോവിഡിനു ശേഷം ടൂറിസം മേഖല സജീവമായതോടെ ദുബായിലേക്ക് സന്ദർശക പ്രവാഹമാണ്. മറ്റു രാജ്യങ്ങളിൽനിന്ന് ദുബായ് വഴി പോകുന്ന ഇന്ത്യക്കാരടക്കമുള്ളവർ ഷോപ്പിങ് നടത്തുന്നു. 

ദുബായിൽ ഈ വർഷം ആദ്യപാദത്തിൽ 40 ലക്ഷം സന്ദർശകർ എത്തിയതായാണ് കണക്ക്.  കഴിഞ്ഞവർഷം ഇതേ കാലയളവിനേക്കാൾ 214% വർധന. ഹോട്ടലിൽ താമസിക്കുന്നവരുടെ എണ്ണത്തിലും വൻ വർധനയുണ്ട്. 2025 ആകുമ്പോഴേക്കും 2.5 കോടിയിലേറെ സന്ദർശകരെയാണു പ്രതീക്ഷിക്കുന്നത്. പുതിയ വീസകളും നിലവിലുള്ള വീസകളിൽ ഇളവുകൾ പ്രഖ്യാപിച്ചതും ടൂറിസം മേഖലയ്ക്കു നേട്ടമായി. 

lady-in-shopping

ദുബായിൽ ഹാപ്പി സേവനം

ദുബായിൽ ഏറ്റവും മികച്ച സേവനം ഉറപ്പാക്കുമെന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റ് സിഇഒ: അഹമ്മദ് അൽ ഖാജ, ദുബായ് കോളജ് ഓഫ് ടൂറിസം ജനറൽ മാനേജർ ഈസ ബിൻ ഹദർ എന്നിവർ പറഞ്ഞു.  ഓരോ സ്ഥാപനത്തിലും ലോകോത്തര നിലവാരം ഉറപ്പുവരുത്തും.  അഭിരുചികൾ മനസ്സിലാക്കാനും കാലതാമസം കൂടാതെ ഇടപാടുകൾ പൂർത്തിയാക്കാനുമുള്ള ശാസ്ത്രീയ പരിശീലനമാണു നൽകുകയെന്നും വ്യക്തമാക്കി. 

'സർവീസ് അംബാസഡർ' ക്ലാസിൽ ചേർന്നാൽ സമയം പോലെ എവിടെയിരുന്നും പഠിക്കാമെന്നു സിസിസിപി സിഇഒ: മുഹമ്മദ് അലി റാഷിദ് ലൂത്ത പറഞ്ഞു. സേവന മികവും ഇടപാടുകാർക്ക് വ്യാപാര സ്ഥാപനങ്ങളിലുള്ള വിശ്വാസ്യതയും  വർധിപ്പിക്കാൻ സഹായകമാകും. വാറന്റി മാനദണ്ഡങ്ങൾ പാലിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ അവബോധവും നൽകും.

പരാതിപ്പെടാൻ 'ദുബായ് കൺസ്യൂമർ' സംവിധാനം

ഇടപാടുകാരുടെ പരാതികൾ അറിയിക്കാൻ  'ദുബായ് കൺസ്യൂമർ'  എന്ന സ്മാർട് സംവിധാനമുണ്ട്. വിശദാംശങ്ങൾ ചോദിച്ചുള്ള  അധികൃതരുടെ മറുപടി ഉടനെത്തും.  സാധനം വാങ്ങിയതിന്റെയും മറ്റും ബിൽ നൽകണം.  

പരാതിയിൽ പരാമർശിക്കപ്പെട്ട സ്ഥാപനവുമായി ഉദ്യോഗസ്ഥർ ബന്ധപ്പെട്ടു  വൈകാതെ പ്രശ്നപരിഹാരമുണ്ടാക്കും. സ്ഥാപനം നിയമലംഘനം നടത്തിയെന്നു തെളിഞ്ഞാൽ പിഴയടക്കമുള്ള ശിക്ഷാനടപടി സ്വീകരിക്കും.  

സ്മാർട് ഫോണിനു പുറമെ സാമ്പത്തിക മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും  അറബിക്കിലും ഇംഗ്ലിഷിലുമുള്ള ഈ  സംവിധാനം പ്രയോജനപ്പെടുത്താം

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com