കീം പരീക്ഷയ്ക്ക് ഗൾഫിൽ കൂടുതൽ കേന്ദ്രങ്ങൾ വേണമെന്ന് വിദ്യാർഥികൾ
Mail This Article
അബുദാബി∙ കേരള എൻജിനീയറിങ് ആർക്കിടെക്ചർ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് (കീം) ഗൾഫിൽ കൂടുതൽ പരീക്ഷാ കേന്ദ്രങ്ങൾ വേണമെന്നു വിദ്യാർഥികൾ. ഇന്ത്യയ്ക്കു പുറത്തെ ഏക കേന്ദ്രമായ ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ ജൂലൈ നാലിന് നടക്കുന്ന പരീക്ഷയ്ക്ക് 433 പേരാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
നീറ്റ് പരീക്ഷയ്ക്ക് ഗൾഫിൽ 8 കേന്ദ്രങ്ങൾ അനുവദിച്ചപോലെ കീമിനും കൂടുതൽ കേന്ദ്രങ്ങൾ അനുവദിക്കണമെന്നാണ് ആവശ്യം. ഗൾഫിൽ ഒരു കേന്ദ്രം മാത്രമുള്ളതിനാൽ മറ്റു ജിസിസി രാജ്യങ്ങളിലെ വിദ്യാർഥികൾ ഒന്നുകിൽ നാട്ടിലോ അല്ലെങ്കിൽ ദുബായിലോ എത്തി പരീക്ഷ എഴുതേണ്ടിവരും.
എന്നാൽ മധ്യവേനൽ അവധിക്കാലത്ത് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് അഞ്ചിരട്ടി ഉയർത്തിയത് തിരിച്ചടിയായി.
നീറ്റ് കേന്ദ്രങ്ങൾ
നീറ്റ് പരീക്ഷയ്ക്ക് അബുദാബി, ദുബായ്, ഷാർജ (യുഎഇ), റിയാദ് (സൗദി), ദോഹ (ഖത്തർ), കുവൈത്ത് സിറ്റി (കുവൈത്ത്), മനാമ (ബഹ്റൈൻ), മസ്കത്ത് (ഒമാൻ) എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങളുള്ളത്. ഗൾഫിലെ 8 പരീക്ഷാ കേന്ദ്രങ്ങൾ മൂന്നെണ്ണവും യുഎഇയിലാണ്.
കീം പരീക്ഷ
ജൂലൈ 4ന് യുഎഇ സമയം രാവിലെ 8.30 മുതൽ 11 വരെ ഫിസിക്സും കെമിസ്ട്രിയും ഉച്ചയ്ക്ക് ഒരു മണി മുതൽ 3.30 വരെ കണക്കുമാണു പരീക്ഷ. പരീക്ഷയ്ക്കു നേതൃത്വം നൽകാൻ കേരളത്തിൽനിന്ന് 2 ഉദ്യോഗസ്ഥർ ദുബായിലെത്തും.