ഇന്ത്യയുടെ മനോഹര പദ്ധതികൾ ഇപ്പോൾ ഒരു കുടക്കീഴിൽ
Mail This Article
ദുബായ്∙ ഇന്ത്യക്കാരുടെ ഏറ്റവും വലിയ പ്രോപ്പർട്ടി ഷോ ദുബായ് വേൾഡ് ട്രേഡ് സെന്റർ ഹാൾ നമ്പർ അഞ്ചിൽ ആരംഭിച്ചു. ഇന്നു വൈകിട്ട് സമാപിക്കും. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻപുരി ഉദ്ഘാടനം ചെയ്തു.
നിക്കായി ഗ്രൂപ്പ് ചെയർമാൻ പറസ് ഷഹദാപുരി, ദുബായ് ലാൻഡ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥൻ സുൽത്താൻ അൽ ബുത്തി തുടങ്ങിയവർ പങ്കെടുത്തു. ഇന്ത്യയുടെ വളർച്ചയ്ക്കു സുപ്രധാന സംഭാവന നൽകുന്ന റിയൽ എസ്റ്റേറ്റ് രംഗം ശക്തമായ തിരിച്ചുവരവിലാണെന്നും അനുബന്ധമേഖലകളിലെല്ലാം വളർച്ച ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ മനോഹര പദ്ധതികൾ അവതരിപ്പിച്ചിരിക്കുന്ന പ്രദർശനം യുഎഇയിലെ നിക്ഷേപകർക്കു മാത്രമല്ല മറ്റ് വിദേശ രാജ്യങ്ങളിലുള്ളവർക്കും നിക്ഷേപം നടത്താനുള്ള അവസരമാണ് തുറന്നിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ 20 നഗരങ്ങളിൽ 70 ഡവലപ്പർമാരുടെ അഞ്ഞൂറിലധികം പദ്ധതികൾ പ്രദർശനത്തിലുണ്ട്.
നേരിട്ടുള്ള വിദേശ നിക്ഷേപ രംഗത്ത് ഇന്ത്യൻ റിയൽ എസ്റ്റേറ്റ് രംഗം മൂന്നാം സ്ഥാനത്തുണ്ടെന്നും ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ തൊഴിൽദാന മേഖലയും ഇതാണെന്ന് സംഘാടകനായ എം.ഐ സെയ്ട് വ്യക്തമാക്കി സാമ്പത്തിക വളർച്ചയെ സ്വാധീനിക്കുന്ന മൂന്നാമത്തെ പ്രധാന ഘടകവും റിയൽ എസ്റ്റേറ്റ് രംഗമാണ്.
2030ൽ റിയൽ എസ്റ്റേറ്റ് രംഗം 78 ലക്ഷം കോടി രൂപയുടേതാകുമെന്നാണു കണക്കാക്കുന്നത്. 2017ൽ ഇത് ഒൻപതു ലക്ഷം കോടിയായിരുന്നു. മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 7.6% സംഭാവന ചെയ്യുന്നത് റിയൽ എസ്റ്റേറ്റ് മേഖലയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിൽ പ്രവാസികൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വന്നിട്ടുള്ളതിനാൽ നിക്ഷേപങ്ങൾ നടത്താൻ യോജിച്ച അവസരമാണിതെന്നും യോജിച്ച നഗരങ്ങളും പദ്ധതികളും മറ്റും കണ്ടെത്താൻ ഏറ്റവും നല്ല സുവർണാവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. രാവിലെ പത്തു മുതൽ വൈകിട്ട് ഏഴുവരെയായിരിക്കും പ്രദർശനം.