ADVERTISEMENT

അബുദാബി ∙ മുതിർന്നവരുടെ സാന്നിധ്യമില്ലാതെ കുട്ടികളെ കടലിൽ ഇറങ്ങാൻ അനുവദിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം. മാതാപിതാക്കളുടെ അസാന്നിധ്യത്തിൽ കുട്ടികൾ വെള്ളത്തിൽ ഇറങ്ങുന്നത് മുങ്ങി മരണം ഉൾപ്പെടെയുള്ള അപകടം ഉണ്ടാക്കും.

 

ബീച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനമുള്ള ഇടങ്ങളിൽ മാത്രമേ കടലിൽ ഇറങ്ങാവൂ. ബീച്ചിൽ എത്തുന്നവർ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥരും ഉറപ്പാക്കണം. യുഎഇയിൽ ചൂടേറിയതോടെ ബീച്ചിൽ എത്തുന്ന കുടുംബങ്ങളുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണ് വിശദീകരണം.

 

മുങ്ങിമരിക്കുന്ന മിക്ക കേസുകളിലും കുടുംബത്തിന്റെ അശ്രദ്ധയാണ് പ്രധാന കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു. ഉയർന്ന തിരമാലകളും ശക്തമായ ഒഴുക്കും ഉള്ള കടലിൽ നീന്താൻ ഇറങ്ങരുത്. പൊടിക്കാറ്റ്, മഞ്ഞ് തുടങ്ങിയ സന്ദർഭങ്ങളിലും കടലിൽ ഇറങ്ങുന്നത് ഉചിതമല്ല. മുന്നറിയിപ്പ് അവഗണിച്ച് നിരോധിത സ്ഥലങ്ങളിൽ ഇറങ്ങുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.

നീന്തൽക്കുളത്തിലും സുരക്ഷ കൂട്ടണം

വീടുകളിൽ നീന്തൽക്കുളം നിർമിക്കുന്നവർ അവയ്ക്കു ചുറ്റും വേലികെട്ടി വേർതിരിക്കണം. രക്ഷാകവചം ധരിച്ചു മാത്രമേ കുട്ടികളെ നീന്തൽ കുളത്തിലേക്ക് വിടാവൂ. കുട്ടികൾ മാത്രം ഉപയോഗിക്കുന്ന നീന്തൽ കുളത്തിൽ അമിതമായി വെള്ളം നിറയ്ക്കരുത്. 

 

ഗോവണിയുണ്ടാകണം. ഉറപ്പുള്ള കൈവരികൾ ചുറ്റും സ്ഥാപിക്കണം. വഴുതി വീഴാത്ത പ്രതലമായിരിക്കണം. നീന്തൽ കുളത്തിലേക്കുള്ള വാതിൽ എല്ലായ്പോഴും അടച്ചിടണം. 3 വയസ്സിന് താഴെയുള്ള കുട്ടികളെ ഒരു കാരണവശാലും തനിച്ച് സ്വിമ്മിങ് പൂളിൽ വിടരുതെന്നും ഓർമിപ്പിച്ചു.

നീന്താനിറങ്ങുമ്പോൾ

∙ ലൈഫ് ഗാർഡുകൾ ഉള്ള ബീച്ചുകളിൽ മാത്രമേ നീന്താൻ ഇറങ്ങാവൂ.

∙ കുട്ടികൾക്ക് ലൈഫ് ജാക്കറ്റ് ധരിപ്പിക്കണം

∙ മുന്നറിയിപ്പ് അവഗണിച്ച് ആഴമുള്ള പ്രദേശങ്ങളിലേക്കു നീന്തരുത്.

∙പുലർച്ചെയോ രാത്രിയോ കടലിൽ ഇറങ്ങരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com