ADVERTISEMENT

ദോഹ∙ ഫിഫ ലോകകപ്പിന് ശേഷം ഖത്തറിലെ ഏറ്റവും വലിയ ഇവന്റായി ദോഹ എക്‌സ്‌പോ 2023 മാറുമെന്ന് അധികൃതർ. ഇന്റർനാഷനൽ ഹോർട്ടികൾചറൽ എക്‌സ്‌പോ 2023ന് ഖത്തർ ആണ് വേദി. ദോഹ എക്‌സ്‌പോ എന്ന തലക്കെട്ടിൽ കോർണിഷിലെ അൽ ബിദ പാർക്കിൽ  2023 ഒക്‌ടോബർ മുതൽ 2024 മാർച്ച് വരെ 6 മാസം നീളുന്ന എക്‌സ്‌പോയിൽ എൺപതിലധികം രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.

 

30 ലക്ഷം സന്ദർശകരെയാണ് പ്രദർശനത്തിലേക്ക് പ്രതീക്ഷിക്കുന്നതെന്ന് ദോഹ എക്‌സ്‌പോ സെക്രട്ടറി ജനറൽ മുഹമ്മദ് അൽഖൗരി സിഎൻബിസി അറേബ്യയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഹോർട്ടികൾചറൽ രംഗത്തെ രാജ്യാന്തര സർവകലാശാലകളും ദോഹയിൽ ക്യാംപസുള്ള സർവകലാശാലകളും പ്രദർശനത്തിൽ പങ്കെടുക്കും.  മേഖലയിലെയും ഖത്തറിലെയും കൃഷിക്ക് ഗുണകരമാകുന്ന കാർഷിക മേഖലയിലെ അനുഭവങ്ങൾ അവതരിപ്പിക്കാൻ സർവകലാശാലകൾക്കും ഗവേഷകർക്കും പ്രദർശനം അവസരം നൽകും.

 

മരുഭൂമിയെ ഹരിതഭൂമിയാക്കി മാറ്റുന്നതിന്റെ അനുഭവ സമ്പത്തുമായി ബൊട്ടാണിക്കൽ ഗാർഡനും മേളയുടെ ആകർഷണമാണ്. പരിസ്ഥിതി സംരക്ഷണവും ജലസേചനം കുറച്ചു കൊണ്ടുള്ള കൃഷിയും ഫലപ്രദമാക്കിയതിന്റെ അനുഭവങ്ങളും ബൊട്ടാണിക്കൽ ഗാർഡനിലൂടെ അറിയാമെന്നും അൽഖൗരി വിശദീകരിച്ചു. ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി എന്ന പ്രമേയത്തിലാണ് എക്‌സ്‌പോ നടക്കുക. ആരോഗ്യകരമായ ജീവിതശൈലി, പരിസ്ഥിതി സൗഹൃദ ഹരിത സമ്പദ് വ്യവസ്ഥ, സുസ്ഥിര ജീവിതശൈലി, വിദ്യാഭ്യാസം, പുതുമ എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന വിഷയങ്ങളെയും മേള അഭിസംബോധന ചെയ്യും.

 

അൽ ബിദ പാർക്കിലെ 17 ലക്ഷം ചതുരശ്രമീറ്റർ സ്ഥലത്താണ് എക്‌സ്‌പോ നടക്കുക. രാജ്യാന്തരം, സാംസ്‌കാരികം, കുടുംബം എന്നിങ്ങനെ 3 ഏരിയകളായി പ്രദർശന നഗരിയെ വിഭജിക്കും. രാജ്യാന്തര, പ്രാദേശിക, മേഖലാ കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ രാജ്യാന്തര പൂന്തോട്ടങ്ങളും അവയുടെ പ്രദർശനങ്ങളും കൂടാതെ 6 മാസക്കാലവും കുടുംബങ്ങൾക്കായി വിനോദ, സാംസ്‌കാരിക, പരമ്പരാഗത പരിപാടികളും ഉണ്ടാകും. ആധുനിക കൃഷി, സാങ്കേതിക വിദ്യയും പുതുമയും, പരിസ്ഥിതി ബോധവൽക്കരണം, സുസ്ഥിരത എന്നീ പ്രമേയങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രദർശനം.

 

പരിസ്ഥിതി സംരക്ഷണത്തിനുള്ള പുത്തൻ പരിഹാരങ്ങളെക്കുറിച്ച് ജനങ്ങളെ അറിയിക്കാനും കൃഷിയിലേക്ക്  പ്രചോദനവും പ്രോത്സാഹനവും നൽകുന്നതിനൊപ്പം മരുഭൂമിവൽക്കരണത്തിനെതിരെ പോരാടാൻ ലോകജനതയെ ഒരുമിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com