യൂസഫലി ഇടപെട്ടു; സൗദിയിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Mail This Article
കൊച്ചി/റിയാദ്∙ സൗദി അറേബ്യയിലെ കമീസ് മുഷൈത്തിൽ കെട്ടിടത്തിൽ നിന്നു വീണു മരിച്ച പ്രവാസി മലയാളിയും തിരുവനന്തപുരം സ്വദേശിയുമായ ബാബുവിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു. റിയാദിൽ നിന്നു രാത്രി 10.30 ഓടെയാണു നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചത്. വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ലുലുവിനെ പ്രതിനിധീകരിച്ചു പിആർഒ ജോയ് എബ്രാഹം , മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ് എന്നിവരിൽ നിന്നു മകൻ എബിൻ മൃതദേഹം ഏറ്റുവാങ്ങി.
വ്യാഴാഴ്ച തിരുവനന്തപുരത്തു സംസ്കാര ചടങ്ങുകൾ നടക്കും. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനായത്.
ലോക കേരള സഭ ഓപ്പൺ ഫോറത്തിനിടെയാണു നെടുമങ്ങാട് സ്വദേശി എബിൻ, സൗദിയിൽ കെട്ടിടത്തിൽ നിന്നു വീണു മരിച്ച തന്റെ അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ യൂസഫലിക്ക് മുന്നിൽ സഹായാഭ്യർഥനയുമായി എത്തിയത്. ഒരു നിമിഷം പോലും വൈകാതെ നടപടികൾ പൂർത്തിയാക്കി മൃതദേഹം വേഗം എത്തിക്കാനുള്ള കാര്യങ്ങൾ ചെയ്യാമെന്നു യൂസഫലി വേദിയിൽ വച്ചു തന്നെ എബിന് ഉറപ്പു നൽകുകയായിരുന്നു.
സ്പോൺസറിൽ നിന്നു മാറി മതിയായ രേഖകൾ ഇല്ലാതെ ജോലി ചെയ്യുകയായിരുന്ന ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നിരവധി കടമ്പകളുണ്ടായിരുന്നു. സൗദിയിലെ ലുലു ഗ്രൂപ്പ് അധികൃതരുടെ ഇടപെടലിനെ തുടർന്നു സൗദി ജവാസത്ത് വകുപ്പ് ഒഴിവാക്കി കൊടുത്തു. പിന്നാലെ ബാബുവിന്റെ സ്പോൺസറെ കണ്ടെത്തി നിരാപേക്ഷ പത്രവും വാങ്ങി അധികൃതർക്ക് നൽകി.
ഫൈനൽ എക്സിറ്റ് ലഭിച്ച ശേഷം ഫോറൻസിക് പരിശോധന പൂർത്തിയാക്കിയാണു മൃതദേഹം വിമാനമാർഗ്ഗം ചൊവ്വാഴ്ച രാത്രി തന്നെ റിയാദിൽ നിന്നു പുറപ്പെട്ടത്. ഇതിനാവശ്യമായ എല്ലാ ചെലവുകളും എം.എ.യൂസഫലിയാണു വഹിച്ചത്.