ADVERTISEMENT

ദോഹ∙ ഖത്തർ ലോകകപ്പിൽ 96 മനുഷ്യാവകാശ വൊളന്റിയർമാരുടെ സേവനവും. ഇതാദ്യമായാണു വൻകിട കായിക ടൂർണമെന്റിൽ മനുഷ്യാവകാശ വൊളന്റിയർമാർ എന്ന ആശയം നടപ്പാക്കുന്നത്. മത്സരം കാണാനെത്തുന്ന ആരാധകരുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കാനാണിത്.

 

കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ഫിഫ അറബ് കപ്പിൽ പരീക്ഷിച്ചു വിജയം കണ്ടതാണു പദ്ധതി. ഫിഫ അറബ് കപ്പിനെത്തിയ ആരാധകരുടെ സംരക്ഷണം ഉറപ്പാക്കാൻ പദ്ധതി സഹായിച്ചു. കൃത്യമായ വിവരങ്ങൾ അറിയാൻ കഴിഞ്ഞുവെന്നും വൊളന്റിയർമാരിൽ നിന്നും പദ്ധതിയുടെ ഓഹരി പങ്കാളികളിൽ നിന്നും മികച്ച പ്രതികരണമാണു ലഭിച്ചതെന്നും ഫിഫ മനുഷ്യാവകാശ- ആന്റി ഡിസ്‌ക്രിമിനേഷൻ വകുപ്പ് മേധാവി ആൻഡ്രിയാസ് ഗ്രഫ് വ്യക്തമാക്കി.

 

അറബ് കപ്പിൽ 12 വൊളന്റിയർമാരെയാണു തിരഞ്ഞെടുത്തതെങ്കിൽ നവംബറിൽ നടക്കുന്ന ലോകകപ്പിൽ 96 വൊളന്റിയർമാരും 10 ടീം ലീഡർമാരും ഉണ്ടാകും. താൽപര്യമുള്ളവർക്ക് ഇനിയും പ്രോഗ്രാമിൽ ചേരാമെന്നും ഗ്രഫ് ഓർമപ്പെടുത്തി.കായികം, മനുഷ്യാവകാശം എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പിന്തുണയോടെ ഫിഫ മനുഷ്യാവകാശ ടീമിന്റെ കീഴിൽ 12 വൊളന്റിയർമാർക്കാണ് അറബ് കപ്പിനിടെ പരിശീലനം നൽകിയത്.

 

29 മത്സരങ്ങൾ കാണാൻ എത്തിയ കാണികളുടെ അനുഭവങ്ങളെക്കുറിച്ച് അറിയാൻ 565 അഭിമുഖങ്ങളാണു വൊളന്റിയർമാർ നടത്തിയത്. ലഭിച്ച വിവരങ്ങൾ ഫിഫയുടെ മനുഷ്യാവകാശ ടീമിനു കൈമാറുകയും ചെയ്തു. ഫിഫ ലോകകപ്പിന്റെ പരാതി പരിഹാര സംവിധാനത്തെകുറിച്ച് ആരാധകർക്കിടയിൽ അവബോധം വളർത്താനും പദ്ധതി പ്രയോജനപ്പെട്ടു.

 

മെട്രോ സ്‌റ്റേഷനുകൾക്കും സ്‌റ്റേഡിയങ്ങൾക്കും ഇടയിൽ പരിമിതമായ ചലന ശേഷിയുള്ളവർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുക, സ്‌റ്റേഡിയത്തിനു പുറത്തെ തിരക്കേറിയ സ്ഥലങ്ങളിൽ ഉണ്ടായേക്കാവുന്ന ഉപദ്രവങ്ങളുടെ അപകടസാധ്യതകൾ ഒഴിവാക്കാനുള്ള നടപടികൾ ശക്തിപ്പെടുത്തേണ്ടതിന്റെ അനിവാര്യത, ചില സ്റ്റേഡിയങ്ങളിലെ പ്രാർഥനാ മുറികളിൽ സ്വകാര്യത ഉറപ്പാക്കുക എന്നിങ്ങനെ വിവിധ വിഷയങ്ങളിലുള്ള ശുപാർശകളാണു വൊളന്റിയർമാർ മുന്നോട്ടുവച്ചത്.

 

ഇക്കഴിഞ്ഞ മാർച്ചിലാണ് ഫിഫ ലോകകപ്പ് ഖത്തർ 2022നായി വൊളന്റിയർ പ്രോഗ്രാമിനു തുടക്കമായത്. മനുഷ്യാവകാശ വൊളന്റിയർ മേഖലയിൽ ഉൾപ്പെടെ അപേക്ഷകൾ നിലവിലും സ്വീകരിക്കുന്നുണ്ട്. അപേക്ഷ നൽകുമ്പോൾ തന്നെ ഏതു മേഖലയിലാണു താൽപര്യമെന്നതു വ്യക്തമാക്കാം. വൊളന്റിയർ പ്രോഗ്രാമിൽ ചേരാൻ https://www.qatar2022.qa/en/opportunities/community-engagement/volunteering-with-us

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com