ദുബായ് ∙ ലഹരിക്കടിമയായ ഒരു യുവാവിന്റെ സാധാരണ ജീവിതത്തിലേയ്ക്കുള്ള ശക്തമായ തിരിച്ചുവരവിന്റെ കഥ പങ്കുവച്ച് ദുബായ് പൊലീസ്. രാജ്യാന്തര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ദുബായ് പൊലീസ് ജനറനൽ ഡിപാർട്മെന്റ് ഒാഫ് ആന്റി–നർക്കോടിക് വിഭാഗം സംഘടിപ്പിച്ച ത്രിദിന ക്യാംപെയിനിന്റെ ഭാഗമായാണ് ലഹരിയിൽ മുങ്ങിത്താണിരുന്ന യുവാവിന്റെ കരംപിടിച്ചുയർത്തിയ കഥ പറഞ്ഞത്.
ഒൻപത് വർഷമായി ലഹരിക്ക് അടിമയായിരുന്ന യുവാവ് ഹെമായ ഇന്റർനാഷനൽ സെന്ററിന്റെ പിന്തുണയോടെ അതിൽ നിന്ന് മുക്തിനേടി ഇന്ന് പൂർണമായും സാധാരണ മനുഷ്യനായി. വിവാഹം കഴിച്ച് കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണെന്നും ആന്റി–നർക്കോടിക് വിഭാഗം ഡയറക്ടർ ബ്രി. ഇൗദ് മുഹമ്മദ് താനി ഹാരിബ് പറഞ്ഞു.

മാതാപിതാക്കളെ നഷ്ടപ്പെട്ടു; സാന്ത്വനം തേടി ലഹരിയിൽ
ദുബായ് പൊലീസ് പരിചയപ്പെടുത്തിയ യുവാവ് 19–ാം വയസിലാണ് ആദ്യമായി ലഹരിക്ക് അടിമയാകുന്നത്. തന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ടതോടെയാണ് താൻ നേരായ വഴിയിൽ നിന്ന് വ്യതിചലിച്ചു പോയതെന്ന് ഇയാൾ പറഞ്ഞു. ആദ്യമായി ലഹരി സമ്മാനിച്ചത് മറ്റാരുമല്ല, യുവാവിന്റെ രണ്ടു സഹോദരങ്ങൾ തന്നെ. ഇവർ ലഹരിമരുന്ന് ഉപയോഗിച്ചതിന്റെയും കൈവശം വെച്ചതിന്റെയും രേഖകൾ പൊലീസിന് ലഭിച്ചു.
2014ൽ മൂന്നു സഹോദരങ്ങളും അറസ്റ്റിലായി. ഇളയവനെയും മറ്റു രണ്ടുപേർക്കൊപ്പം തടവിലാക്കി. എന്നാൽ, ഇളയ സഹോദരൻ കേണപേക്ഷിച്ചതിനെ തുടർന്ന് രണ്ടാമതൊരു അവസരം നൽകിതായി ബ്രി. ഹരിബ് പറഞ്ഞു. പക്ഷേ, അധികം വൈകാതെ ഇയാൾ വീണ്ടും ലഹരിക്ക് അടിമയാകുകയും എല്ലാതരം ലഹരി പദാർഥങ്ങളും ഉപയോഗിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് 9 വർഷത്തെ ലഹരി ജീവിതത്തിൽ നിന്ന് നിന്ന് മോചിതനാകാൻ ചികിത്സ തേടിയത്.

വീണ്ടും ലഹരിയുപയോഗിച്ചതിനാൽ വൈകാതെ അറസ്റ്റിലായി. വീണ്ടും ചികിത്സ ആവശ്യപ്പെടുകയും ഹെമായ ഇന്റർനാഷനൽ സെന്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇയാൾക്ക് ആവശ്യമായ മനശ്ശാസ്ത്രപരമായ പിന്തുണയും ലഭ്യമാക്കി. വളരെ അച്ചടക്കത്തോടെ ജീവിച്ച യുവാവ് 2019ൽ പൂർണമുക്തിനേടി സെന്റർ വിട്ടു. പിന്നീട് ദാമ്പത്യജീവിതത്തിൽ പ്രവേശിക്കുകയും ചെയ്തു.
ഇയാൾ ഇടയ്ക്കിടെ ഹെമായ രാജ്യാന്തര സെന്റർ സന്ദർശിച്ച് തന്റെ നന്ദി അറിയിക്കുന്നു. കൂടാതെ, ലഹരിക്കടിമകളായവര്ക്ക് അതിൽ നിന്ന് വിടുതൽ നേടാനുള്ള പിന്തുണയും നൽകിവരുന്നു. ഇയാളുടെ മൂത്ത സഹോദരിയും അടുത്ത കാലത്ത് ലഹരിക്കടിമപ്പെടുകയും അവരെ അതിൽ നിന്ന് മോചനം നേടാൻ സഹായിക്കുകയും ചെയ്തിരുന്നു. ലഹരിയിൽ നിന്ന് മോചനം നേടാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ ദുബായ് പൊലീസിന്റെ വാതിൽ എപ്പോഴും തുറന്നിരിക്കുന്നുവെന്ന് അധികൃതർ പറഞ്ഞു.
English Summary: Dubai Police help man return to normal life after recovering from drug addiction