ലുലുവിന് ഒഡീഷയിലേക്ക് ക്ഷണം; 1500 കോടി നിക്ഷേപത്തിന്റെ താത്പര്യപത്രം കൈമാറി
Mail This Article
ദുബായ് ∙ ഒഡീഷയിൽ വൻ നിക്ഷേപമിറക്കാൻ ലുലു ഗ്രൂപ്പ് ഒരുങ്ങുന്നു. ഒഡീഷ അധികൃതരുടെ താത്പര്യപ്രകാരം ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ലുലു ഗ്രൂപ്പും ഒഡീഷ സർക്കാരും ദുബായിൽ നടത്തി. സംസ്ഥാനത്ത് നിക്ഷേപകരെ ക്ഷണിക്കുന്നതിനായി മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധി സംഘം യുഎഇയിൽ നടത്തുന്ന സന്ദർശനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.
ഒഡീഷയിൽ ഷോപ്പിങ് മാൾ, ഹൈപ്പർ മാർക്കറ്റ്, ലോജിസ്റ്റിക്സ് സെന്റർ തുടങ്ങിയ മേഖലകളിൽ 1500 കോടി രൂപയുടെ മുതൽ മുടക്കുന്നതിനുള്ള താത്പര്യപത്രം ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്‌ടർ എം. എ. അഷ്‌റഫ് അലി ഒഡീഷ മുഖ്യമന്ത്രിക്ക് കൈമാറി. ഭുവനേശ്വർ, കട്ടക്ക്, റൂർക്കല എന്നിവിടങ്ങളിൽ ഷോപ്പിങ് മാൾ, ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുന്നതിനാണ് ലുലു ഉദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച കൂടുതൽ ചർച്ചകൾക്കായി ലുലു ഗ്രൂപ്പിന്റെ പ്രതിനിധികൾ അടുത്ത് തന്നെ ഒഡീഷ സന്ദർശിക്കും.
ഒഡീഷയിൽ നിക്ഷേപകർക്ക് എല്ലാ പിന്തുണയും സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ പറഞ്ഞു. ഏറ്റവൂം മികച്ച സാധ്യതകളാണ് ഒഡീഷയിൽ നിക്ഷേപകരെ കാത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഒഡീഷ ചീഫ് സെക്രട്ടറി സുരേഷ് ചന്ദ്ര മഹാപാത്ര, ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. സലിം, ഇന്ത്യ ഡയറക്ടർ ആനന്ദ് റാം, കമ്യുണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ, സിഒഒ രജിത് രാധാകൃഷ്ണൻ എന്നിവരും സംബന്ധിച്ചു.