ADVERTISEMENT

ദോഹ∙ ഫിഫ ലോകകപ്പിൽ വൈകല്യമുള്ള കാണികൾക്കും സൗകര്യപ്രദമായി മത്സരങ്ങൾ ആസ്വദിക്കാൻ അവസരം. ലോകകപ്പ് സ്റ്റേഡിയങ്ങളിൽ വൈകല്യമുള്ളവർക്കും ഭിന്നശേഷിക്കാർക്കും അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സെൻസറി മുറികളുണ്ടെന്ന് സാമൂഹിക വികസന-കുടുംബക്ഷേമ മന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്‌നാദ് വ്യക്തമാക്കി.

 

ഷെറാട്ടൻ ഹോട്ടലിൽ അറബ് ലീഗ് സെക്രട്ടേറിയറ്റ് ജനറലിന്റെ സഹകരണത്തോടെ മന്ത്രാലയം നടത്തിയ വൈകല്യങ്ങൾക്കായുള്ള അറബ് വിഭജനം സംബന്ധിച്ച രണ്ടാമത് ശിൽപശാലയിലാണ് വിശദീകരിച്ചത്. രാജ്യാന്തര ടൂർണമെന്റുകളുടെ ചരിത്രത്തിൽ വെച്ച്  വൈകല്യമുള്ളവർക്ക് ഏറ്റവും കൂടുതൽ മികച്ച ആസ്വാദനം ഉറപ്പാക്കുന്ന ടൂർണമെന്റായിരിക്കും ഇത്തവണത്തേത്.

 

ബൗദ്ധിക വൈകല്യങ്ങൾ, ഓട്ടിസം ബാധിതരായ കുട്ടികൾ, ന്യൂറോ ബിഹേവിയറൽ തകരാറുകൾ എന്നിവയുള്ളവർക്ക് സെൻസറി മുറികളിൽ ഇരുന്ന് മത്സരങ്ങൾ കാണാം. കാണികളെ സ്വീകരിക്കാൻ ഹമദ് രാജ്യാന്തര വിമാനത്താവളം മുതൽ തന്നെ സുരക്ഷിത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

 

സാങ്കേതികവിദ്യയിലധിഷ്ഠിതമായ പുനരധിവാസ ഉപകരണങ്ങളുമുള്ള ഷഫല്ല സെന്റർ എന്നറിയപ്പെടുന്ന ലോബിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.  

 

സ്‌കൈബോക്‌സുകളിലെ സെൻസറി മുറികളിൽ തത്സമയം

 

ദോഹ∙ വൈകല്യമുള്ളവരിൽ കാൽപന്തുകളിയുടെ കളിയാവേശം നിറയ്ക്കുന്ന അന്തരീക്ഷം പ്രദാനം ചെയ്യുന്നതാണ് ലോകകപ്പ് സ്റ്റേഡിയങ്ങളിലെ സെൻസറി മുറികൾ. സെൻസറി മുറികളിലിരുന്ന് നൂതന ഉപകരണങ്ങളുടെ സഹായത്തോടെ ഇവർക്ക് മത്സരങ്ങൾ തൽസമയം കാണാം.

 

ഓട്ടിസവും പഠന ബുദ്ധിമുട്ടും വൈകല്യങ്ങളുമുള്ള കുട്ടികൾക്കും കൗമാരക്കാർക്കും സെൻസറി മുറികൾ വലിയ പ്രയോജനം ചെയ്യും. തിങ്ങിനിറഞ്ഞ ഗാലറികളിലിരുന്ന് ശബ്ദകോലാഹലങ്ങൾക്കിടയിൽ മത്സരങ്ങൾ കാണുന്നത് വെല്ലുവിളി ഉയർത്തുമെന്നതിനാലാണ് ഇവർക്കായി സ്റ്റേഡിയത്തിലെ സ്‌കൈബോക്‌സുകളിൽ സെൻസറി മുറികൾ സജ്ജമാക്കിയിരിക്കുന്നത്.

 

നിയന്ത്രിക്കാൻ കഴിയുന്ന പ്രത്യേകമായുള്ള വെളിച്ച-ശബ്ദ സംവിധാനങ്ങൾ, ഇന്റർആക്ടീവ് പ്രൊജക്ഷനുകൾ, കുട്ടികൾക്കായി വൈവിധ്യമായ കളിക്കോപ്പുകൾ, ബീൻബാഗുകൾ എന്നിവയാണ് സെൻസറി മുറികളുടെ പ്രത്യേകതകൾ. ഖത്തർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പീച്ച് ആൻഡ് ഹിയറിങ്ങ് സെൻസറി മുറികളിൽ വിവിധ ആക്ടിവിറ്റികളും സ്ഥാപിച്ചിട്ടുണ്ട്.

 

വൈകല്യമുള്ളവർക്കൊപ്പം അവരുടെ കുടുംബാംഗങ്ങൾക്കും സെൻസറി മുറികളിൽ പ്രവേശനം അനുവദിക്കുന്നതിനാൽ കൂടുതൽ കംഫർട്ട് ആയി തന്നെ മത്സരങ്ങൾ ആസ്വദിക്കാം. തിരക്കില്ലാതെ സുരക്ഷിതമായി സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനവും മത്സരം കഴിഞ്ഞ് പുറത്തിറങ്ങലും പുതിയ ചുറ്റുപാടുകളുമായി പൊരുത്തപ്പെടാനും എല്ലാം കൂടുതൽ സമയം ഇവർക്കായി അനുവദിക്കുകയും ചെയ്യും.

 

2017 ൽ നവീകരിച്ച ലോകകപ്പ് സ്റ്റേഡിയമായ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന അമീർ കപ്പ് ഫൈനൽ മത്സരത്തിനിടെയാണ് സെൻസറി മുറികളുടെ പരീക്ഷണ പ്രവർത്തനം തുടങ്ങിയത്. പരീക്ഷണം വിജയകരമായതോടെ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ നടന്ന ഫിഫ ക്ലബ് ലോകകപ്പ് , പ്രഥമ ഫിഫ അറബ് കപ്പ് ഉൾപ്പെടെ വിവിധ ടൂർണമെന്റുകളിലും കഴിഞ്ഞ വർഷം നടന്ന പ്രഥമ ഫിഫ അറബ് കപ്പിലുമെല്ലാം സെൻസറി മുറികൾ സജീവമായിരുന്നു.

 

ഖലീഫ രാജ്യാന്തര സ്റ്റേഡിയം, അൽ ജനൗബ്, എജ്യൂക്കേഷൻ സിറ്റി എന്നിവിടങ്ങളിൽ സെൻസറി മുറികളുണ്ട്. വ്യക്തികളുടെ കുറവുകൾ കണക്കിലെടുക്കാതെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും ലോകകപ്പ് മത്സരം കാണാനും ആസ്വദിക്കാനുമുള്ള അവസരവും സൗകര്യവും ഒരുക്കി തന്നെയാണ് ലോകകപ്പ് സ്റ്റേഡിയങ്ങൾ നിർമിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com