ഹമദ് വിമാനത്താവളത്തിൽ ഇ– ഗേറ്റ് വഴി ഇമിഗ്രേഷൻ ഇൗസി; 2 മിനിറ്റിനുള്ളിൽ നടപടികൾ പൂർത്തിയാകും
Mail This Article
ദോഹ∙വിദേശയാത്ര നടത്തുന്ന രാജ്യത്തെ സ്വദേശികളും പ്രവാസി താമസക്കാരും ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഇ-ഗേറ്റുകൾ ഉപയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. ഇമിഗ്രേഷൻ കൗണ്ടറുകളിലെ തിരക്കിലേക്ക് പ്രവേശിക്കാതെ സമയം ലാഭിക്കാൻ യാത്രക്കാർക്ക് ഏറെ പ്രയോജനകരമാണ് ഇ-ഗേറ്റ്.
പരമാവധി രണ്ട് മിനിറ്റിനുള്ളിൽ ഇ-ഗേറ്റിലെ നടപടികൾ പൂർത്തിയാകും. യാത്രക്കാരുടെ വിരലടയാളം, കണ്ണിന്റെ സ്‌കാൻ, വ്യക്തിഗത യാത്രാ രേഖ എന്നിവ ഉപയോഗിച്ചാണ് ഇ-ഗേറ്റിന്റെ പ്രവർത്തനം. ഇ-ഗേറ്റുകൾ സൗജന്യമായി തന്നെ ഉപയോഗിക്കാം. വിമാനത്താവളത്തിലെ അറൈവൽ, ഡിപ്പാർച്ചർ ടെർമിനലുകളിലായി ഏതാണ്ട് നാൽപ്പതിലധികം ഇ-ഗേറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.
18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ ഇ-ഗേറ്റുകൾ ഉപയോഗിക്കാൻ അനുമതിയുള്ളു. കുട്ടികളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങൾ പക്ഷേ ഇമിഗ്രേഷൻ കൗണ്ടറിലെത്തി വേണം നടപടികൾ പൂർത്തിയാക്കാൻ.
ഇ-ഗേറ്റ് തുറക്കാം; അനായാസം
∙18 വയസ്സിന് മുകളിലുള്ള രാജ്യത്തെ പ്രവാസികൾക്കും സ്വദേശികൾക്കും ഖത്തർ ഐഡി അല്ലെങ്കിൽ പാസ്‌പോർട് ഉപയോഗിച്ച് ഇ-ഗേറ്റ് സേവനം പ്രയോജനപ്പെടുത്താം.
∙ഇതുവരെ ഇ-ഗേറ്റുകൾ ഉപയോഗിക്കാത്തവർ ടെർമിനലുകളിൽ ഇ-ഗേറ്റുകളോടു ചേർന്നുള്ള പാസ്‌പോർട് ഓഫിസിലെത്തി ഐഡി കാർഡ് ഉപയോഗിച്ച് ഇ-ഗേറ്റ് ഉപയോഗിക്കാനുള്ള സേവനം പ്രവർത്തനക്ഷമമാക്കാം. റജിസ്‌ട്രേഷൻ സേവനം തികച്ചും സൗജന്യമാണ്.
∙രാജ്യത്തിന് പുറത്തു പോകുമ്പോൾ പ്രവാസികൾക്ക് ഇ-ഗേറ്റിൽ പാസ്‌പോർട് അല്ലെങ്കിൽ ഖത്തർ ഐഡി ഉപയോഗിക്കാം. എന്നാൽ രാജ്യത്തേക്ക് മടങ്ങി വരുമ്പോൾ പ്രവാസികൾ പാസ്‌പോർട് വേണം ഉപയോഗിക്കാൻ.
∙ഇ-ഗേറ്റിലെ പ്രവേശന കവാടത്തിലെ ഇ-റീഡറിൽ യാത്രാ രേഖ (പാസ്‌പോർട്ടോ ഐഡിയോ) കൃത്യമായി വയ്ക്കുമ്പോൾ രേഖകളിലെ വിവരങ്ങൾ കാർഡ് റീഡ് ചെയ്യുന്നതോടെ ഗ്രീൻ ലൈറ്റ് തെളിയുകയും ഉള്ളിലേക്ക് പ്രവേശിക്കാനുള്ള ഗേറ്റ് തുറക്കുകയും ചെയ്യും.
∙ഇ-ഗേറ്റിലെ നടുവിലത്തെ ഗേറ്റ് തുറക്കുമ്പോൾ ഉടൻ അകത്ത് പ്രവേശിച്ച് ഗേറ്റിലെ റീഡറിൽ വിരലടയാളം(ഇ-ഗേറ്റ് സംവിധാനത്തിൽ റജിസ്റ്റർ ചെയ്തപ്പോൾ ഉപയോഗിച്ച വിരലടയാളം) പതിപ്പിച്ചോ ക്യാമറയ്ക്ക് നേർക്ക് നിന്ന് കണ്ണ് സ്‌കാൻ ചെയ്‌തോ പുറത്തു കടക്കാനുള്ള അനുമതി തേടാം. വിവരങ്ങൾ കൃത്യമെങ്കിൽ ഗ്രീൻ ലൈറ്റ് തെളിയുകയും ഇ-ഗേറ്റിന് പുറത്തു കടക്കാനുള്ള ഗേറ്റ് തുറക്കുകയും ചെയ്യും.