ADVERTISEMENT

ദോഹ∙ രാജ്യത്ത് താപനില കടുത്തതിനാൽ പകൽ സമയങ്ങളിൽ ബൈക്കുകളിലുള്ള ഫുഡ് ഡെലിവറി സേവനങ്ങൾ പാടില്ലെന്ന് അധികൃതർ. നിർദേശത്തെ സ്വാഗതം ചെയ്ത് ഫുഡ് ഡെലിവറി കമ്പനികളും. രാജ്യത്തെ ഫുഡ് ഡെലിവറി കമ്പനികൾക്ക് ഇതു സംബന്ധിച്ച് തൊഴിൽ മന്ത്രാലയം സർക്കുലർ നൽകിയതായി തലാബത്ത് ഉൾപ്പെടെയുള്ള കമ്പനികൾ ട്വീറ്ററിൽ വ്യക്തമാക്കി.

 

രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 3.30 വരെ ബൈക്കുകളിലുള്ള ഡെലിവറി സേവനങ്ങൾ പാടില്ലെന്ന നിർദേശമാണ് മന്ത്രാലയം നൽകിയിരിക്കുന്നത്. ബൈക്കുകൾക്ക് പകരം പകൽ സമയങ്ങളിൽ കാറുകൾ ഉപയോഗിക്കാം. ജൂലൈ 1 മുതൽ സെപ്റ്റംബർ 15 വരെ ഈ വ്യവസ്ഥ ബാധകം. രാജ്യത്തെ പുറം തൊഴിലാളികൾക്കായി എല്ലാ വർഷവും ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ നടപ്പാക്കുന്ന ഉച്ചവിശ്രമ നിയമം ഡെലിവറി ജീവനക്കാർക്കും ബാധകമാണെന്ന് വ്യക്തമാക്കി കൊണ്ടുള്ളതാണ് മന്ത്രാലയത്തിന്റെ സർക്കുലർ.

 

മോട്ടർ സൈക്കിളുകളിൽ ഡെലിവറി സേവനങ്ങൾ നൽകുന്ന ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കണമെന്നാവശ്യം സമൂഹമാധ്യമങ്ങളിലൂടെ ശക്തമായ സാഹചര്യത്തിലാണ് ഉച്ചവിശ്രമ നിയമം ബൈക്ക് ഡെലിവറി ജീവനക്കാർക്കും ബാധകമാക്കി കൊണ്ടുള്ള സർക്കുലർ. രാജ്യത്തെ ഫുഡ് ഡെലിവറി കമ്പനികൾ അധികൃതരുടെ നിർദേശത്തെ സ്വാഗതം ചെയ്തു. ഇന്നലെ മുതൽ മിക്ക കമ്പനികളും പകൽ സമയങ്ങളിൽ ഡെലിവറി സേവനങ്ങൾ കാറുകളിൽ മാത്രമാക്കി തുടങ്ങി.

 

ആരോഗ്യ സുരക്ഷയൊരുക്കി കമ്പനികൾ

 

ദോഹ∙ ഫുഡ് ഡെലിവറി ജീവനക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കി കമ്പനികൾ. കനത്ത ചൂടിനെ തുടർന്ന് ഖത്തറിന്റെ മുൻനിര പ്രാദേശിക ഓൺലൈൻ ഡെലിവറി ആപ്ലിക്കേഷനായ സ്‌നൂനു ഡെലിവറി ജീവനക്കാരുടെ വേനൽക്കാല ആരോഗ്യ സുരക്ഷയ്ക്കായുള്ള 'നോ റൈഡേഴ്‌സ് അണ്ടർ ദ സൺ' എന്ന ക്യാംപെയ്ൻ ആരംഭിച്ചു കഴിഞ്ഞു. വേനൽ അവസാനിക്കുന്നത് വരെ രാവിലെ 10.00 മുതൽ വൈകിട്ട് 5.00 വരെയുള്ള ബൈക്ക് ഡെലിവറി സേവനങ്ങൾ നിർത്തലാക്കി കൊണ്ടുള്ള ക്യാംപെയ്ൻ തുടർച്ചയായ രണ്ടാം വർഷമാണ് നടപ്പാക്കുന്നത്.

 

പകൽ സമയത്തെ ബൈക്ക് ഡെലിവറി സേവനങ്ങൾ ജീവനക്കാർക്കിടയിൽ സൂര്യാഘാതം, നിർജലീകരണം തുടങ്ങിയ കടുത്ത ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിതെളിക്കുമെന്നതിനെ തുടർന്നാണിത്. ഡെലിവറി ജീവനക്കാർക്ക് വിശ്രമത്തിനായി ചിൽ സ്‌പോട്ടുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്‌നൂനു ആരംഭിച്ചിട്ടുണ്ട്. ഓരോ ചിൽ സ്‌പോട്ടുകളിലും ഇരിപ്പിടങ്ങൾ, ചാർജിങ് സ്റ്റേഷനുകൾ, ലഘുപലഹാരങ്ങൾ, ശീതള പാനീയങ്ങൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. സ്‌നൂനു, തലാബാത്ത്, റഫീഖ്, വിഷ്‌ബോക്‌സ്, ഫിംഗർ ടിപ്‌സ് എന്നിവയാണ് ഖത്തറിലെ മുൻനിര ഓൺലൈൻ ഡെലിവറി ആപ്ലിക്കേഷനുകൾ.

 

കോവിഡിന്റെ വരവോടെ ഓൺലൈനിൽ ഫുഡ്, ഗ്രോസറി ഓർഡർ ചെയ്യുന്നവരുടെ എണ്ണം വർധിച്ചതോടെയാണ് നിരത്തുകളിൽ ബൈക്ക് ഡെലിവറി ജീവനക്കാരുടെ ഓട്ടപ്പാച്ചിലും വർധിച്ചത്. കൃത്യ സമയത്ത് തന്നെ ഡെലിവറി ഉറപ്പാക്കണമെന്നതും ലൊക്കേഷൻ അറിയാനായി മൊബൈൽ ഫോണിൽ ശ്രദ്ധിച്ചാണ് ബൈക്ക് ഓടിക്കുന്നത് എന്നതും ഡെലിവറി ജീവനക്കാർക്കിടയിൽ ചെറുതും വലുതുമായ വാഹനാപകടങ്ങൾ വർധിക്കാനും കാരണമാകുന്നുണ്ട്.

 

കഴിഞ്ഞ ആഴ്ചയാണ് വേനൽക്കാലത്ത് ഫുഡ് ഡെലിവറി സുരക്ഷിതമാക്കാൻ സ്വീകരിക്കേണ്ട ഉചിതമായ മാർഗങ്ങളെക്കുറിച്ച് പ്രാഥമിക പരിചരണ കോർപറേഷൻ (പിഎച്ച്‌സിസി) അധികൃതർ ഏതാനും നിർദേശങ്ങൾ മുന്നോട്ടുവച്ചത്. ബൈക്ക് ഡെലിവറി ജീവനക്കാർക്കിടയിൽ അപകടം വർധിക്കുന്നതും വലിയ ആശങ്കയുണ്ടാക്കുന്നതാണെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു.

 

ഡെലിവറി സേവനങ്ങൾ ബൈക്കുകളിൽ നിന്ന് കാറുകളിലേക്ക് മാറ്റുക, ഡെലിവറി സമയക്രമത്തിൽ മാറ്റം വരുത്തുക, ഫുഡ് ഡെലിവറി ജീവനക്കാരെ വർഷത്തിലൊരിക്കൽ സമഗ്ര ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുക, ഡെലിവറി വാഹനങ്ങളിൽ ക്യാമറകൾ ഘടിപ്പിക്കുക, മോട്ടർ സൈക്കിളുകൾക്കായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങി ഒട്ടേറെ സുരക്ഷിത മാർഗങ്ങൾ അധികൃതർ നിർദേശിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com