മനുഷ്യക്കടത്ത്; കുവൈത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർക്ക് കഠിനതടവ്
Mail This Article
കുവൈത്ത് സിറ്റി∙ മനുഷ്യക്കടത്ത്, വീസക്കച്ചവടം, വ്യാജരേഖ ചമയ്ക്കൽ, തൊഴിൽ നിയമ ലംഘനം എന്നിവ നടത്തിയ കേസിൽ കുവൈത്തിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ 2 പേർക്കു കുവൈത്ത് സുപ്രീംകോടതി ഒരു വർഷം കഠിന തടവ് വിധിച്ചു. ഈജിപ്തുകാരനാണു മറ്റൊരാൾ.
1500 ദിനാർ (3.85 ലക്ഷം രൂപ) വീതം പ്രതിഫലം വാങ്ങി വിദേശ തൊഴിലാളികളെ കൊണ്ടുവരികയും ജോലി നൽകാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി. ഇതേസമയം പ്രതികളുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അനധികൃത റിക്രൂട്മെന്റ് നടത്തുന്നവർക്കെതിരെ നടപടി ശക്തമാക്കിവരികയാണ് കുവൈത്ത്. മലയാളികൾ ഉൾപ്പെടെ ഒട്ടേറെ ഏജന്റുമാർ വ്യാജ റിക്രൂട്മെന്റ് നടത്തിവരുന്നുണ്ടെന്ന് അടുത്തിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
വ്യാജ റിക്രൂട്മെന്റിലൂടെ നിരവധി മലയാളി യുവതികളും കുവൈത്തിൽ എത്തിയിട്ടുണ്ട്. എന്നാൽ വാഗ്ദാനം ചെയ്ത ശമ്പളത്തിനും ജോലിക്കും പകരം കുറഞ്ഞ ശമ്പളവും കൂടുതൽ ജോലിഭാരവും ആയതിനാൽ പലരും പരാതിയുമായി എംബസിയെ സമീപിക്കുകയായിരുന്നു. നിലവിൽ 80 വനിതകൾ ഉൾപ്പെടെ നൂറിലേറെ പേർ ഇന്ത്യൻ എംബസിയുടെ അഭയം കേന്ദ്രത്തിൽ കഴിയുകയാണ്. രേഖകൾ ശരിയാക്കുന്ന മുറയ്ക്ക് ഇവരെ നാട്ടിലേക്കു കയറ്റി അയയ്ക്കും.