ADVERTISEMENT

റിയാദ്∙ ഹജ് തീർഥാടകർക്ക് സേവനം ചെയ്യാൻ വനിതകൾ ഉൾപ്പെടെ നൂറുകണക്കിന് മലയാളി വൊളന്റിയർമാർ. ദൈവത്തിന്റെ അതിഥികളായി മക്കയിലെത്തുന്ന 10 ലക്ഷം തീർഥാടകർക്ക് സൗജന്യ സേവനമൊരുക്കുന്നത് ജീവിത സപര്യയാക്കിയിരിക്കുകയാണ് സന്നദ്ധ സേവകർ. മറുനാട്ടിൽ തീർഥാടകരുടെ ശബ്ദമായും ശക്തിയുമാണ് ഇവർ.

haji
മക്കയിൽ കർമനിരതരായ മലയാളി വൊളന്റിയർമാർ.

 

മിന, അറഫ, മുസ്ദലിഫ തുടങ്ങി ഹജ് കർമം നടക്കുന്ന സ്ഥലങ്ങളിലാണ് സേവനം. ഹജ് തീർഥാടകർ സൗദി അറേബ്യയിൽ എത്തുന്നതു മുതൽ ഹജ് കർമം നിർവഹിച്ച് അവസാന തീർഥാടകർ പുണ്യഭൂമിയിൽ നിന്ന് യാത്രയാകുന്നതുവരെ ഒരു കൈ സഹായമായി ഇവരുണ്ടാകും. പ്രായമായവർക്ക് സഹായഹസ്തമായും വഴിതെറ്റുന്നവർക്ക് വഴികാട്ടിയായും ഭാഷ അറിയാത്തവർക്കു മുന്നിൽ പരിഭാഷകരായും വൊളന്റിയർമാരുണ്ടാകും.

 

ബസിലും മെട്രോയിലും ഹാജിമാരെ കയറ്റാനും ഇറക്കാനും സഹായിക്കും.  ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിലാണ് സംഘം പ്രവർത്തിക്കുന്നത്. കെ.എം.സി.സി, രിസാല സ്റ്റഡി സർക്കിൾ, ഒ.ഐ.സി.സി, നവോദയ, തനിമ, ഫ്രറ്റേണിറ്റി ഫോറം, വിഖായ, കെസിഎഫ് തുടങ്ങിയ മലയാളി സംഘടനകളാണ് കർമരംഗത്തുള്ളത്. തുടക്കത്തിൽ ഊഴമനുസരിച്ച് ഇറങ്ങുന്ന ഇവർ  ഹജ് കർമം നടക്കുന്ന ദിവസങ്ങളിൽ മൊത്തം വൊളണ്ടിയർമാരും കർമരംഗത്തിറങ്ങും. നാട്ടിൽനിന്നെത്തുന്ന മലയാളി തീർഥാടകർക്ക് ഇഷ്ടപ്പെട്ട വിഭവങ്ങൾ തയാറാക്കി നൽകുന്നവരും ഏറെ.

 

ഉംറ നിർവഹിക്കാനും പുണ്യകേന്ദ്രങ്ങൾ സന്ദർശിക്കാനും ഇവർ സഹായിക്കുന്നു. ഹജ് കർമം പൂർത്തിയാക്കി ഹാജിമാർ തിരിച്ചുപോകുന്നതുവരെ നിഴലായി കൂടെയുണ്ടാകും.  വനിത തീർഥാടകർക്കായി വനിതാ വൊളൻറിയർമാരുണ്ട്. ആശുപത്രിയിലുള്ള തീർഥാടകർക്ക് കൂട്ടിരിക്കുന്നതും ഇവർ തന്നെ. ഇന്ത്യൻ തീർഥാടകരുടെ താമസ സ്ഥലമായ അസീസിയ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ജോലിയെ ബാധിക്കാത്ത വിധം 3 ഷിഫ്റ്റുകളായി വൊളന്റിയർമാരെ വീതിച്ച് 24 മണിക്കൂറും സേവനം ലഭ്യമാക്കുകയാണ് മലയാളി സംഘടനകൾ. ചിലർ വാർഷിക അവധിയിൽ നാട്ടിലേക്ക് പോകാതെ ഹജ് സേവനത്തിനായി മാറ്റിവയ്ക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com