ADVERTISEMENT

ദുബായ് ∙ ജീവിതച്ചെലവ് കുതിച്ചുകയറിയതോടെ സ്വകാര്യ വാഹന ഉപയോഗം താഴോട്ട്. പെട്രോൾ വിലയുടെ കാര്യത്തിൽ നാടും ഗൾഫും തമ്മിൽ കാര്യമായ വ്യത്യാസം ഇല്ലാതായപ്പോൾ ചെലവുകൾ കൂടിയതാണ് ശീലങ്ങളുടെ ട്രാക്ക് മാറ്റിയത്. ചെലവുകൾ കീശയിലൊതുങ്ങുന്നില്ലെന്ന പ്രവാസികളുടെ വിലാപം ചങ്കിൽ തട്ടിയുള്ളതാണെന്ന് മെട്രോയിൽ കയറിയാൽ അറിയാം- ഏതുസമയവും സീറ്റ് ഫുൾ.

പാർക്കിങ്ങുകളിലാകട്ടെ, പൊടിപിടിച്ച വാഹനങ്ങൾ നിറയുകയാണ്. യുഎഇയിൽ പെട്രോൾ വില 4.52 ദിർഹവും (ഏകദേശം 98.4 രൂപ) ഡീസൽ വില 4.76 ദിർഹവു (ഏകദേശം 103.6 രൂപ)മാണ്. രാജ്യാന്തര വിലയുടെ അടിസ്ഥാനത്തിൽ ഓരോ മാസവും വ്യത്യാസമുണ്ടാകും. വലിയ വാഹനങ്ങളുള്ളവരാണ് ഏറെ ബുദ്ധിമുട്ടുന്നത്.  അവധിദിവസങ്ങളിലെ ഉല്ലാസയാത്രകളും മറ്റു  കുറച്ചിട്ടും ചെലവു പിടിച്ചുനിർത്താനാകുന്നില്ലെന്ന്  ഇവർ പറയുന്നു. പലരും ചെറുവാഹനം വാങ്ങാൻ താൽപര്യപ്പെടുകയാണ്.

dubai-parking-new

സെക്കൻഡ് ഹാൻഡ് കാറുകൾക്ക് ആവശ്യക്കാർ കൂടുകയാണെന്ന് ഓട്ടമൊബീൽ മേഖലയിലുള്ളവർ പറയുന്നു. കോവിഡ് വ്യാപനം തുടങ്ങിയതു മുതൽ സെക്കൻഡ് ഹാൻഡ് വാഹന വിപണി സജീവമാണ്. സെക്കൻഡ് ഹാൻഡ് കാർ വാങ്ങുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 15 ശതമാനത്തിലേറെ വർധനയുണ്ടായി.

ചെലവ് കുറയ്ക്കാൻ കണ്ടെത്തിയ 3 വഴികൾ

കിട്ടുമോ മെട്രോ സ്റ്റേഷനടുത്ത് ബെഡ് സ്പേസ്

പലരും മെട്രോ സ്റ്റേഷനുകൾക്ക് സമീപമുള്ള താമസയിടങ്ങളിലേക്ക് മാറാനുള്ള നെട്ടോട്ടത്തിലാണ്. സ്റ്റേഷനിലേക്ക് അരമണിക്കൂർ നടക്കേണ്ടിവന്നാലും കുഴപ്പമില്ലെന്ന മട്ടിലാണ് അന്വേഷണം. ഇതോടെ വാടകനിരക്ക് ഉയർന്നു. ബ്രോക്കർമാർക്കും നല്ലകാലം വന്നെത്തി. ഒരു മാസത്തെ വാടകയാണ് ബെഡ് സ്പേസിനു പോലും ബ്രോക്കർമാർ ചോദിക്കുന്നതെന്നു പലരും പരാതിപ്പെടുന്നു. പൊരിവെയിലത്ത് കുടചൂടി മെട്രോ സ്റ്റേഷനുകളിലേക്ക് ഓടുന്നവരിൽ കോട്ടുധാരികളായ മലയാളികളുമുണ്ട്. ഫിലിപ്പീൻസ് സ്വദേശികളെ കടത്തിവെട്ടിയാണ് മലയാളികളുടെ കുടപ്രേമം. 

dubai-metro-line

പാർക്കിങ് ഹൗസ്ഫുൾ

വാഹനമുള്ളവർ പാർക്കിങ് കിട്ടാതെ ബുദ്ധിമുട്ടുന്നതും പതിവായി. പ്രവൃത്തിദിവസങ്ങളിലും പാർക്കിങ് നിറയെ വാഹനങ്ങൾ. മെട്രോയ്ക്കു പുറമേ ബസുകളിലും യാത്രക്കാർ കൂടി. മെട്രോയിൽ യാത്ര ചെയ്തു താമസയിടങ്ങളിലേക്ക് ഫീഡർ ബസുകളിൽ പോകുന്നത് പതിവാക്കി. ഷാർജയിലെ ബുത്തീന, റോള, അബുഷഗാര തുടങ്ങിയ മേഖലകളിൽ താമസിക്കുന്നവർ ദുബായ് അതിർത്തിയിലെ സഹാറ സെന്റർ വരെ ബസിൽ എത്തിയാൽ ദുബായിലെ ഫീഡർ ബസുകൾ റെഡി. നിമിഷങ്ങൾക്കകം മെട്രോ സ്റ്റേഷനിലെത്താനാകും. വിവിധ മെട്രോ സ്റ്റേഷനുകളിൽ നിന്ന് ഇതര എമിറേറ്റുകളിലേക്കും പോകാം. അവധി ദിവസമായ ഞായറാഴ്ച രാവിലെ പോലും മെട്രോയിൽ തിരക്കാണ്.

റേഷനരിയും ഗൾഫിലേക്ക്!

പച്ചക്കറിയടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയതോടെ നാട്ടിൽ നിന്നു റേഷനരിയടക്കം കൊണ്ടുവന്നു തുടങ്ങി. പരമാവധി സാധനങ്ങൾ കൊണ്ടുവരുന്നത് ബാച്ചലേഴ്സ് ഉൾപ്പെടെ ശീലമാക്കി. ചക്ക, ചക്കക്കുരു, കറി മസാലകൾ, തൈര്, ഉണക്കമീൻ, ഉണക്കിയ മാങ്ങ എന്നിവയൊക്കെ ബാച്ചിലേഴ്്സ് പെട്ടികളിൽ നാട്ടിൽ നിന്നു പറന്നുതുടങ്ങി.  വിലക്കയറ്റത്തെ തുടർന്നു കുടുംബബജറ്റിന്റെ താളംതെറ്റിയെന്നാണ് വീട്ടമ്മമാരുടെ പരാതി. പലയിനം മത്സ്യങ്ങൾക്കും തൊട്ടാൽ പൊള്ളുന്ന വില. ചൂടുകാലത്ത് ലഭ്യത കുറഞ്ഞതാണ് വിലകൂടാൻ കാരണമെന്നു കച്ചവടക്കാർ പറയുന്നു.

English Summary : UAE expats trying to cut down on expenses as fuel prices hiked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com