രക്ഷിതാക്കളുടെ ആശങ്ക കൂട്ടി സ്കൂൾ ബസ് ഫീസ് വർധന
Mail This Article
ദുബായ്∙ അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ ബസ് ഫീസ് ഉയരുമെന്ന് സൂചന. പെട്രോൾ വിലയിലുണ്ടായ വർധനയാണ് ഫീസ് പുനർ നിർണയിക്കുന്നതിനു കാരണം. സ്കൂൾ തുറക്കുന്നതോടെ കുടുംബ ബജറ്റ് താളം തെറ്റുമെന്ന ആശങ്കയിലാണ് പ്രവാസി കുടുംബങ്ങൾ.
വാടക, നിത്യോപയോഗ സാധനങ്ങളുടെ വില എന്നിവയിൽ ഇതിനോടകം കാര്യമായ വർധന വന്നു കഴിഞ്ഞു. ഇതിനു പുറമെയാണ് ബസ് ചാർജ് വർധനയുടെ സൂചന പുറത്തു വരുന്നത്. 800 ദിർഹം വരെ ഫീസ് വർധന ഉണ്ടാകുമെന്നാണ് കരുതുന്നത്. വർഷം 17200 രൂപ അധിക ചെലവ് ഒരു കുടുംബത്തിനുണ്ടാകും. രണ്ടു കുട്ടികൾ പഠിക്കുന്ന വീടുകളിൽ ഇത് 34,400 രൂപയാകും.
നിലവിൽ 3000 മുതൽ 5000 ദിർഹമാണ് വാർഷിക ബസ് ഫീസ്. ഇത് എമിറേറ്റുകൾ തമ്മിൽ വ്യത്യാസം ഉണ്ട്. ഏഴു മാസത്തിനിടെ പെട്രോൾ വിലയിൽ ഉണ്ടായ 74 ശതമാനത്തിന്റെ വർധനയാണ് ഫീസ് ഉയർത്തുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. അതേസമയം, പുതിയ അധ്യയന വർഷം ട്യൂഷൻ ഫീസ് ഉയർത്തരുതെന്ന് സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.