ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ ഇന്ന് ആദ്യ പന്തുരുളും
Mail This Article
ദോഹ∙ ഫിഫ ഖത്തർ ലോകകപ്പിന്റെ ഫൈനൽ വേദിയായ ലുസെയ്ൽ സ്റ്റേഡിയത്തിൽ ഇന്ന് ആദ്യമായി പന്തുരുളും. പ്രാദേശിക ടൂർണമെന്റായ ഖത്തർ സ്റ്റാർസ് ലീഗ് മത്സരമാണ് രാത്രി 7.40 ന് നടക്കുക. പ്രാദേശിക ക്ലബ്ബുകളായ അൽ റയാനും അൽ അറബിയും തമ്മിലാണു പോരാട്ടം.
മത്സരത്തിന്റെ ടിക്കറ്റ് പൂർണമായും ഇതിനകം വിറ്റഴിഞ്ഞു. 80,000 പേർക്ക് ഇരിക്കാവുന്ന ലുസെയ്ൽ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ ഏറ്റവും വലുതാണ്. ദോഹയിൽ നിന്ന് 15 കിലോമീറ്റർ മാത്രമാണു ദൂരം. ലോകകപ്പിന് മുൻപേ ആരാധകർക്ക് സ്റ്റേഡിയം കാണാനുള്ള അവസരം കൂടിയാണു ഒരുങ്ങുന്നത്.
സെപ്റ്റംബർ 9ന് നടക്കുന്ന ലുസെയ്ൽ സൂപ്പർ കപ്പിലൂടെ സ്റ്റേഡിയം വീണ്ടും ഉണരും. വേദിയുടെ പ്രവർത്തനക്ഷമത പരിശോധിക്കാൻ കൂടിയാണ് മത്സരങ്ങൾ നടത്തുന്നത്. നവംബർ 22ന് അർജന്റീനയും സൗദിയും തമ്മിലുള്ള മത്സരത്തോടെ സ്‌റ്റേഡിയത്തിലെ ലോകകപ്പ് മത്സരങ്ങൾക്കും തുടക്കമാകും.