ദോഹ ∙ ഖത്തറിന്റെ കലാ പൈതൃകവും സംസ്‌കാരവും കോർത്തിണക്കിയുള്ള പുതിയ 40 കലാസൃഷ്ടികൾ കൂടി ഉടൻ തയാറാവുന്നു. ഫിഫ ലോകകപ്പ് കാണാൻ എത്തുന്ന ഫുട്‌ബോൾ ആരാധകർക്കും ഇവ ആസ്വദിക്കാം. രാജ്യത്തെ ഔട്ഡോർ കലാ മ്യൂസിയമാക്കാൻ ലക്ഷ്യമിട്ടുള്ള ഖത്തർ മ്യൂസിയത്തിന്റെ പബ്ലിക് ആർട്ട് പ്രോഗ്രാമിന്റെ ഭാഗമാണിത്.
പുതിയ കലാസൃഷ്ടികൾ കൂടി സ്ഥാപിക്കുന്നതോടെ പൊതുകലാസൃഷ്ടികളുടെ എണ്ണം 100 ആകും. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ വിവിധ പ്രമേയങ്ങളിലുള്ള സൃഷ്ടികളാണിവ. ഇന്ത്യൻ ആർട്ടിസ്റ്റ് ശിൽപ ഗുപ്തയുടെ 'ഐ ലവ് അണ്ടർ യുവർ സ്‌കൈ ടൂ' എന്നത് വരികളുടെ അനിമേഷൻ രൂപത്തിലുള്ള പ്രത്യേക കലാസൃഷ്ടിയാണ്.
ലോകകപ്പ് വേദികളിലൊന്നായ സ്റ്റേഡിയം 974 ൽ ഇതു കാണാം. അൽ മസ്ര പാർക്കിൽ അമേരിക്കൻ കലാകാരനായ ജെഫ് കൂൺസിന്റെ 21 മീറ്റർ ഉയരവും 31 മീറ്റർ വീതിയുമുള്ള കടൽപ്പശുവിന്റെ സ്റ്റെയ്ൻലസ് സ്റ്റീലിൽ നിർമിച്ച ശിൽപം, മിയ പാർക്കിൽ ജാപ്പനീസ് ആർട്ടിസ്റ്റ് യായൂ കുസ്മയുടെ 3 താൽക്കാലിക ഇൻസ്റ്റലേഷനുകൾ എന്നിവ കാണാം.
ഇന്ത്യൻ കലാകാരൻ സുബോധ് ഗുപ്തയുടെ സൃഷ്ടികൾ ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു.കത്താറ കൾചറൽ വില്ലേജിൽ സ്ഥാപിച്ചിരിക്കുന്ന ഗാന്ധിയുടെ 3 കുരങ്ങന്മാർ, അടുത്തിടെ മിഷ്‌റബ് ഡൗൺടൗൺ ദോഹയിലെ എം7 വിൽ സ്ഥാപിച്ച സ്പൂണിങ് എന്നിവയാണത്. ഹമദ് രാജ്യാന്തര വിമാനത്താവളം, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) എന്നിവരുടെ സഹകരണത്തോടെയാണ് പബ്ലിക് ആർട് പ്രോഗ്രാം നടത്തുന്നത്.
പാർക്കുകൾ, ഷോപ്പിങ് മേഖലകൾ, വിദ്യാഭ്യാസ, കായിക കേന്ദ്രങ്ങൾ, ഹമദ് രാജ്യാന്തര വിമാനത്താവളം, ഖത്തർ റെയിൽ മെട്രോ സ്‌റ്റേഷനുകൾ, ലോകകപ്പ് സ്റ്റേഡിയങ്ങൾ എന്നിവിടങ്ങളിലാണ് പുതിയ കലാസൃഷ്ടികൾ സ്ഥാപിക്കുന്നത്.