ADVERTISEMENT

ദോഹ∙ഫിഫ ലോകകപ്പ് കാണാനെത്തുന്ന ആരാധകർക്ക് ആസ്വാദനത്തിനു ഖത്തറെന്ന ചെറുരാജ്യം എന്തൊക്കെയാകും ഒരുക്കുക എന്ന ആകാംക്ഷയിൽ തന്നെയാണു ഭൂരിഭാഗം പേരും. ആരാധകർക്ക് ആട്ടവും പാട്ടും താളമേളങ്ങളും ഒക്കെയായി ഒരുമാസം അടിച്ചുപൊളിക്കാനുള്ള സംഭവങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

 

നവംബർ 20 മുതൽ ഡിസംബർ 31 വരെ നടക്കുന്ന ടൂർണമെന്റിനിടെ കാണികൾക്കായി അരങ്ങിലെത്തുന്നതു 90 ലധികം വിനോദ, സാംസ്‌ക്കാരിക പരിപാടികൾ. കാണികൾക്ക് ഓരോ ദിനവും ആസ്വാദനത്തിന്റെ അവിസ്മരണീയ അനുഭവം സമ്മാനിച്ചു കൊണ്ടു മധ്യപൂർവദേശത്തെയും അറബ് ലോകത്തെയും പ്രഥമ ഫിഫ ലോകകപ്പിനെ മേഖലയുടെ ആഘോഷമാക്കി മാറ്റാൻ തന്നെയാണ് ആതിഥേയ രാജ്യമായ ഖത്തറിന്റെ തീരുമാനം.

 

സംഗീത പരിപാടികൾ, സാംസ്‌കാരിക പ്രദർശനങ്ങൾ, തെരുവുകളിലെ പ്രകടനങ്ങൾ ഇങ്ങനെ നീളും കാഴ്ചവിരുന്നുകൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മാത്രമല്ല 8 മത്സര വേദികളുടെ ചുറ്റും വമ്പൻ വിനോദപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

 

കോർണിഷ് ആണു താരം

 

ഖത്തർ ലോകകപ്പിൽ താരമായി മാറുക നഗരത്തോടു ചേർന്നുള്ള ദോഹ കോർണിഷ് ആണ്. ഇവിടമാണു ലോകകപ്പിലെ വിനോദ- സാംസ്‌ക്കാരിക പരിപാടികളുടെ സിരാകേന്ദ്രം. കോർണിഷ് സ്ട്രീറ്റിൽ ഷെറാട്ടൺ ഹോട്ടൽ മുതൽ മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട് പാർക്ക് വരെയുള്ള 6 കിലോമീറ്ററിൽ അടിമുടി ആഘോഷങ്ങളാകും നടക്കുക. ശരിക്കുമൊരു കാർണിവൽ വേദി. ആസ്വദിക്കാൻ കലാ, സാംസ്‌ക്കാരിക പരിപാടികൾ. വിശപ്പകറ്റാൻ രുചി വൈവിധ്യങ്ങളുമായി ഭക്ഷണ-പാനീയ ശാലകൾ.

 

ഖത്തറിന്റെ ഉൽപന്നങ്ങൾ വാങ്ങാൻ റീട്ടെയ്ൽ ശാലകൾ. ടൂർണമെന്റിനിടെ തിരക്കേറിയ സമയങ്ങളിൽ 1,20,000 പേരെയാണ് കോർണിഷിൽ പ്രതീക്ഷിക്കുന്നത്.ഫിഫ ഫാൻ ഫെസ്റ്റിവൽ നടക്കുന്നതും കോർണിഷിലെ അൽ ബിദ പാർക്കിലാണ്. ടിക്കറ്റ് കിട്ടാത്തവർക്ക് ഇവിടെ വന്നാൽ ഭീമൻ സ്‌ക്രീനിൽ മത്സരങ്ങൾ ലൈവ് ആയി തന്നെ കാണാം. ഒപ്പം കലാപ്രകടനങ്ങളും സ്‌പോൺസർ ആക്ടിവേഷനുകളും സാംസ്‌കാരിക പരിപാടികളും സജീവമാകും. ഭക്ഷണ-പാനീയ ശാലകളും സുലഭം. ഒരു സമയം 40,000 സന്ദർശകരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഫിഫ ഫാൻ ഫെസ്റ്റിവൽ നവംബർ 20ന് തുറക്കും.

 

എവിടെ, എന്തൊക്കെ എന്നറിയാം

 

21 ലൊക്കേഷനുകളിലായി നടക്കുന്ന കലയും പൈതൃകവും ഫാഷനും കോർത്തിണക്കിയുള്ള ലാസ്റ്റ്-മൈൽ കൾചറൽ ആക്ടിവേഷനിൽ 6,000 പരിപാടികൾ കാണാം. വിഷ്വൽ ആർട്‌സ്, ക്രാഫ്റ്റ്, പൈതൃകം, ഫാഷൻ, ഡിസൈൻ, കലാപ്രകടനം, സംഗീതം, സിനിമ പ്രദർശനങ്ങൾ എന്നിവ പരിപാടികളിൽ ഉൾപ്പെടുന്നു.

 

ഇൻഡസ്ട്രിയൽ ഏരിയ, അൽഖോർ എന്നിവിടങ്ങളിലായി ഫാൻ സോണുകളും തുറക്കും. ഇതു സംബന്ധിച്ച വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കും. നി തീം പാർക്ക് റൈഡുകളും ഐസ് സ്‌കേറ്റിങ്ങും സർക്കസുമെല്ലാം താൽപര്യമുള്ളവർക്ക് ലുസെയ്‌ലിലെ അൽ മഹ ഐലൻഡ് സന്ദർശിക്കാം. ആരാധകർക്കായി സംഗീത നിശകളും എല്ലാ പ്രായക്കാർക്കുമുള്ള കലാ പരിപാടികളും ഇവിടെയും ആസ്വദിക്കാം.സംഗീതപ്രേമികൾക്കായി റാസ് അബു ഫോണ്ടാസ് മെട്രോ സ്‌റ്റേഷനു സമീപം സംഗീത-നൃത്ത മേള ഒരുക്കിയിട്ടുണ്ട്.

 

15,000 ആരാധകരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് വേദി. അൽ വക്രയിലും ലൈവ് ഡിജെയും വിഖ്യാത ഗായകരുടെ സംഗീത പരിപാടികൾ നടക്കും. സ്റ്റേഡിയം 974 നോടു ചേർന്നുള്ള 974 ബീച്ച് ക്ലബ്ബിലും ആസ്വദിക്കാനും കാണാനും ഏറെയുണ്ട്. 10,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണിവിടം.

 

ലുസെയ്ൽ സിറ്റിയിലെ ലുസെയ്ൽ ബൗളിവാഡിൽ സ്ട്രീറ്റ് പെർഫോമെൻസുകൾ, വാഹനങ്ങളുടെ പരേഡ്, വർണലൈറ്റുകളുടെ ഷോ, ഭക്ഷണ-പാനീയ ശാലകൾ എന്നിവയാണ് നടക്കുക. പ്രതിദിനം 50,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട് ഇതിന്. ഇവയ്‌ക്കെല്ലാം പുറമേ രാജ്യത്തിന്റെ പതിവ് സാംസ്‌കാരിക, വിനോദ ഇടങ്ങളായ മ്യൂസിയങ്ങൾ, സൂഖ് വാഖിഫ്, കത്താറ കൾചറൽ വില്ലേജ്, മിഷ്‌റെബ് ഡൗൺ ടൗൺ ദോഹ എന്നിവിടങ്ങളിലും കാണാക്കാഴ്ചകൾ ഏറെയുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com