വെള്ളി, ശനി ദിവസങ്ങളിൽ ദുബായിൽ നിരവധി അപകടങ്ങൾ: രണ്ടു മരണം, 11 പേർക്കു പരുക്ക്
Mail This Article
ദുബായ് ∙ ഇക്കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിൽ ദുബായിലുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ രണ്ടു പേർ മരിക്കുകയും 11 പേർക്കു പരുക്കേൽക്കുകയും ചെയ്തുവെന്ന് ദുബായ് പൊലീസ് അറിയിച്ചു. ട്രാഫിക് നിയമങ്ങൾ പാലിച്ചിരുന്നുവെങ്കിൽ ഇതിൽ മിക്ക അപകടങ്ങളും ഒഴിവാക്കാമായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അൽ ഇബാദ സ്ട്രീറ്റിൽ ക്രൗൺ പ്ലാസ ഹോട്ടലിനു പിന്നില്‍ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിക്കുകയും നാലു പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. വാഹനത്തിലെ ഡ്രൈവർമാരിൽ ഒരാള്‍ യു ടേൺ എടുക്കുന്നതിനു മുൻപ് റോഡ് കൃത്യമായി നോക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്ത മറ്റൊരു അപകടത്തിൽ, അൽ ഖൈൽ റോഡിൽ വാഹനമോടിക്കുന്നതിനിടെ ഡ്രൈവർ മയങ്ങിപ്പോയതാണ് അപകടകാരണം. ബിസിനസ് ബേ എക്സിറ്റിന് സമീപം റോഡിന് നടുവിൽ വാഹനം മറിഞ്ഞ് ഒരാൾക്ക് പരുക്കേറ്റു.
എമിറേറ്റ്സ് റോഡിനു മുകളിലൂടെയുള്ള പാലത്തിൽ ഒരു ട്രക്ക് മറിഞ്ഞും അപകടമുണ്ടായി. ഇതിന്റെ ഡ്രൈവർ പെട്ടെന്ന് ലൈൻ മാറിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് ട്രക്ക് മറിയുകയായിരുന്നുവെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആക്ടിങ് ഡയറക്ടർ കേണൽ ജുമാ സലീം ബിൻ സുവാദിൻ പറഞ്ഞു.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനു സമീപം ദുബായ്–അൽഐയ്ൻ പാലത്തിനു സമീപം മോട്ടോർസൈക്കിളും മറ്റൊരു വാഹനവും കൂട്ടിയിടിച്ച് ഇരുചക്രവാഹന യാത്രികന് പരുക്കേറ്റു. കൃത്യമായ അകലം പാലിക്കാതെ യാത്ര ചെയ്തതാണ് അപകടത്തിനു കാരണമായത്.
ഇതുകൂടാതെ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ രണ്ടു അപകടങ്ങളിൽ ഒരു കാൽനടക്കാരനും സ്ത്രീയ്ക്കും പരുക്കേറ്റു. എമിറേറ്റ്സ് റോഡിൽ ഒരു ട്രക്കും പിക്കപ്പ് ട്രക്കും തമ്മിലുണ്ടായ അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു.
അമിതവേഗത, തെറ്റായ ഓവർടേക്കിംഗ്, പെട്ടെന്ന് വാഹനം തിരിക്കൽ, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവയ്‌ക്കെതിരെ ദുബായ് ട്രാഫിക് പൊലീസ് വാഹനമോടിക്കുന്നവർക്കു മുന്നറിയിപ്പ് നൽകി.
English Summary: Two died 11 injured in Separate Traffic Accidents in Dubai Over the Weekend