ADVERTISEMENT

ദുബായ് ∙  ബഹിരാകാശ ദൗത്യത്തിന് തയാറെടുക്കുന്ന സുൽത്താൻ അൽ നെയാദി ആദ്യമായി സ്‌പേസ് സ്യൂട്ട് (ബഹിരാകാശ യാത്രയ്ക്കുള്ള വസ്ത്രം) ധരിച്ച ചിത്രം ട്വീറ്റ് ചെയ്ത് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) ആറുമാസം ചെലവഴിക്കുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാകാനുള്ള തയാറെടുപ്പിലാണ് സുൽത്താൻ അൽ നെയാദി.

2023 ൽ നാസ വിക്ഷേപിക്കുന്ന സ്പേസ് എക്സ് ക്രൂ 6 പേടകത്തിലാണ് നെയാദി ബഹിരാകാശത്തേക്ക് പോകുക. യാത്രയ്ക്കായുള്ള തയാറെടുപ്പിന്റെ ഭാഗമായി കലിഫോർണിയയിലെ സ്പേസ് എക്സ് ആസ്ഥാനത്ത് എത്തിയ അൽ  നെയാദി സ്‌പേസ് സ്യൂട്ട് ധരിച്ച് സഹയാത്രികർക്കൊപ്പമുള്ള ചിത്രമാണ് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ ട്വീറ്റ് ചെയ്തിരിക്കുന്നത്.

180 ദിവസമാണ് സുൽത്താൻ അൽ നെയാദി ബഹിരാകാശത്ത് ചെലവഴിക്കുക. ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നാണ് സ്‌പേസ് എക്‌സ് ക്രൂ 6 പേടകം വിക്ഷേപിക്കുന്നത്. ഇതോടെ ബഹിരാകാശത്തേക്ക് ദീർഘകാലത്തേക്ക് സഞ്ചാരികളെ അയക്കുന്ന 11–ാമത്തെ രാജ്യമാകും യുഎഇ.

യുഎഇയിൽ നിന്നും ബഹിരാകാശേത്തേക്ക് പോകാൻ ആദ്യമായി തിരഞ്ഞെടുത്ത സഞ്ചാരികളിൽ ഒരാളാണ് സുൽത്താൻ അൽനെയാദി. യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികൻ ഹസ അൽ മൻസൂരിക്കൊപ്പം അൽനെയാദിയെയും തിരഞ്ഞെടുത്തിരുന്നു. 2019 സെപ്റ്റംബറിലായിരുന്നു യുഎഇയുടെ ആദ്യ ബഹിരാകാശ ദൗത്യം. അന്ന് ഹസാ അൽ മൻസൂരി ബഹിരാകാശയാത്ര നടത്തി. 4,022 പേരിൽ നിന്നാണ് അൽനെയാദിയും അൽമൻസൂരിയും തിരഞ്ഞെടുക്കപ്പെട്ടത്. 

ബഹിരാകാശ ദൗത്യത്തിന് തയാറെടുക്കുന്ന സുൽത്താൻ അൽ നെയാദിക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരത്തെ ആശംസകൾ അറിയിച്ചിരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും സുൽത്താൻ അൽ നെയാദിയുടെ നേട്ടത്തിൽ അഭിമാനം പങ്കുവച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com