ലോകകപ്പ് ഒരുക്കങ്ങൾ പുരോഗമിക്കുന്നു; അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കി ഖത്തർ
Mail This Article
ദോഹ ∙ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട പ്രധാന അടിസ്ഥാന സൗകര്യ നിർമാണങ്ങൾ പൂർത്തിയായതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) ഹൈവേ പ്രൊജക്ട്ര് വകുപ്പ് മാനേജർ എൻജിനീയർ ബാദർ ദാർവിഷ് വ്യക്തമാക്കി. രാജ്യത്തെ എല്ലാ മേഖലകളുമായി ബന്ധിപ്പിച്ചുള്ള ഹൈവേ ശൃംഖലയാണ്
അഷ്ഗാൽ നിർമിച്ചത്. 98 ശതമാനം ഹൈവേ, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പൂർത്തിയായി. അവശേഷിക്കുന്നവ വേഗത്തിൽ പൂർത്തിയാക്കുകയാണ്. ലോകകപ്പ് സ്റ്റേഡിയങ്ങളുമായി ബന്ധിപ്പിക്കുന്ന 863 കിലോമീറ്ററിലധികം റോഡുകൾ ഇതിനകം പ്രവർത്തനസജ്ജമായി.
അൽ മജ്ദ് റോഡ്, അൽഖോർ, ലുസെയ്ൽ റോഡുകൾ, ജി-റിങ് റോഡ്, അൽ റയാൻ റോഡ് എന്നിവ ഉൾപ്പെടെയാണിത്.
സബാഹ് അൽ അഹമ്മദ് കോറിഡോർ, ദുഹെയ്ൽ അൽ ഗരാഫ പാലം, ഖലീഫ അവന്യൂ, ഇ-റിങ് റോഡ് എന്നിവിടങ്ങളിലെ ജോലികളും തീരാറായി.
ജി-റിങ് റോഡ്, സൽവ റോഡ്, ദുഖാൻ, അൽ ഷമാൽ റോഡുകൾ എന്നിവിടങ്ങളിലെ പ്രധാന ഇന്റർസെക്‌ഷനുകളും തുറന്നു.
അൽ വക്ര റോഡും ദോഹയുടെ വടക്കും പടിഞ്ഞാറുമായുള്ള പുതിയ ഓർബിറ്റൽ ഹൈവേ പദ്ധതിയും പൂർത്തിയായി. മലിനജല ശൃംഖല, വൈദ്യുതി, സ്മാർട് ട്രാൻസ്‌പൊട്ടേഷൻ സിസ്റ്റം, ലൈറ്റിങ് സംവിധാനങ്ങൾ, ഗതാഗത ലൈറ്റിങ് സംവിധാനങ്ങൾ, വാട്ടർ ഡ്രെയ്‌നേജ് ശൃംഖല, സർവീസ് റോഡുകൾ, കാൽനട-സൈക്കിൾ പാതകൾ, ലാൻഡ് സ്‌കേപ്പിങ് എന്നിവയെല്ലാം ഉൾപ്പെട്ട സമഗ്ര വികസന ജോലികളാണ് നടത്തിയത്. പാർപ്പിട മേഖലകളിലെ എല്ലാ റോഡുകളിലും ലോകകപ്പ് വേദികൾക്ക് ചുറ്റുമെല്ലാം മരങ്ങൾ നട്ടുപിടിപ്പിച്ച് ഹരിതാഭമാക്കുന്ന ജോലിയും പുരോഗമിക്കുകയാണ്.
English Summary : Ashghal completes Qatar world cup 2022 related mega infrastructure projects