ദുബായ് പൊലീസിന്റെ മാരിടൈം റെസ്‌ക്യൂ യൂണിറ്റുകൾ ഈ വർഷം 25 അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തി
Mail This Article
ദുബായ് ∙ ഇൗ വർഷം ദുബായ് പൊലീസിന്റെ മാരിടൈം റെസ്‌ക്യൂ യൂണിറ്റുകൾ 25 സമുദ്ര അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുകയും 55 സമുദ്ര ഓപറേഷനുകൾ നടത്തുകയും ചെയ്തതായി ദുബായിലെ തുറമുഖ പൊലീസ് സ്റ്റേഷൻ ആക്ടിങ് ഡയറക്ടർ ലഫ്. കേണൽ അലി അബ്ദുല്ല അൽ നഖ്ബി പറഞ്ഞു.
ഏത് അപകടങ്ങളോടും പ്രതികരിക്കാനും എല്ലാ സമയത്തും അടിയന്തര സാഹചര്യങ്ങളെ നേരിടാനും പൊലീസ് സന്നദ്ധമാണ്. എമിറേറ്റിലെ ഹത്ത താഴ്‌വരകൾ ഉൾപ്പെടെയുള്ള ജലസ്രോതസുകളിൽ വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കാൻ പതിവായി പട്രോളിങ് നടത്തുന്നു. മാരിടൈം സെക്യൂരിറ്റി വിഭാഗം, മാരിടൈം റെസ്ക്യൂ വിഭാഗം, ബീച്ച് സെക്യൂരിറ്റി വിഭാഗം എന്നിവയുടെ സംയുക്ത പട്രോളിങ്, മുങ്ങൽ വിദഗ്ധരും രക്ഷാപ്രവർത്തകരും റെസ്ക്യൂ ബോട്ടുകളും ഉപയോഗിച്ച് വേഗത്തിലുള്ള പ്രതികരണം എന്നിവ ഉറപ്പാക്കാൻ ജാഗരൂകരാണ്. സുരക്ഷാ മുന്നറിയിപ്പുകൾ പാലിക്കാന്‍ ബീച്ച് യാത്രക്കാരോട് അൽ നഖ്ബി അഭ്യർത്ഥിച്ചു.
300-500 മീറ്റർ നീന്തൽ, അസ്ഥിരമായ കാലാവസ്ഥയിൽ കടൽ പ്രവാഹങ്ങളിൽ അകപ്പെടാതിരിക്കുക, ബോട്ടപകടങ്ങൾ ഒഴിവാക്കുക തുടങ്ങിയവയ്ക്ക് ബീച്ച് യാത്രക്കാർ നിയുക്ത അതിർത്തിക്കുള്ളിൽ തന്നെ തുടരേണ്ടത് പ്രധാനമാണ്. അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിൽ വിളിക്കാനും യാത്രയ്ക്കിടയിലുള്ള കാലതാമസം സംബന്ധിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാൻ സഹായിക്കുന്ന ദുബായ് പൊലീസിന്റെ സെയിൽ സേഫ്ലി ആപ്പ് ഡൗൺലോഡ് ചെയ്യാനും പൊതുജനങ്ങളോട് അഭ്യർഥിച്ചു.