'മുളകുപൊടി പ്രയോഗം' നടത്തി കവർച്ച; ഏഷ്യൻ പൗരന്മാർക്ക് 6 മാസം തടവും പിഴയും വിധിച്ച് ദുബായ് കോടതി
Mail This Article
ദുബായ് ∙ മുഖത്ത് 'മുളകുപൊടി പ്രയോഗം' നടത്തി കാൽനടയാത്രക്കാരനിൽ നിന്ന് പണവും മൊബൈൽ ഫോണും കവർച്ച ചെയ്ത ഏഷ്യൻ പൗരന്മാരെ ദുബായ് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. ആറ് മാസം വീതം തടവും 14,600 ദിർഹം പിഴയുമാണ് വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതികളെ നാടുകടത്തും.
റാസൽഖോർ വ്യവസായ മേഖലയിൽ കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം. ഉച്ചസമയത്ത് നടന്നു പോകുന്നതിനിടെയാണ് ആക്രമിച്ചതെന്ന് കവർച്ചയ്ക്ക് ഇരയായ വ്യക്തി കോടതിയിൽ പറഞ്ഞു. താൻ നിലത്തു വീഴുന്നതുവരെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതികൾ ചവിട്ടി. തുടർന്ന്, അവർ തന്റെ കൈവശമുണ്ടായിരുന്ന 14,600 ദിർഹവും തിരിച്ചറിയൽ കാർഡും മൊബൈൽ ഫോണും അടങ്ങിയ ഒരു ഹാൻഡ്‌ബാഗ് മോഷ്ടിക്കുകയും ചെയ്തു. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചതായും ഇദ്ദേഹം പറഞ്ഞു. വൈകാതെ പൊലീസ് അന്വേഷണസംഘം പ്രതികളെ തിരിച്ചറിഞ്ഞു, രണ്ടുപേരെ അറസ്റ്റ് ചെയ്തു. നഷ്ടപ്പെട്ട പണത്തിന്റെ ഒരു ഭാഗം കണ്ടെടുക്കുകയും ചെയ്തു.
മുളകുപൊടി പ്രയോഗം പതിവ് പരിപാടി
ദുബായിലെ വിവിധ സ്ഥലങ്ങളിൽ കാൽനടയാത്രക്കാരെ മുളകുപൊടി വിതറി കൊള്ളയടിക്കുകയായിരുന്നു സംഘത്തിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. സംഭവ ദിവസം കവർച്ചയ്ക്ക് ഇരയായ ആൾ റാസൽഖോർ ഇൻഡസ്ട്രിയൽ ഏരിയയിലെ ഗോഡൗണുകൾക്ക് സമീപം നടക്കുമ്പോൾ പ്രതികൾ നിരീക്ഷിച്ചു. തുടർന്ന് ആക്രമിച്ച് ബാഗും ഫോണും മോഷ്ടിക്കുകയായിരുന്നു. പിന്നീട് തൊണ്ടിമുതലുകൾ രണ്ടുപേരും പങ്കിട്ടു, മോഷണത്തിൽ ഒന്നാം പ്രതിയുടെ വിഹിതം 3,000 ദിർഹം ആയിരുന്നു. രണ്ടാമത്തെ പ്രതിക്ക് മൊബൈൽ ഫോൺ ലഭിച്ചു. കൂടാതെ 2,300 ദിർഹവും ലഭിച്ചതായി പ്രതി സമ്മതിച്ചു.
English Summary : Four jailed in Dubai for using chili powder to rob a man