ADVERTISEMENT

അബുദാബി ∙ സൂര്യപ്രകാശത്തെ പിടിച്ചുകെട്ടി 'ഹൈ വോൾട്ടേജ്' വികസനത്തിന് ഉപയോഗപ്പെടുത്താൻ യുഎഇക്കു മരുഭൂമിയുടെ സംശുദ്ധ ഊർജം.  വാഹനം മുതൽ വ്യവസായശാല വരെ കുറഞ്ഞചെലവിൽ പ്രവർത്തിക്കാനുള്ള മൊത്തം ഊർജം സമീപഭാവിയിൽ സ്വന്തമാക്കാനാണു പദ്ധതി. മരുഭൂമിയിൽ സോളർ പാനലുകളും കുടകളും വ്യാപകമാക്കി സൗരോർജ-ഹൈഡ്രജൻ ഉൽപാദനം കൂട്ടും. ഈ വർഷം 6 മാസത്തിനകം ഒപ്പുവച്ച കരാറുകൾ ഒട്ടേറെ സംരംഭങ്ങൾക്കും തൊഴിലവസരങ്ങൾക്കും വഴിയൊരുക്കുന്നു.

 

അൽ ദഫ്രയിലെ ഷംസ് 1 മേഖലയിലാണ് സംശുദ്ധ ഊർജ രംഗത്ത് ലോകത്ത് ഒന്നാം നിരയിലുള്ള അബുദാബി ഫ്യൂച്ചർ എനർജി കമ്പനി (മസ്ദർ)യുടെ നേതൃത്വത്തിൽ പദ്ധതികൾ പുരോഗമിക്കുന്നത്. കുറഞ്ഞ ചെലവിൽ വേണ്ടുവോളം ഊർജം എന്നതിനപ്പുറം കാർബൺ മലിനീകരണമെന്ന വൻവെല്ലുവിളിക്കു ശാശ്വത പരിഹാരമാകുകയും ചെയ്യും. പ്രതിവർഷം 1.75 ലക്ഷം ടൺ കാർബൺ ഡയോക്സൈഡ് ഇല്ലാതാക്കാം. അതായത്, തലസ്ഥാന നഗരത്തിൽ നിന്നു 15,000 കാറുകൾ ഇല്ലാതാകുകയോ 15 ലക്ഷം മരങ്ങൾ നടുകയോ ചെയ്യുന്ന ഫലം.

 

ദുബായ് മുഹമ്മദ് ബിൻ റാഷിദ് സോളർ പദ്ധതിയും ഇതര എമിറേറ്റുകളിലെ സംരംഭങ്ങളും കൂടിയാകുന്നതോടെ സോളർ-ഹൈഡ്രജൻ സാങ്കേതിക വിദ്യകളിൽ യുഎഇ ഒന്നാം നിരയിലെത്തും. യുഎഇ സഹായത്തോടെ പല രാജ്യങ്ങളും സൗരോർജ പദ്ധതികൾ നടപ്പാക്കിവരികയാണ്.

 

നിക്ഷേപം 2,000 കോടി ഡോളർ

 

യാസ് ഐലൻഡ്, സാദിയാത് എന്നിവയടക്കമുള്ള മേഖലകളിലേക്കും മസ്ദർ പദ്ധതികൾ വ്യാപിച്ചതായി വ്യവസായം, ഉന്നത സാങ്കേതിക വിദ്യ എന്നിവയുടെ ചുമതലയുള്ള മന്ത്രിയും മസ്ദർ ചെയർമാനുമായ ഡോ. സുൽത്താൻ അൽ ജാബിർ പറഞ്ഞു. 2013ൽ തുടങ്ങിയ ഷംസ് പദ്ധതി 20,000 വീടുകളിൽ പ്രകാശം പരത്തുന്നു. ലോകത്ത് ഏറ്റവും കുറഞ്ഞ ചെലവിൽ സൗരോർജം ഉൽപാദിപ്പിക്കുന്ന രാജ്യമാണ് യുഎഇ.

 

ഈ രംഗത്ത് 2,000 കോടി ഡോളറിന്റെ നിക്ഷേപം നടത്തി. 2030 ആകുമ്പോഴേക്കും ഉൽപാദനം 100 ഗിഗാവാട്ടിലേറെ ആകും. 

പാർപ്പിട സമുച്ചയങ്ങൾ, വിദ്യാലയങ്ങൾ, വ്യവസായ ശാലകൾ ആശുപത്രികൾ എന്നിവിടങ്ങളിലെല്ലാം സൗരോർജ സംരംഭങ്ങൾക്കു വൻ സാധ്യതയാണുള്ളത്. പരമ്പരാഗത ഊർജം പൂർണമായും ഒഴിവാക്കാനാകും. 

 

'സംശുദ്ധ' സഹകരണം, സംയുക്ത മുന്നേറ്റം

 

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പുനരുപയോഗ ഊർജ പദ്ധതികൾ വിപുലമാക്കാനും ഹരിത ഹൈഡ്രജൻ ഉൽപാദനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനും ഇന്ത്യ-യുഎഇ സംയുക്ത പദ്ധതിക്ക് മേയിൽ തുടക്കമായിരുന്നു.  സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ  (സിഇപിഎ) വൻ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. സാങ്കേതികവിദ്യകളുടെ കൈമാറ്റം, വിവിധ പദ്ധതികളിൽ യോജിച്ച ഗവേഷണം,  യന്ത്രഘടകങ്ങൾ വികസിപ്പിക്കൽ തുടങ്ങിയവയിൽ സഹകരിക്കും.

 

ഇരുരാജ്യങ്ങളിലും ഒട്ടേറെ തൊഴിലവസരങ്ങൾ ഒരുങ്ങുമെന്നതാണു മറ്റൊരു നേട്ടം. വൻപദ്ധതികളുമായി മുന്നേറുന്ന യുഎഇയിൽ സാങ്കേതിക വിദഗ്ധരെയും തൊഴിലാളികളെയും വേണ്ടിവരുന്നത്  ഇന്ത്യയ്ക്കു പ്രതീക്ഷ നൽകുന്നു. സൗരോർജ മേഖലയിലെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ യുഎഇ സന്ദർശനത്തിൽ തന്നെ ധാരണയായിരുന്നു. ഹരിത ഹൈഡ്രജൻ പദ്ധതികളിലും സഹകരണം ശക്തമാക്കും. ഹൈഡ്രജൻ ഉൽപാദനത്തിലും കയറ്റുമതിയിലും ഇന്ത്യയെ ലോകത്തിന്റെ മുൻനിരയിലെത്തിക്കാനുള്ള ദേശീയ ഹൈഡ്രജൻ മിഷന് കഴിഞ്ഞവർഷം ഓഗസ്റ്റിൽ തുടക്കമായിരുന്നു.

 

മാലിന്യം, സൗരോർജം എന്നിവയിൽ നിന്നു ഹൈഡ്രജൻ ഉൽപാദിപ്പിക്കാനുള്ള പദ്ധതികൾ യുഎഇയിലും പുരോഗമിക്കുന്നു. ഹൈഡ്രജൻ ഉപയോഗിച്ചു പ്രവർത്തിക്കുന്ന കാറുകൾ ഒരുതവണ ചാർജ് ചെയ്താൽ 200 കിലോമീറ്ററിലേറെ ഓടുമെന്നാണു കണ്ടെത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com