സംവിധാനം പഠിക്കാൻ മമ്മുട്ടിയെ നായകനാക്കി സിനിമ; അഭിനയം അഭിനിവേശം: എം.എ.നിഷാദിന്റേത് വ്യത്യസ്ത കഥ
Mail This Article
ദുബായ് ∙ സംവിധാനം പഠിക്കാൻ വേണ്ടി ഇരുപത്തിനാലാമത്തെ വയസിൽ മമ്മുട്ടിയെ നായകനാക്കി സ്വന്തമായി സിനിമ നിർമിച്ചയാളാണ്, സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പിടി നല്ല ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച എം.എ.നിഷാദ്. ഇപ്പോൾ, സംവിധാനത്തോടൊപ്പം അഭിനയത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച എം.എ.നിഷാദിനെ തേടി മികച്ച കഥാപാത്രങ്ങളെത്തുന്നു. പ്രവാസ ലോകത്തെ കഥ പറഞ്ഞ 'ടു മെൻ' എന്ന ചിത്രത്തിലെ പ്രകടനം കൊണ്ട് പ്രവാസികളുടെ ഇടനെഞ്ചിൽ ഇടം നേടിയ അഭിനേതാവായി മാറിയ നിഷാദ് പ്രവാസ ലോകത്തെ ഏറ്റവും ഇഷ്ടപ്പെടുന്ന കലാകാരൻ കൂടിയാണ്.
പൂർണമായും യുഎഇയില് ചിത്രീകരിച്ച് വിജയം വരിച്ച, കെ.സതീഷ് കുമാർ സംവിധാനം ചെയ്ത ടു മെൻ എന്ന ചിത്രത്തിലെ അബൂബക്കർ എന്ന കഥാപാത്രം പ്രേക്ഷകർ വേദനയോടെയാണ് സ്വീകരിച്ചത്. കുടുംബത്തിന് വേണ്ടി അമ്പത് ഡിഗ്രി സെല്ഷ്യസ് താപനിലയിൽ ഉരുകി ജീവിക്കുന്ന സാധാരണക്കാരനായ പ്രവാസി. ദൈനംദിന ജീവിതത്തിൽ തങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന വ്യക്തി തന്നെയല്ലേ ഇതെന്ന് തോന്നിപ്പോകും വിധം വേഷവിധാനം, ഭാവപ്രകടനം, സംഭാഷണം എന്നിവയിലൂടെ നിഷാദ് അബൂബക്കറിലേയ്ക്ക് പരകായപ്രവേശം നേടി. പതിവ് പ്രവാസി 'ബേജാറ്' കഥകളിൽ നിന്ന് വ്യത്യസ്തമായി ത്രില്ലർ മൂഡിൽ പ്രവാസ കഥ പറഞ്ഞ ടു മെൻ മലയാളി സംഘടനകളുടെ സഹകരണത്തോടെ യുഎഇ തിയറ്ററുകളില് പ്രദർശനം തുടരുകയാണ്. സംവിധാനത്തോടൊപ്പം അഭിനയത്തിലും ശ്രദ്ധ പതിപ്പിക്കാൻ തീരുമാനിച്ച എം.എ.നിഷാദ് മനോരമ ഒാൺലൈനുമായി സംസാരിക്കുന്നു.
'ടു മെൻ': അബൂബക്കറിലേക്കുള്ള യാത്ര
ലാൽ, ആശാ ശരത്, രൺജി പണിക്കർ എന്നിവർ പ്രധാന വേഷത്തിലഭിനയിച്ച 'തെളിവ്' എന്ന ചിത്രത്തിന് ശേഷം ഞാൻ ഒരു ചിത്രവും സംവിധാനം ചെയ്തിട്ടില്ല. ലോകത്തെ തന്നെ പിടിച്ചുകുലുക്കിയ കോവിഡ്19 ആണ് അതിന് കാരണം. ആ സമയത്താണ് കെ.സതീഷ് കുമാർ ടു മെൻ എന്ന ചിത്രത്തിന്റെ കഥ പറയുന്നത്. അതെനിക്കിഷ്ടമായി. പതിവ് പ്രവാസി കഥകളിൽ നിന്ന് വ്യത്യസ്തമായി ത്രില്ലർ മൂഡിൽ മുന്നോട്ടുപോകുന്ന കഥ നല്ല സിനിമയെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ഏറ്റെടുക്കുമെന്നറിയാമായിരുന്നു.
സിനിമാ ലോകത്തേക്കുള്ള വരവ്
പത്ത് വയസ്സുള്ളപ്പോഴാണ് സിനിമാ ലോകത്തെ ആദ്യം കണ്ടറിഞ്ഞത്. 'അന്തിവെയിലിലെ പൊന്ന്' എന്ന ചിത്രത്തിൽ കമലഹാസന്റെ കൂടെ ബാലതാരമായി അഭിനയിച്ചു. അങ്ങനെ എടുത്ത പറയാനൊന്നുമില്ലാത്ത കഥാപാത്രം. പിന്നീട് സംവിധാനത്തിലൊക്കെ പയറ്റിയ ശേഷം 2016 ൽ സുജിത് എസ്.നായർ സംവിധാനം ചെയ്ത ''ഒരു കൊറിയൻ പടം'' എന്ന ചിത്രത്തിൽ അഭിഭാഷകന്റെ വേഷം ചെയ്താണ് അഭിനയ രംഗത്ത് പ്രവേശിച്ചത് എന്ന് പറയാം. തുടർന്ന് ഡോ.ബിജുവിന്റെ 'വലിയ ചിറകുള്ള പക്ഷികൾ' എന്ന ചിത്രത്തിൽ സുപ്രീം കോടതി അഭിഭാഷകനായും 'ഷീ ടാക്സി'യിൽ പൊലീസുകാരനായും വേഷമിട്ടു. ഇതെല്ലാം സുഹൃത്തുക്കളുടെ നിർബന്ധം മൂലം ചെയ്ത റോളുകളാണ്. എന്നാൽ, 2017ൽ മധുപാലിന്റെ തിരക്കഥയിൽ 'വാക്ക്' എന്ന സിനിമയിൽ മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിച്ചു. സുരാജ് വെഞ്ഞാറമൂട്, അനു ഹാസൻ എന്നിവരായിരുന്നു മറ്റു അഭിനേതാക്കൾ. ആ സിനിമയിലെ അഭിനയത്തിന് ക്രിട്ടിക്സ് അവാർഡും ലഭിച്ചു. മികച്ച അഭിനേതാവിനുള്ള ജൂറി പുരസ്കാരം. ലെസൺസ് എന്ന ആന്തോളജി ചിത്രത്തിൽ 'ചൂളം' എന്ന എപിസോഡിൽ അഭിനയിച്ചു. പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ടിൽ ചെവി അടിച്ചുപോകുന്ന ഒരു റിട്ട. ഹെഡ് കോൺസ്റ്റബിളായാണ് വേഷമിട്ടത്. ആ ചിത്രം കണ്ട് സൂര്യാ കൃഷ്ണമൂർത്തി, സംവിധായകൻ ശരത്, പത്മരാജൻ സാറിന്റെ മകൻ അനന്തപത്മനാഭൻ എന്നിവരുൾപ്പെടെ എന്നെ വിളിച്ച് അഭിനയം ഗൗരമായി എടുക്കണമെന്ന് ഉപദേശിച്ചു. അങ്ങനെ അഭിനയത്തോടുള്ള അഭിനിവേശം കൂടിവന്നു. പക്ഷേ, കോവിഡ്19 വിനയായി. 'ടു മെൻ' അഭിനയിച്ചു തീർന്നപ്പോൾ കൂടുതൽ ചിത്രങ്ങൾ വരവായി. വൈകാതെ, സോഹൻ സീനു ലാലിന്റെ 'ദ് നെയിം' എന്ന ചിത്രത്തിൽ വേഷമിട്ടു. ഷൈൻ ടോം ചാക്കോ, ബിനു പപ്പു എന്നിവർക്കൊപ്പം തുല്യ പ്രാധാന്യമുള്ള കഥാപാത്രം. രമേശ് അമാനത്ത്, പ്രേംജി പ്രകാശ് എന്നിവർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രങ്ങളാണ് അടുത്തതായി അഭിനയിക്കുക. രണ്ടിലും അഭിനയസാധ്യതകളുള്ള കഥാപാത്രങ്ങളാണ്.
സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങൾ
സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങളാണ് എം.എ.നിഷാദിൽ നിന്ന് മലയാളത്തിന് ലഭിച്ചത്. കർഷക ആത്മഹത്യ പ്രമേയമാക്കി പൃഥ്വിരാജിനെ നായകനാക്കി 2006ൽ ‘പകൽ’ എന്ന ചിത്രം സംവിധാനം ചെയ്താണ് സംവിധാന രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. തിലകൻ, ജ്യോതിർമയി എന്നിവരായിരുന്നു മറ്റു പ്രധാന അഭിനേതാക്കൾ. പകലിന് ക്രിട്ടിക്സ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ലഭിച്ചു. ബിജുമേനോൻ, കലാഭവൻ മണി തുടങ്ങിയവരഭിനയിച്ച ''നഗരം'' എന്ന ചിത്രമായിരുന്നു അടുത്തത്. അതും സാമൂഹിക പ്രതിബദ്ധതയുള്ള പടമായിരുന്നു. പിന്നീട് സുരേഷ് ഗോപി നായകനായ 'ആയുധം'. തുടർന്ന് സുരേഷ് ഗോപി, പശുപതി എന്നിവരെ പ്രധാനകഥാപാത്രമാക്കി 'വൈരം'. കേരളത്തെ നടുക്കിയ കൃഷ്ണപ്രിയ കൊലക്കേസ് ആയിരുന്നു ചിത്രത്തിന് ആധാരം. ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണിത്. പശുപതി, തിലകൻ, പത്മപ്രിയ, ശ്വേതാ മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ''മധുര ബസ്'' എന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ഒരുക്കിയ 'കിണർ' എന്ന ചിത്രം സംസ്ഥാന അവാർഡും, ക്രിട്ടിക്സ്, ഫൊക്കാന, ജേസി ഫൗണ്ടേഷൻ അവാർഡുകളും സ്വന്തമാക്കി. ഇൗ ചിത്രം പിന്നീട് തമിഴിൽ റീമേക്ക് ചെയ്തു. അവസാനമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു, ആശാ ശരത്തിനെ പ്രധാന കഥാപാത്രമാക്കിയുള്ള ‘തെളിവ്’. കുറ്റാന്വേഷണ ചിത്രമായിരുന്ന തെളിവും ശ്രദ്ധിക്കപ്പെട്ടു.
പുതിയ ചിത്രങ്ങൾ
തെളിവിന് ശേഷം സിനിമ സംവിധാനം ചെയ്തിട്ടില്ല. ഇപ്പോൾ രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്യാനള്ള തയാറെടുപ്പിലാണ്. ''അയ്യര് കണ്ട ദുബായ്, ''രണ്ടാംപകുതി'' എന്നിവ. അയ്യര് കണ്ട ദുബായ് ആക്ഷേപ ഹാസ്യ ചിത്രമാണ്. യുഎഇയിലെത്തുന്ന അയ്യരുടെ ജീവിതം ഹാസ്യാത്മകമായി പറയുന്നു.
അഭിനയവും സംവിധാനവും
ചെറുപ്പത്തിലേ സിനിമയോട് വലിയ അഭിനിവേശമായിരുന്നു. പണ്ടുമുതൽ അഭിനയത്തേക്കാൾ ഇഷ്ടം സംവിധാനത്തോട് തന്നെ. നാടകാഭിനയത്തിൽ മികച്ച നടനുള്ള അവാർഡ് കിട്ടിയിട്ടുണ്ടെങ്കിലും സംവിധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു താത്പര്യം. സംവിധാനം പഠിക്കാൻ ആരുടെയും കീഴില് പ്രവർത്തിച്ചിട്ടില്ല. സിനിമ നിർമിച്ചായിരുന്നു സംവിധാനം പഠിച്ചത്.
ആക്ടിങ്ങിന്റെ വ്യാകരണങ്ങളൊക്കെ ഇപ്പോൾ മാറിയിരിക്കുന്നു. സ്വാഭാവികമായുള്ള പെരുമാറലാണ് (behaving) ഇന്നത്തെ അഭിനയം. അതെനിക്ക് ഉൾക്കൊള്ളാനായി. അപ്പോൾ തോന്നി, അഭിനയത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാമെന്ന്. നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ ചെയ്യാമെന്ന് തീരുമാനിച്ചു. അതാണ് ഇപ്പോൾ ചെയ്തുപോരുന്നത്.
താരരഹിത ചിത്രങ്ങൾക്ക് മലയാളത്തിൽ ഇപ്പോഴും രക്ഷയില്ല
താരമൂല്യമില്ലാത്ത അഭിനേതാക്കളില്ലാത്ത ചിത്രങ്ങളെ ഒതുക്കാൻ ശ്രമിക്കുന്നു എന്ന ആരോപണത്തെ കണ്ണടച്ച് എതിർക്കാൻ വയ്യ. ഇതിന് തെളിവുകളുണ്ട്. മലയാളത്തിൽ റോഡ് മൂവി ജോണറിൽ സിനിമകൾ വളരെ കുറവാണ്. പ്രവാസി ചിത്രങ്ങളെല്ലാം ദുരന്തം പറയുന്നവയാണെങ്കിലും 'ടു മെൻ' ഒരു റോഡ് മൂവിയാണ്. നെഗറ്റീവ് റിവ്യൂസ് വളരെ കുറവ്. നൂറു പേരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു സിനിമയും ആർക്കും ഒരുക്കാനാവില്ല. ബെൻഹർ വരെ വിമർശിക്കപ്പെട്ടിട്ടുണ്ട്. എല്ലാ സിനിമയും എല്ലാവർക്കും ഒരിക്കലും ഇഷ്ടപ്പെടില്ല. പത്തിൽ ആറു പേർ സിനിമ ഇഷ്ടപ്പെട്ടാൽ ആ സിനിമ നല്ല സിനിമയാണെന്ന് കരുതുന്നവനാണ് ഞാൻ. ടു മെന്നിന് പത്തിൽ ആറിനേക്കാൾ കൂടുതൽ റിവ്യൂസ് വന്നിരിക്കുന്നു. നടനെന്ന നിലയിൽ മാർക്കറ്റില്ലാത്തവനാണ് ഞാൻ. അതേസമയം, 25 വർഷമായി അഭിനയ രംഗത്തുള്ള അഭിനേതാവാണ് ഇർഷാദ് അലി. ഞങ്ങൾ രണ്ടുപേരുമാണ് ഇൗ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഇൗ ചിത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം എങ്ങനെ ചവിട്ടിത്താഴ്ത്താം എന്നതിനെപ്പറ്റി പല രീതിയിൽ ചർച്ച നടക്കുന്നു എന്നറിയാം. എന്നാൽ ഡിഗ്രേഡ് ചെയ്യാൻ പറ്റാത്തവിധമാണ് ചിത്രത്തിന്റെ വിജയം. ഡീഗ്രേഡ് ചെയ്യാൻ ഇൗ ചിത്രത്തിൽ ഒന്നുമില്ലെന്നതാണ് പ്രത്യേകത.
വിതരണക്കാർ പാര വച്ചു
കേരളത്തിലെ വിതരണക്കാരാണ് ടു മെന്നിന് ഏറ്റവും വലിയ തലവേദനയുണ്ടാക്കിയത്. അതൊരു വസ്തുത തന്നെയാണ്. ഞങ്ങൾക്ക് ഒ (ഔട്ട് ഒാഫ് ടൈം) ടൈമിലാണ് പ്രദര്ശനാനുമതി ലഭിച്ചത്. ഇതുപോലൊരു ചെറിയ ചിത്രത്തിന് ആ സമയം ലഭിച്ചത് വിതരണക്കാരുടെ കഴിവുകേടാണോ അതോ മനപ്പൂർവമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പലയിടത്തും പോസ്റ്റർ പോലും എത്തിച്ചിട്ടില്ല. തിയറ്ററുകളിൽ വിളിച്ചു ചോദിച്ചപ്പോൾ ഷോ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. ഏതൊക്കെ രീതിയിൽ ഒരു ചെറിയ സിനിമയെ ഉപദ്രവിക്കാമോ അതൊക്കെ വിതരണക്കാർ ചെയ്തു. അവർ ഒരുപാട് ഉപദ്രവിച്ചതിന് ഞങ്ങളുടെ കൈയിൽ തെളിവുകളുണ്ട്. ശമ്പളം വാങ്ങിയായിരുന്നു വിതരണം. അവർ തന്നെയായിരുന്നു 'പാപ്പൻ'' എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ വിതരണക്കാരും. പക്ഷേ, ഞങ്ങളെ ശരിക്കും ബുദ്ധിമുട്ടിച്ചു.
ഹാപ്പി എൻഡിങ് ചിത്രങ്ങൾക്ക് സ്വാഗതം
ജീവിതത്തിന്റെ നേർകാഴ്ചകള് പറയുന്ന സിനിമകൾ കാണാൻ കേരളത്തിൽ ആളുകൾക്ക് താത്പര്യമില്ലാതായിരിക്കുന്നു. ടു മെൻ കണ്ടപ്പോൾ ഒരു ഇറാനിയൻ സിനിമ കാണുന്നതുപോലെയാണ് തോന്നിയതെന്ന് സംവിധായകൻ സിബി മലയിൽ പറഞ്ഞു. നിരൂപകരുടെ ഭാഗത്ത് നിന്ന് മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. പക്ഷേ, ഇത്തരം സിനിമകൾ യുവജനങ്ങൾ ഏറ്റെടുത്താൽ മാത്രമേ തിയറ്ററുകളിൽ ഹിറ്റാവുകയുള്ളൂ. ഒടിടിക്ക് വേണ്ടി കാത്തിരിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഒടിടിക്ക് എതിരായാണ് തിയറ്ററുകാർ നിലകൊളളുന്നത്. എന്നാൽ, മാർക്കറ്റില്ലാത്ത, സൂപ്പർ താരങ്ങളില്ലാത്ത സിനിമകൾ കാണാൻ പ്രേക്ഷകരെത്തുന്നില്ലെന്നാണ് തിയറ്ററുകാരുടെ മറുപടി. എന്നാൽ ഒ –ടൈമല്ലാതെ നല്ലൊരു സമയത്ത് പ്രദർശിപ്പിച്ചാലല്ലേ ആളുകളെത്തുകയുള്ളൂ. ടു മെന്നിന് ലുലു മാളിലെ പിവിആറിൽ ആകെ കിട്ടിയത് വൈകിട്ട് അഞ്ചരയ്ക്കുള്ള ഒരൊറ്റ ഷോയാണ്. നല്ല സമയത്ത് ഷോ കിട്ടിയാലല്ലേ പ്രയോജനപ്പെടുകയുള്ളൂ.
സംവിധാനവും അഭിനയവും
സിനിമയിൽ ഒരു ജോലിയും എളുപ്പമല്ല. അഭിനയമാണ് ഏറ്റവും ബുദ്ധിമുട്ട്. ക്രിയേറ്റീവ് രംഗത്ത് ഒരു ജോലിയും എളുപ്പമല്ല. സംവിധായകൻ, തിരക്കഥാകൃത്ത് തുടങ്ങി മേയ്ക്കപ് മാൻ, സംഗീത സംവിധായകൻ എന്നിവരെക്കാളെല്ലാം പ്രയാസം അഭിനയമാണ്. നിർമാതാവ്, സംവിധായകൻ, എഴുത്തുകാരൻ എന്നീ റോളുകളിലൂടെ കടന്നുപോയ ഒരാളെന്ന നിലയ്ക്ക് ഞാൻ പറയുന്നു, ഏറ്റവും പ്രയാസം അഭിനയം തന്നെ. കഥാപാത്രത്തെ ജനങ്ങളിലേക്ക് എത്തിക്കുകയും അവരുടെ പ്രീതി നേടിയെടുക്കുകയും ചെയ്യുക എന്നത് നിസാര കാര്യമല്ല.
English Summary : Interview with Director Actor M A Nishad