ADVERTISEMENT

ദോഹ∙ ഖത്തറിന്റെ ഫുട്‌ബോൾ ആവേശം തുടങ്ങുന്നത് 1940 കളുടെ അവസാനം. അന്നു തുടങ്ങിയ ആവേശം ഇന്നും നിലനിർത്തിയാണ്  ഫിഫ ലോകകപ്പ് എന്ന ലോക കായിക മാമാങ്കത്തിന്റെ ആതിഥേയരാകുന്നത്. ലോകത്തിലെ ഏറ്റവും മികച്ച കായിക കേന്ദ്രമാകുക എന്നതാണ് ലക്ഷ്യം.

 

ആവേശം പാകിയത് പ്രവാസികൾ

 

1940കളിൽ ഖത്തറിന്റെ എണ്ണ വ്യവസായ മേഖലയിൽ ജോലി ചെയ്തിരുന്ന ബ്രിട്ടീഷ്-ഇന്ത്യൻ തൊഴിലാളികളാണ് കാൽപന്തുകളിയുടെ ആവേശത്തിന് തുടക്കമിട്ടത്. പിന്നീട് രാജ്യം ഒറ്റ മനസ്സോടെ ഫുട്‌ബോളിനെ ചേർത്തുപിടിച്ചു. 1950ൽ രൂപം കൊണ്ട അൽ നജാഹ് (ഇന്നത്തെ അൽ അഹ്‌ലി) ആണ് ആദ്യത്തെ പ്രാദേശിക ഫുട്‌ബോൾ ക്ലബ്. 1951ൽ ദുഖാനിലാണ് പ്രഥമ ഫുട്‌ബോൾ ടൂർണമെന്റായ 'ഇസ് അൽ ദിൻ' നടന്നത്. ആദ്യ ചാംപ്യൻഷിപ് നടത്തിയത് ഖത്തർ ഓയിൽ കമ്പനിയും.

 

ജനകീയമായി മാറിയ ഇസ് അൽ ദിൻ ടൂർണമെന്റ് 1957 മുതൽ പുക്കെറ്റ് കപ്പ് എന്ന പേരിലാണ് അറിയപ്പെട്ടത്. 1950 ൽ മേഖലയിലെ പ്രഥമ ഫുട്‌ബോൾ വേദിയായി ദോഹ സ്‌റ്റേഡിയം ഉയർന്നു. ഖത്തറിന്റെ കായിക ചരിത്രത്തിൽ ദോഹ സ്റ്റേഡിയത്തിന് വലിയ പ്രാധാന്യമുണ്ട്.

 

ഖത്തർ ദേശീയ ടീമിനായി 1962 ലാണ് ദോഹ സ്‌റ്റേഡിയം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതെങ്കിലും 1950 കളുടെ തുടക്കത്തിൽ തന്നെ അമച്വർ മത്സരങ്ങൾക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. കാൽപന്തുകളിക്കായി പുൽമൈതാനത്തോടെ നിർമിച്ച ഗൾഫ് മേഖലയിലെ ആദ്യ സ്റ്റേഡിയവും ദോഹ സ്റ്റേഡിയമാണ്.

 

കരുത്തിന്റെ ചരിത്രം

 

1973ൽ ഫിഫയുടെ ലോകകപ്പ് താരം ബ്രസീലിയൻ ഇതിഹാസം പെലെയും ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയും ഖത്തറിന്റെ മണ്ണിൽ ബൂട്ടണിഞ്ഞ് എത്തിയതോടെ ജനത്തിന്റെ ആവേശം ഇരട്ടിയായി. 1960 ലാണ് രാജ്യത്തിന്റെ ഫുട്‌ബോൾ ഭരണസമിതിയായ ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ രൂപം കൊണ്ടത്. 1963 ൽ ഫിഫയിൽ അംഗത്വം ലഭിച്ചു. 1967ൽ ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷനിലും അംഗമായി.

 

1972-73 ലാണ് അസോസിയേഷന്റെ പ്രഥമ ഖത്തർ ലീഗ് മത്സരങ്ങൾക്ക് തുടക്കമായത്. 1940 കളിൽ തുടക്കമിട്ട ഫുട്‌ബോൾ ആവേശം 1980 ആയപ്പോഴേക്കും പ്രാദേശിക ക്ലബ്ബുകളും ദേശീയ ടീമുകളും ഒക്കെയായി ദേശീയ, മേഖലാ, രാജ്യാന്തര ഫുട്‌ബോളിലേക്ക് വളർന്നു. ഇരുപതോളം പ്രാദേശിക ക്ലബ്ബുകളാണ് നിലവിലുള്ളത്. 1981ൽ ഓസ്‌ട്രേലിയയിൽ നടന്ന ഫിഫ വേൾഡ് യൂത്ത് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ എത്തിയതാണ് ഖത്തറിന്റെ ഫുട്‌ബോൾ ചരിത്രത്തിലെ ആദ്യ നാഴികകല്ല്. ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെയും (3-2) സെമി ഫൈനലിൽ ഇംഗ്ലണ്ടിനെയും (2-1) പരാജയപ്പെടുത്തിയാണ് ഫൈനലിൽ വെസ്റ്റ് ജർമനിയുമായി ഏറ്റുമുട്ടിയത്.

 

റണ്ണർ അപ്പായി തിരിച്ചെത്തിയ ദേശീയ ടീമിന് ഉജ്വല വരവേൽപ്പാണ് രാജ്യം നൽകിയത്. 1984 ൽ ലോസാഞ്ചൽസിൽ സമ്മർ ഒളിംപിക് ഗെയിംസിലും ഖത്തർ പങ്കെടുത്തു. 2006ൽ ദോഹയിൽ നടന്ന ഏഷ്യൻ ഗെയിംസിലൂടെയാണ് ഫുട്‌ബോളിൽ ഖത്തർ ടീം ആദ്യമായി സ്വർണം നേടിയത്. ഫൈനലിൽ ഇറാഖിനെ എതിരില്ലാത്ത ഒരുഗോളിന് പരാജയപ്പെടുത്തിയാണ് ചരിത്രം കുറിച്ചത്. 

 

2014ൽ എഎഫ്‌സി അണ്ടർ 19 ചാംപ്യൻഷിപ് സ്വന്തമാക്കിയ ദേശീയ ഫുട്‌ബോൾ ടീം 2019 ൽ എഎഫ്‌സി ഏഷ്യൻ കപ്പ് ജേതാക്കളുമായി. 2019 ൽ കോപ അമേരിക്കയിലും ഖത്തർ ടീം പങ്കെടുത്തു. 2020, 2021 വർഷങ്ങളിലും രാജ്യാന്തര വേദികളിൽ ഖത്തർ ദേശീയ ടീമുകൾക്ക് കളിത്തിരക്കേറി.

 

സംഘാടനത്തിന്റെ ഫാസ്റ്റ് ട്രാക്കിൽ 

 

ഖത്തറിന്റെ വികസനത്തിനൊപ്പം രാജ്യത്തിന്റെ ഫുട്‌ബോൾ കരുത്തും ആവേശവും വളർന്നു. 1976 ലാണ് കായിക ടൂർണമെന്റുകൾക്ക് ആതിഥേയരാകാൻ തുടങ്ങിയത്. 1976, 1992, 2004, 2019 വർഷങ്ങളിൽ ഗൾഫ് കപ്പിനും 1988 ലും 2011ലും ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ (എഎഫ്‌സി) ഏഷ്യൻ കപ്പിനും വേദിയൊരുക്കി.

 

1995 ൽ അണ്ടർ 20 ഫിഫ ലോകകപ്പ്, 1995 ൽ പത്താമത് ഫിഫ വേൾഡ് യൂത്ത് ചാംപ്യൻഷിപ്, 2006ൽ ഏഷ്യൻ ഗെയിംസ്, 2019ൽ അസോസിയേഷൻ ഓഫ് നാഷനൽ ഒളിംപിക് കമ്മിറ്റീസ് ബീച്ച് ഗെയിംസ്, 2019, 2020 ഫിഫ ക്ലബ് ലോകകപ്പ്, എഎഫ്‌സി ചാംപ്യൻസ് ലീഗ്, 2021 ൽ പ്രഥമ ഫിഫ അറബ് കപ്പ് എന്നിങ്ങനെ ഒട്ടേറെ വൻകിട കായിക മാമാങ്കങ്ങൾക്കും വേദിയൊരുക്കി.

 

2030 ലും ഏഷ്യൻ ഗെയിംസിന് ഖത്തർ ആണ് വേദി. ലോകം കണ്ടതിൽ വെച്ചേറ്റവും സുരക്ഷിതവും അവിസ്മരണീയവുമായ ഫിഫ ലോകകപ്പ് ലോകത്തിന് സമ്മാനിക്കാനുള്ള തയാറെടുപ്പിലാണ് രാജ്യം ഇന്ന്. 8 വേദികളിലായുള്ള ലോകകപ്പ് മത്സരങ്ങൾക്ക് 2022 നവംബർ 20ന് അൽഖോറിലെ അൽ ബെയ്ത് സ്‌റ്റേഡിയത്തിൽ തുടക്കമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com