ADVERTISEMENT

ദുബായ് ∙ എമിറാത്തി വനിതാ ദിനം ആഘോഷിക്കുന്ന വേളയിൽ ദുബായ് പൊലീസിൽ കരുത്തിന്റെയും ബുദ്ധിശക്തിയുടെയും ഗരിമയുമായി ക്യാപ്റ്റൻ ഗനിമ അൽ മുത്വവ തല ഉയർത്തി നിൽക്കുന്നു. ദുബായ് പൊലീസിലെ 26 വർഷത്തെ സേവനത്തിനിടയിൽ ക്യാപ്റ്റൻ ഗനിമ വനിതാ പൊലീസിന്‍റെ പങ്കിനെക്കുറിച്ചുള്ള ധാരണകൾ തിരുത്തിയെഴുതി. ഒരു കുറ്റാന്വേഷക എന്ന നിലയിൽ നേട്ടങ്ങളിലൂടെ കടന്നുപോയ ഇൗ മിടുമിടുക്കി പൊലീസുദ്യോഗസ്ഥ കുറ്റകൃത്യങ്ങളുടെ രഹസ്യങ്ങൾ ഒന്നിനുപുറകെ ഒന്നായി വെളിച്ചത്തുകൊണ്ടുവന്നാണ് ശ്രദ്ധേയയായത്. എമിറാത്തി വനിതാ ദിനത്തിൽ ദുബായ് അവരുടെ സേവനങ്ങൾക്ക് ആദരമര്‍പ്പിക്കുകയാണ്.

പൊലീസുദ്യോഗസ്ഥ എന്ന സ്വപ്നം

ക്യാപ്റ്റൻ ഗനിമ 1993-ലാണ് സേനയിൽ ചേർന്നത്. ഹൈസ്കൂൾ പഠനത്തിന് ശേഷം പ്രത്യേക സൈനിക പരിശീലനം പാസായി മുറഖബാത് പൊലീസ് സ്റ്റേഷനിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. പിന്നീട് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം നേടിയെങ്കിലും, പൊലീസിലും കുറ്റാന്വേഷണത്തിലും മുഴുകാനുള്ള അഭിനിവേശം തന്റെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് നയിച്ചു.

കുറ്റാന്വേഷണം ഒരു ലഹരി

സേനയിലെ ആദ്യകാലം മുതൽ രാത്രി ഷിഫ്റ്റ് ഡ്യൂട്ടിയിലായിരുന്ന ഗനിമ കുറ്റാന്വേഷകയുടെ ജോലിയില്‍ ലഹരി കണ്ടെത്തുകയായിരുന്നു. കാലക്രമേണ തനിക്ക് കൂടുതൽ ജിജ്ഞാസ തോന്നിയെന്നും അടിസ്ഥാനകാര്യങ്ങൾ പഠിപ്പിക്കാൻ സ്റ്റേഷനിലെ കുറ്റാന്വേഷകരോട് ആവശ്യപ്പെടുന്നതുവരെ തനിക്ക് വിശ്രമിക്കാൻ തോന്നിയില്ലെന്നും ഇവർ പറഞ്ഞു. റിപ്പോർട്ടുകൾ എങ്ങനെ സ്വീകരിക്കാമെന്നും അന്വേഷണ സാങ്കേതിക വിദ്യകളും ക്രിമിനൽ ഗവേഷണവും നടപടിക്രമങ്ങളും എങ്ങനെ ഉപയോഗിക്കാമെന്നും ചോദ്യം ചെയ്യാനും ചോദ്യങ്ങൾ ചോദിക്കാനും ഡാറ്റ ശേഖരിക്കാനും വിശകലനം ചെയ്യാനും അവർ എന്നെ പഠിപ്പിച്ചു.

ദിവസേനയുള്ള റിപ്പോർട്ടുകൾ എനിക്ക് കൂടുതൽ പരിചിതമായപ്പോൾ കൂടുതൽ കുറ്റാന്വേഷണ ചുമതലകൾ ഏറ്റെടുക്കാനുള്ള ത്വരയുണ്ടായി. 20 സ്പെഷ്യലൈസേഷൻ കോഴ്സുകളിൽ ഞാൻ സ്വയം പരിശീലിക്കുകയും ക്രിമിനൽ കേസുകളിൽ നിയമ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിന് പൊലീസ് സ്റ്റേഷനുകളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ മാർഗനിർദേശം തേടുകയും ചെയ്തു. സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത നിർണായക അന്വേഷണങ്ങളിൽ പ്രവർത്തിച്ചതിനാൽ ക്യാപ്റ്റൻ ഗനിമ പൊലീസിന് ഒരു അവിഭാജ്യഘടകമായി. 1996-ൽ 'ക്രിമിനൽ ഇൻവെസ്റ്റിഗേറ്റർ' എന്ന പദവി നേടിയതോടെ യാത്ര ശക്തമായി.

സ്പെഷ്യലൈസ്ഡ് ക്രിമിനൽ ഇൻവെസ്റ്റിഗേറ്റർ 

കുറ്റാന്വേഷക എന്ന നിലയിലെ തന്റെ ആദ്യ കേസ് ഒാർക്കുകയാണ് ക്യാപ്റ്റൻ ഗനിമ. ഒരു സ്ത്രീ ഉൾപ്പെട്ട കടയിലെ മോഷണക്കേസ് അന്വേഷിക്കാൻ തന്നെ നിയോഗിക്കുകയും കുറ്റവാളിയെ പിടികൂടി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. തുടർന്ന് ഇത്തരം അന്വേഷണങ്ങളുടെ കുത്തൊഴുക്കായിരുന്നു. ഒട്ടേറെ ക്രിമിനൽ കേസുകൾ പിന്തുടരുകയും അവ പരിഹരിക്കുന്നതിൽ മിടുക്ക് കാണിക്കുകയും ചെയ്തു. അത് മുറഖബാത് പൊലീസ് സ്റ്റേഷനിലെ ക്രിമിനൽ റജിസ്ട്രേഷൻ വിഭാഗത്തിൽ ഡെപ്യൂട്ടി ഹെഡ് സ്ഥാനം നേടുന്നതിന് കാരണമായി. 

ക്രിമിനൽ അന്വേഷകനെന്ന നിലയിൽ കഴിഞ്ഞ 26 വർഷത്തെ എന്റെ അനുഭവം തെളിയിക്കുന്നത് ഈ മേഖലയിൽ വനിതകളുടെ പങ്ക് പുരുഷന്മാരെപ്പോലെ നിർണായകമാണെന്നാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന കേസുകളിൽ അവർ മികവു പുലർത്തുന്നു. രണ്ട് വിഭാഗങ്ങളിൽ നിന്നുമുള്ള സാക്ഷികളുമായി മൊഴിയെടുക്കാനും ഒരു വനിതാ ഉദ്യോഗസ്ഥയെ സമീപിക്കുമ്പോൾ കൂടുതൽ വഴക്കം കാണിക്കാനുമുള്ള കഴിവ് ശ്രദ്ധേയമാണ്. 

ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്‌സ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് എക്‌സ്‌പേർട്ട് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി എന്നിവരുടെ നിർദേശപ്രകാരമാണ് ദുബായ് പൊലീസ് വനിതാ പൊലീസുകാർക്ക് വേണ്ട സഹായം നൽകുന്നത്. അവരെ കുറ്റാന്വേഷണ മേഖല ഉൾപ്പെടെ വിവിധ മേഖലകളിൽ ഉൾപ്പെടുത്താൻ തനിക്ക് സാധിച്ചത് മേലുദ്യോഗസ്ഥരുടെ പിന്തുണ കൊണ്ടാണെന്ന് ക്യാപ്റ്റൻ ഗനിമ പറയുന്നു.

അൽ ഖവാനീജില്‍ 

കഴിഞ്ഞ ജൂണിലാണ് അൽ ഖവാനീജ് പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഡാറ്റ ശേഖരണം, റിപോർട്ടുകളും സ്ഥിതിവിവരക്കണക്കുകളും സമർപ്പിക്കൽ, പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യേണ്ട കേസുകൾ അവലോകനം ചെയ്യൽ, ചുമതലകൾ ഏൽപ്പിക്കൽ എന്നിവയുൾപ്പെടെ നിയുക്തമായ സുപ്രധാന ചുമതലകൾ നിർവഹിക്കുന്ന ഇൗ സ്റ്റേഷനിലെ ക്രിമിനൽ റജിസ്ട്രേഷൻ വിഭാഗം മേധാവിയായി ക്യാപ്റ്റൻ ഗാനിമയെ നിയമിച്ചു.

English Summary: Meet Dubai Police’s lady captain, who has spent 26 years as a criminal investigator

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com