ഇന്ത്യ– യുഎഇ ബന്ധം പുതിയ തലത്തിലേക്ക്; സാംസ്കാരിക സഹകരണത്തിനും പക്ഷി സംരക്ഷണത്തിനും കരാർ
Mail This Article
അബുദാബി∙ സാംസ്കാരിക സഹകരണം ശക്തമാക്കാൻ ഇന്ത്യ–യുഎഇ കൾചറൽ കൗൺസിൽ ഫോറം രൂപീകരിക്കാനും അപൂർവ ഇനം പക്ഷികളുടെ സംരക്ഷണത്തിനും 2 ധാരണാപത്രങ്ങളിൽ ഇന്ത്യയും യുഎഇയും ഒപ്പുവച്ചു. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന്റെയും യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്റെയും അധ്യക്ഷതയിൽ അബുദാബിയിൽ നടന്ന സംയുക്ത സമിതി യോഗത്തിലാണ് തീരുമാനം.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യ–യുഎഇ ബന്ധത്തിന് കൂടുതൽ ശക്തിപകരുന്നതാകും സാംസ്കാരിക കൗൺസിൽ ഫോറം. സായിദ്–ഗാന്ധി ഡിജിറ്റൽ മ്യൂസിയം പോലെ കൂടുതൽ സംരംഭങ്ങൾ ഇതിന്റെ ഭാഗമായി വരും. യുഎഇ വിദേശകാര്യ സഹമന്ത്രി ഒമർ സെയ്ഫ് ഗൊബാഷും ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറും കരാറിൽ ഒപ്പുവച്ചു. യുഎഇയിലും ഇന്ത്യയിലും കണ്ടുവരുന്ന ഹുബാറ (ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്), ലസ്സർ ഫ്ലോറിക്കൻ ഉൾപ്പെടെ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ സംരക്ഷണത്തിന് കൈകോർക്കുന്നതാണ് മറ്റൊരു കരാർ.
അവശേഷിക്കുന്ന പക്ഷികൾക്ക് തനത് ആവാസ വ്യവസ്ഥയൊരുക്കി സംരക്ഷിക്കുകയും പ്രജനനത്തിന് ശാസ്ത്രീയ സംവിധാനങ്ങൾ വികസിപ്പിക്കുകയും ചെയ്യും. ഇതുസംബന്ധിച്ച വൈദഗ്ധ്യം പരസ്പരം കൈമാറും. സെപ ഉടമ്പടിയുടെ നേട്ടങ്ങളിൽ ഇരു മന്ത്രിമാരും സംതൃപ്തി രേഖപ്പെടുത്തി. സഹകരണം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നതിന് ആരോഗ്യരംഗത്ത് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സംയുക്ത സംരഭത്തിനുള്ള സാധ്യതകളും തേടി.
സെപ കരാർ വിവിധ മേഖലകളുടെ വികസനത്തിന് ആക്കം കൂട്ടി. വിദ്യാഭ്യാസ, ആരോഗ്യ, കാർഷിക, ലോജിസ്റ്റിക്‌സ് മേഖലകളിൽ സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതും ആലോചിക്കും. രാജ്യാന്തര സഹകരണ സഹ മന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി, ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉന്നതതല യോഗം ഇന്ത്യയിൽ നടത്താനും തീരുമാനിച്ചു.