വാടക കുടിശിക തീർത്തില്ല; ഒൻപത് വർഷം മുൻപ് രാജ്യം വിട്ട മലയാളിക്കെതിരെ യുഎഇയിൽ കേസ്
Mail This Article
അബുദാബി∙ യുഎഇയിലെ വാടക കുടിശ്ശിക തീർക്കാതെ 9 വർഷം മുൻപ് രാജ്യം വിട്ട മലയാളി തിരിച്ചുവരാനാകാതെ നിയമക്കുരുക്കിൽ. ഫ്ലാറ്റ് എടുക്കുമ്പോൾ നൽകിയ ഗ്യാരന്റി ചെക്കാണ് തൃശൂർ സ്വദേശിക്കു വിനയായത്. ഇതുവച്ച് കെട്ടിട ഉടമ കേസു കൊടുക്കുകയായിരുന്നു.
ഇതേസമയം, 5 വർഷം മുൻപ് ചർച്ചയിൽ നിശ്ചിത തുക ബാങ്ക് വഴി ട്രാൻസ്ഫർ ചെയ്തുവെന്ന് യുവാവും ലഭിച്ചിട്ടില്ലെന്ന് കെട്ടിട ഉടമയും പറയുന്നു. കുടിശ്ശികയും പലിശയും ചേർത്ത് ലക്ഷങ്ങൾ അടയ്ക്കാനാണ് യുവാവിനോട് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. യുഎഇ വിട്ട് ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ ജോലി ചെയ്തശേഷം നാട്ടിൽ തിരിച്ചെത്തിയ യുവാവ് നിയമക്കുരുക്ക് അഴിക്കാനുള്ള വഴി തേടുകയാണ്.
നിശ്ചിത തുക നൽകാൻ സന്നദ്ധത അറിയിച്ചെങ്കിലും മുഴുവൻ സംഖ്യയും അടയ്ക്കാതെ കേസ് പിൻവലിക്കില്ലെന്ന നിലപാടിലാണ് കെട്ടിട ഉടമ. അതിനുള്ള സാമ്പത്തിക ശേഷിയില്ലെന്ന് യുവാവും പറയുന്നു. കമ്പനിയിലെ മറ്റു ചില ഉദ്യോഗസ്ഥർ താമസ സ്ഥലത്തു ഉണ്ടായിരുന്നതിനാൽ ശേഷിച്ച തുക അവർ അടയ്ക്കുമെന്ന ഉറപ്പിലാണ് നാടുവിട്ടതെന്നു യുവാവ് പറയുന്നു.
സുഹൃത്തുക്കളെയും ബന്ധുക്കളെയും വിശ്വസിച്ചും ബാങ്കിനെയും കെട്ടിട ഉടമയെയും കബളിപ്പിച്ചും നാടുവിട്ട ഒട്ടേറെ പേർക്ക് ഇതുപോലെ യുഎഇയിലേക്ക് തിരിച്ചുവരാനാകാതെ സ്ഥിതിയാണ്. കെട്ടിട ഉടമയുമായി ഒത്തുതീർപ്പിലെത്തി നിശ്ചിത തുക അടച്ച് കേസ് പിൻവലിക്കാൻ ആവശ്യപ്പെടുകയാണ് ഒരു മാർഗമെന്ന് നിയമവിദഗ്ധർ പറഞ്ഞു.
ഇല്ലെങ്കിൽ ബന്ധപ്പെട്ട കോടതിയിൽ അപേക്ഷ നൽകി തവണകളായി അടയ്ക്കാൻ അപേക്ഷ നൽകാം. എന്നാൽ മുഴുവൻ തുകയും അടയ്ക്കുന്നതുവരെ യാത്രാവിലക്കുണ്ടാകും.
English Summary : Keralite who left UAE before 9 years is facing legal action for rent yet to be paid