ADVERTISEMENT

ദോഹ∙ ഫിഫ ലോകകപ്പ് കാണാൻ ഖത്തറിൽ എത്തുന്ന ഹയാ കാർഡ് ഉടമകളായ ഫുട്‌ബോൾ ആരാധകർക്ക് സർക്കാർ ആശുപത്രികളിൽ അടിയന്തര മെഡിക്കൽ സേവനങ്ങൾ സൗജന്യമായി ലഭിക്കും. 

ലോകകപ്പ് ടൂർണമെന്റിലുടനീളം ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) കീഴിലെ ആശുപത്രികളിലാണ് ഫുട്‌ബോൾ ആരാധകർക്ക് അടിയന്തര മെഡിക്കൽ സേവനങ്ങൾ സൗജന്യമായി ലഭിക്കുന്നത്. അതേസമയം ലോകകപ്പ് കാണാൻ എത്തുന്ന എല്ലാവരും ആരോഗ്യ ഇൻഷുറൻസ് എടുക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം ശുപാർശ ചെയ്തു. സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടാൻ ഇൻഷുറൻസ് ഗുണകരമാകും.   ലോകകപ്പുമായി ബന്ധപ്പെട്ട് പൊതുജനാരോഗ്യ മന്ത്രാലയം ആരംഭിച്ച സ്‌പോർട്‌സ് ഫോർ ഹെൽത്ത് എന്ന വെബ്‌സൈറ്റിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്. 

ചികിത്സ എവിടെ, എങ്ങനെ? 

ലോകകപ്പ് ടിക്കറ്റെടുത്ത ഹയാ കാർഡ് ഉടമകൾക്കാണു സൗജന്യ ചികിത്സ ലഭിക്കുന്നത്. എച്ച്എംസിയുടെ ഷെയ്ഖ അയിഷ ബിൻത് ഹമദ് അൽ അത്തിയ, അൽ വക്ര, ഹമദ് ജനറൽ ആശുപത്രി, ഹസം മിബൈറീക് ജനറൽ ആശുപത്രി എന്നീ കേന്ദ്രങ്ങളാണ് ലോകകപ്പ് കാണികൾക്കും സന്ദർശകർക്കുമുള്ള ചികിത്സാ സേവനങ്ങൾ നൽകുന്നത്. ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും സേവനം ലഭിക്കും.

അടിയന്തര സാഹചര്യത്തിൽ ആശുപത്രികളിലെത്താൻ 999 എന്ന നമ്പറിൽ ആംബുലൻസ് സേവനം തേടാം.   സർക്കാർ ആശുപത്രികൾക്ക് പുറമേ രാജ്യത്തെ 14 സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ ക്ലിനിക്കുകളിലും ലോകകപ്പ് കാണികൾക്കു സേവനം ലഭ്യമാകും. രാജ്യത്തെ എല്ലാ സ്വകാര്യ, പൊതു ആശുപത്രികൾ, മെഡിക്കൽ സെന്ററുകൾ, ക്ലിനിക്കുകൾ, ഫാർമസികൾ എന്നിവിടങ്ങളിലെല്ലാം ലോകകപ്പ് ഫുട്‌ബോൾ ആരാധകർക്കും സന്ദർശകർക്കും മെഡിക്കൽ സേവനങ്ങൾ ലഭിക്കും.   ടൂർണമെന്റിനിടെ ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ വേദികളിലും പ്രത്യേക മെഡിക്കൽ സേവനങ്ങളും ലഭ്യമാണ്.

കുട്ടികൾക്കായി ഭൂരിഭാഗം പൊതു, സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലും പ്രത്യേക എമർജൻസി, അർജന്റ് മെഡിക്കൽ സേവനങ്ങൾ ലഭിക്കും. എച്ച്എംസിയുടെ പീഡിയാട്രിക് എമർജൻസി സെന്ററുകൾ, സിദ്ര മെഡിസിൻ എന്നിവിടങ്ങളിൽ കുട്ടികൾക്കുള്ള ചികിത്സ തേടാം.

English Summary : Hayya card holders can access urgent medical care for free at HMC during World Cup

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com