വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കില്ല: മന്ത്രി ദേവർകോവിൽ
Mail This Article
ദുബായ് ∙ വിഴിഞ്ഞം തുറമുഖ പദ്ധതി എത്രയും വേഗം നടപ്പാകണമെന്നാണ് പ്രദേശത്തെ രാഷ്ട്രീയ പാർട്ടികൾ ആഗ്രഹിക്കുന്നതെന്നും സമരക്കാർക്ക് ചില രഹസ്യ അജൻഡകൾ ഉണ്ടെന്ന് സംശയമുണ്ടെന്നും മന്ത്രി അഹമദ് ദേവർകോവിൽ പറഞ്ഞു. ദുബായിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരക്കാർ ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ അഞ്ചും അംഗീകരിച്ചു. മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ മണ്ണെണ്ണ വിതരണമാണ് ആറാമത്തെ ആവശ്യം. കേന്ദ്ര സർക്കാർ നൽകുന്നതിന് അനുസരിച്ച് മാത്രമേ അത് സാധ്യമാകൂ. വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവയ്ക്കണമെന്ന ഏഴാമത്തെ ആവശ്യം ഒരിക്കലും ഒരു സംസ്ഥാനത്തിനും അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയ്ക്കുതന്നെ മുതൽക്കൂട്ടാകുന്ന പദ്ധതിയാണിത്. അസംസ്കൃത വസ്തുക്കളുടെ അഭാവം, പ്രകൃതി ക്ഷോഭം, കോവിഡ് മഹാമാരി തുടങ്ങിയ കാരണങ്ങളാലാണ് പ്രവർത്തനം മന്ദഗതിയിലായത്. പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള തീവ്രശ്രമത്തിലാണ് സർക്കാരെന്നും പറഞ്ഞു. പ്രശ്നപരിഹാരത്തിന് മാരിടൈം ഉദ്യോഗസ്ഥരും വകുപ്പും ചേർന്ന് കൗണ്ട് ഡൗൺ കലണ്ടർ തയാറാക്കി പ്രവർത്തിക്കുകയാണ്.
2023 സെപ്റ്റംബറിൽ ഓണാഘോഷത്തോടനുബന്ധിച്ച് ആദ്യ കപ്പൽ വിഴിഞ്ഞത്ത് എത്തുംവിധം പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
പദ്ധതി കമ്മിഷൻ ചെയ്യുന്നതോടെ ലോക ചരക്കുനീക്ക ഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം രേഖപ്പെടുത്തും. ലോകത്തെ തന്നെ ഏറ്റവും പ്രാധാന്യമുള്ള തുറമുഖമായി വിഴിഞ്ഞം മാറും. ഇതോടെ കേരളത്തിലെ എല്ലാ തുറമുഖങ്ങളുമായും ബന്ധിപ്പിച്ച് കപ്പൽ സർവീസ് ആരംഭിക്കും. കേരളത്തിൽ പുതിയ വ്യാവസായിക വിപ്ലവത്തിനു ഇതോടെ തുടക്കമാകുമെന്നും തൊഴിലില്ലായ്മയ്ക്കു പരിഹാരമാകുമെന്നും സൂചിപ്പിച്ചു.
ലോകത്തെ ഏറ്റവും വലിയ കപ്പലിന് പോലും അടുക്കാൻ പറ്റാവുന്ന ഇന്ത്യയിലെ ഏക തുറമുഖം വിഴിഞ്ഞമായിരിക്കും. ദുബായിലെയും മറ്റും തുറമുഖ അധികൃതരുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.ഭരണഘടനാ പദവി ഗവർണർ ദുരുപയോഗം ചെയ്യാൻ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.