ഐജിസിഎഫ് ദ്വിദിന രാജ്യാന്തര ഫോറം നാളെ മുതൽ; ശശി തരൂർ എംപി പങ്കെടുക്കും
Mail This Article
ഷാർജ ∙ ‘വെല്ലുവിളികളും പരിഹാരങ്ങളും’ എന്ന പ്രമേയത്തിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പതിനൊന്നാമത് ദ്വിദിന രാജ്യാന്തര ഗവ. കമ്യൂണിക്കേഷൻ ഫോറം (െഎജിസിഎഫ്) നാളെ ആരംഭിക്കും. രാവിലെ 10നു ഉദ്ഘാടന ചടങ്ങിൽ യുഎഇ സഹിഷ്ണുതാ–സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാറക് അൽ നഹ്യാൻ മുഖ്യ പ്രഭാഷണം നടത്തും. സന്തുലിത ബന്ധങ്ങൾക്കുള്ള ശുഭാപ്തിവിശ്വാസത്തോടെയുള്ള ആശയവിനിമയ തന്ത്രങ്ങൾ, സംസ്കാരങ്ങൾ' എന്ന വിഷയത്തിലാണ് മന്ത്രി പ്രസംഗിക്കുക.
അതേസമയം, ‘സാമ്പത്തിക പ്രതിസന്ധികൾ - ബിറ്റ് വീൻ പോസിറ്റീവ് കണ്ടെയ്‌ൻമെന്റ് ആൻഡ് നെഗറ്റീവ് അഡ്ജസ്റ്റ്‌മെന്റ്’ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ ശശി തരൂർ എംപി സംബന്ധിക്കും. ദുബായ് മീഡിയാ അവതാരകനായ മർവാൻ അൽഹെൽ മോഡറേറ്ററാകുന്ന പരിപാടിയിൽ ശശി തരൂരിനെ കൂടാതെ, യുഎഇ ധനകാര്യമന്ത്രാലയം അണ്ടർ സെക്രട്ടറി യൂനിസ് ഹാജി അൽ ഖൂരി, ഫോർബ്സ് ജൂനിയർ സിഇഒ മാൽക്കം സ്റ്റിവെൻഷൻ, ഇൗജിപ്ത് ഉപ ധനകാര്യമന്ത്രി ഡോ.ഇഹാബ് അബു അയിഷ് എന്നിവരും പങ്കെടുക്കും.
യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണ് സമ്മേളനം. ഷാർജ ഗവ.മീഡിയാ ബ്യൂറോയുടെ കീഴിലുള്ള രാജ്യാന്തര ഗവ.കമ്യൂണിക്കേഷൻ സെന്റർ സംഘടിപ്പിക്കുന്ന പരിപാടിയിൽ മേഖലയിലെ മറ്റു സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യും. മുതിർന്ന ഗവ. ഉദ്യോഗസ്ഥർ, ചിന്തകർ, നേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകും.
കൂടാതെ, സാമൂഹിക–സാമ്പത്തിക മേഖലകൾ, സമൂഹത്തിലെ പുതിയ പ്രവണതകൾ തുടങ്ങിയ വിഷയങ്ങളും ചർച്ചയ്ക്ക് വിധേയമാകും. ഏഴു പ്രധാന ചർച്ചാ സെഷനുകൾ നടക്കും. 10 പ്രചോദനാത്മകമായ പ്രസംഗങ്ങൾ, 6 ശിൽപശാലകൾ, 13 സംവേദനാത്മക പ്ലാറ്റ്‌ഫോമുകൾ, 40 മറ്റു പരിപാടികൾ എന്നിവയും അരങ്ങേറും. 160 മുതിർന്ന ഉദ്യോഗസ്ഥരും ചിന്തകരും വിദഗ്ധരും നേതൃത്വം നൽകും. വ്യാഴാഴ്ച (29) പരിപാടി സമാപിക്കും. 24 മണിക്കൂറിനകം എടുത്ത കോവിഡ്19 പിസി ആർ പരിശോധനാ ഫലത്തിന്റെ നെഗറ്റീവ് സർടിഫിക്കറ്റ് ഹാജരാക്കിയാലേ പ്രവേശനം അനുവദിക്കൂ.