അൽഖോർ പാർക്കിലേക്ക് 2 പാണ്ടകൾ
Mail This Article
ദോഹ∙ ഖത്തറിന്റെ അൽഖോർ പാർക്കിലേയ്ക്ക് അടുത്തമാസം പാണ്ടകളെത്തും. ചൈനയിൽ നിന്ന് വലിയ 2 പാണ്ടകളാണ് എത്തുന്നത്. ഖത്തർ ലോകകപ്പിനായി 1.4 ബില്യൺ വരുന്ന ചൈനീസ് ജനതയുടെ സമ്മാനമാണ് പാണ്ടകളെന്ന് ഖത്തറിലെ ചൈനീസ് സ്ഥാനപതി സൊയു ജിയാൻ വ്യക്തമാക്കി.
സുഹെയ്ൽ, തുറായ എന്നിങ്ങനെയുള്ള അറബിക് പേരുകളാണ് പാണ്ടകൾക്ക് നൽകിയത്. ഗൾഫ് മേഖലയിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രമാണ് സുഹെയ്ൽ. പ്ലിയാഡ്‌സ് നക്ഷത്ര സമൂഹത്തിന്റെ അറബിക് നാമമാണ് തുറായ. പാണ്ടകൾക്കായി അൽഖോർ പാർക്കിനുള്ളിൽ പാണ്ട പാർക്ക് എന്ന പേരിൽ പ്രത്യേക പാർപ്പിടം തന്നെ നിർമിച്ചിട്ടുണ്ട്. ഈ വർഷം പാർക്ക് തുറക്കുമെന്നാണ് നേരത്തെ അധികൃതർ പ്രഖ്യാപിച്ചത്.
പാണ്ടകളുടെ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ താപനിലയും പരിസ്ഥിതിയും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളോടും കൂടിയതാണ് പാർക്ക്. മധ്യപൂർവ ദേശത്തും അറബ് ലോകത്തുമായി ഇതാദ്യമായാണ് പാണ്ടകൾക്ക് പാർപ്പിടം ഒരുക്കിയത്.തെക്കു-പടിഞ്ഞാറൻ ചൈനയിലെ പർവതനിരകളിൽ ഉയർന്ന മിതശീതോഷ്ണ മേഖലാ വനങ്ങളിലാണ് പാണ്ടകൾ പ്രധാനമായും കാണപ്പെടുന്നത്.