പ്രതിരോധ കുത്തിവയ്പ് എടുത്ത് പകർച്ചപ്പനിയെ പുറത്താക്കാം
Mail This Article
ദോഹ ∙ ശൈത്യകാലത്തിന് മുൻപായി പകർച്ചപ്പനി പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് ആരോഗ്യ വിദഗ്ധർ. ആറു മാസം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ എല്ലാവരും പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ (എച്ച്എംസി) കമ്യൂണിക്കബിൾ ഡിസീസ് സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ.മുന അൽ മസലമനി നിർദേശിച്ചു.
മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയെ എല്ലാം ബാധിക്കുന്ന പകർച്ചപ്പനിക്കെതിരെ യഥാസമയം ചികിത്സ തേടിയില്ലെങ്കിൽ രോഗം ഗുരുതരമായി മരണം സംഭവിക്കാം. 50 വയസ്സിന് മുകളിലുള്ളവർ, വിട്ടുമാറാത്ത രോഗമുള്ളവർ, 6 മാസം മുതൽ 5 വയസ്സ് വരെയുള്ള കുട്ടികൾ, ഗർഭിണികൾ, ആരോഗ്യ പ്രവർത്തകർ, അധ്യാപകർ എന്നിവർക്കാണ് പകർച്ചപ്പനി പിടിപെടാൻ കൂടുതൽ സാധ്യത. ഇവർ നിർബന്ധമായും പ്രതിരോധ കുത്തിവയ്പ് എടുക്കണം.
പകർച്ചപ്പനി ബാധിച്ചവരുമായി സമ്പർക്കം ഒഴിവാക്കുക, തുമ്മുമ്പോഴും ചുമയ്കുമ്പോഴും ടിഷ്യൂ കൊണ്ട് മുഖവും വായയും പൊത്തിപ്പിടിക്കുക, തുടർച്ചയായി കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക തുടങ്ങിയ മുൻകരുതലുകൾ പാലിക്കണം. രാജ്യത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും എച്ച്എംസി ഒപി ക്ലിനിക്കുകളിലും 45 ലേറെ സ്വകാര്യ, സെമി-സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും പ്രതിരോധ കുത്തിവയ്പ് സൗജന്യമാണ്.