ഷാർജ രാജ്യാന്തര ഗവൺമെന്റ് കമ്യൂണിക്കേഷൻ ഫോറത്തിന് തുടക്കമായി
Mail This Article
ഷാർജ ∙ വെല്ലുവിളികൾ ഒരിക്കലും മാനവികതയെ തടഞ്ഞിട്ടില്ലെന്നും ഓരോ കാലഘട്ടവും അതിന്റേതായ പ്രശ്നങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ടെന്നും ഷാർജ ഉപഭരണാധികാരിയും മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി പറഞ്ഞു. വെല്ലുവിളികളും പരിഹാരങ്ങളും എന്ന പ്രമേയത്തിൽ ഷാർജ അൽ താവൂനിലെ എക്സ്പോ സെന്ററിൽ നടക്കുന്ന പതിനൊന്നാമത് ദ്വിദിന ഷാർജ രാജ്യാന്തര ഗവ.കമ്യൂണിക്കേഷൻ ഫോറത്തി(എജിസിഎഫ്)ൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിവിനാശകരമായ ഭൂകമ്പങ്ങളും മാരകമായ പകർച്ചവ്യാധികളും ഭൂമിയെ വെല്ലുവിളിച്ചു. യുദ്ധങ്ങൾ ഒട്ടേറെ ജീവനുകളെടുത്തു. വെള്ളത്തിനു വേണ്ടിയുള്ള പോരാട്ടം വർധിച്ചു, വിശപ്പ് ഒടുങ്ങുന്നതുവരെ പലരും പോരാടുന്നു. രാജ്യങ്ങൾ തകർന്നു, സർക്കാരുകൾ വീണു. എന്നിട്ടും, ലോകം തോൽവി സമ്മതിക്കുകയോ മനുഷ്യരാശിക്ക് പ്രതീക്ഷ നഷ്ടപ്പെടുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
കുടുംബ-യുവജന പരിശീലന കേന്ദ്രങ്ങളുടെ പങ്ക് ശക്തിപ്പെടുത്തുന്നതിലും ഉത്തരവാദിത്തമുള്ള മാധ്യമ ആശയവിനിമയവുമായി സംയോജിപ്പിച്ച് സമൂഹത്തിന് ഉപയോഗപ്രദമായത് മാത്രം അവതരിപ്പിക്കുന്നതിലും എമിറേറ്റിന്റെ വിജയകഥ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി എടുത്തുപറഞ്ഞു. കഴിഞ്ഞ രണ്ട് വർഷങ്ങളായി ലോകം അനുഭവിച്ച സാഹചര്യങ്ങളിലെ പ്രത്യേക ബുദ്ധിമുട്ടുകൾ അദ്ദേഹം വിശദീകരിച്ചു. കോവിഡ് -19 മനുഷ്യരാശിയെ ഇല്ലാതാക്കുമെന്ന് ചിലർ കരുതി. റഷ്യ-യുക്രെയ്ൻ യുദ്ധം ലോകത്തെ വിഭജിക്കുമെന്നും പലരും വിശ്വസിച്ചു.
അഭയാർഥി പ്രതിസന്ധിക്ക് പരിഹാരമില്ല. ഗോതമ്പ് വിതരണത്തിലെ തടസ്സം ഒരു പുതിയ ക്ഷാമത്തിലേക്ക് നയിക്കുമെന്നും ഒരു ഭൂഖണ്ഡം മുഴുവനും ഗ്യാസ് വിതരണം നിർത്തലാക്കുമെന്നും പലരും വിശ്വസിച്ചു, എന്നാൽ ഇതൊന്നും സംഭവിച്ചില്ല. മനുഷ്യരാശി നേരിടുന്ന മറ്റൊരു വലിയ വെല്ലുവിളി കാലാവസ്ഥാ വ്യതിയാനമാണ്. സ്ഥായിയായ വസന്തത്തിന്റെ ഒരു ഘട്ടം ആസ്വദിച്ച ശേഷം, രാജ്യങ്ങൾ അവരുടെ നദികൾ വറ്റിവരണ്ടതും പച്ചനിറത്തിലുള്ള പ്രതലങ്ങൾ മഞ്ഞയായി മാറുന്നതും കാണുന്നു. അതേസമയം വെള്ളപ്പൊക്കം ആളുകളെ കൊല്ലുകയും ഗ്രാമങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ദശലക്ഷക്കണക്കിന് ആളുകൾക്ക് കഷ്ടപ്പാടുകൾ ഉണ്ടാക്കുകയും ചെയ്തു. ഈ വെല്ലുവിളികൾ മനുഷ്യരാശിയുടെ ഉന്മൂലനത്തിലേക്ക് നയിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഷാർജ ഉപഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു ഇന്ന് രാവിലെ ഉദ്ഘാടനം. യുഎഇ സഹിഷ്ണുതാ–സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പ്രസംഗിച്ചു. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി.
പരിപാടിക്ക്160 മുതിർന്ന ഉദ്യോഗസ്ഥരും ചിന്തകരും ആശയവിനിമയ വിദഗ്ധരും നേതൃത്വം നൽകുന്നു. ഇന്ത്യയിൽ നിന്ന് ശശി തരൂരാണ് പങ്കെടുക്കുന്നത്.
ഏഴ് പ്രധാന സെക്്ഷനുകൾ, 10 പ്രചോദനാത്മക പ്രസംഗങ്ങൾ, ആറ് വർക്ക് ഷോപ്പുകൾ, 13 ഇന്ററാക്ടീവ് പ്ലാറ്റ്‌ഫോമുകൾ, 40 സൈഡ് ആക്റ്റിവിറ്റികൾ എന്നിവ നടക്കും.