ഫുട്‌ബോൾ സംവാദം: ബൂത്തുകളിൽ തിരക്കേറി
Mail This Article
ദോഹ∙ രാജ്യത്തെ പ്രധാന മാളുകളിലെ ഫിഫ ലോകകപ്പ് ആക്ടിവേഷൻ ബൂത്തുകളിൽ ആരാധകരുടെ തിരക്കേറി. മാൾ ഓഫ് ഖത്തർ, ദോഹ ഫെസ്റ്റിവൽ സിറ്റി, പ്ലേസ് വിൻഡം എന്നീ ഷോപ്പിങ് മാളുകളിലാണ് ലോകകപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ ആരാധകർക്ക് പങ്കുവെയ്ക്കാനും അവരുമായി സംവദിക്കാനും ലക്ഷ്യമിട്ടുള്ള ബൂത്തുകൾ തുറന്നത്.
ഫുട്‌ബോൾ താരങ്ങളുമായി സംവദിക്കാനും ആരാധകർക്ക് അവസരം നൽകുന്നുണ്ട്. വെർച്വൽ റിയാലിറ്റി ഫുട്‌ബോൾ, വിഡിയോ ഗെയിമുകൾ എന്നിങ്ങനെ ഫുട്‌ബോളുമായി ബന്ധപ്പെട്ട വിവിധ ഗെയിമുകളും ആരാധകർക്കായി ഒരുക്കിയിട്ടുണ്ട്. യുവജനങ്ങളാണ് മാൾ ആക്ടിവേഷനുകളിൽ സജീവമായി പങ്കെടുക്കുന്നത്. ലോകകപ്പ് ടൂർണമെന്റ് വിവരങ്ങളും ഖത്തറിന്റെ ടൂറിസം കാഴ്ചകളും എല്ലാം ബൂത്തിൽ നിന്നറിയാം.
ലോകകപ്പിന്റെ ദോഹയിലെ പവിലിയനുകൾ ഒക്ടോബർ 5 വരെ തുടരും. സാധാരണ ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും വാരാന്ത്യങ്ങളിൽ വൈകിട്ട് 3 മുതൽ രാത്രി 11 വരെയുമാണ് ബൂത്തുകൾ തുറക്കുന്നത്. ജിസിസി രാജ്യങ്ങളിലെ പ്രധാന നഗരങ്ങളിലും ഖത്തറിന്റെ ലോകകപ്പ് പവിലിയനുകൾ സജീവമാണ്.