ADVERTISEMENT

ദുബായ്∙ കഴിഞ്ഞ പിറന്നാളിനു കരാമയിലെ ഫ്ലാറ്റിൽ അടുത്ത സുഹൃത്തുക്കൾ നടുവിൽ ചെറുപ്പം ചോരാതെ അറ്റ്‌ലസ് രാമചന്ദ്രൻ എന്ന രാമേട്ടൻ പറഞ്ഞു, എനിക്ക് 80 വയസ്സായിട്ടോ... ചിരിയിലും പ്രസരിപ്പിലും വേഷത്തിലും ചെറുപ്പം തുളുമ്പുന്ന രാമചന്ദ്രന് 80 ആയി എന്ന് അംഗീകരിക്കാൻ സുഹൃത്തുക്കൾ മടിച്ചു. 80 ആയെങ്കിലും ഒട്ടും പ്രായമായില്ലെന്നു വാക്കിലും പ്രവൃത്തിയിലും അദ്ദേഹം തെളിയിച്ചു കൊണ്ടേയിരുന്നു.

 

വാതിൽ തുറന്ന് അകത്തേക്കു വന്ന ഓരോ സുഹൃത്തിന്റെയും പേരും ജാതകവും അടക്കം പറഞ്ഞു മറ്റുള്ളവർക്കു പരിചയപ്പെടുത്തി. ഓർമയ്ക്കും വാക്കുകൾക്കും കലർപ്പേതുമില്ലെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു. ‘‘ഒരു സാമ്രാജ്യം സ്വന്തമാകുമ്പോൾ ശത്രുക്കൾ വർധിക്കും. ഞാൻ ആരുടെയും ശുപാർശ കൊണ്ട് ആരും ആയതല്ല, വെട്ടിവീഴ്ത്താൻ നോക്കിയവരുടെ ചതി മനസ്സിലാക്കാൻ വൈകി. അപ്പോഴേക്കും ജയിലിലായി.

 

എല്ലാം കൈവിട്ടു’’– നിരാശയോ പരിഭവമോ ഇല്ലാതെയുള്ള രാമചന്ദ്രന്റെ വാക്കുകളുടെ താളം, ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന തലക്കുറിയാണ് ഓർമപ്പെടുത്തുന്നത്. 

പിറന്നാൾ ദിനം റോസ് നിറത്തിലുള്ള തിളങ്ങുന്ന ഷെർവാണിയിൽ രാമചന്ദ്രനെ കണ്ടപ്പോൾ പഴയ അറ്റ്‌ലസ് മുന്നിൽ അവതരിച്ചപോലെ തോന്നി. സഹോദരൻ രാമപ്രസാദ് എഴുതിയ പിറന്നാൾ ഗാനം സംഗീത സംവിധായകൻ എം.ജയചന്ദ്രനാണ് പ്രകാശനം ചെയ്തത്.

 

ബാങ്കറിൽ തുടങ്ങി സിനിമ നിർമാതാവും വിതരണക്കാരനും നടനുമായി ജ്വല്ലറി സംരംഭകനായി ഉയർച്ച താഴ്ച്ചകളെ അതിജീവിച്ചവനായി ആ ഗാനത്തിൽ രാമചന്ദ്രൻ ജീവിതം അപ്പാടെ കുറിച്ചിട്ടു. ആ ബിസിനസ് തകർച്ചയും അതിജീവനവും ഭാര്യ ഇന്ദിരയുടെ പോരാട്ട കഥ കൂടിയാണ്. ഭർത്താവും മകളും അടക്കം കേസിൽ അകപ്പെട്ടപ്പോൾ, ആശ്രിതരായി കഴിഞ്ഞവർ പോലും ശത്രുക്കളായപ്പോൾ അതുവരെ രാമചന്ദ്രന്റെ പിന്നിൽ നിന്ന ഇന്ദിര മുന്നിൽ നിന്നു പോരാടി.

 

കേസുകൾ പൂർണമായും കഴിഞ്ഞില്ലെങ്കിലും ഭർത്താവിനെ പുറത്തിറക്കാനും കുരുക്കുകൾ ഓരോന്നായി അഴിച്ചെടുക്കാനും ഇന്ദുവിനായി. രാമചന്ദ്രന്റെ തുണയായി ഒപ്പമുണ്ടായിരുന്ന ഇന്ദിര ഇന്നലെ തളർന്നു, കരഞ്ഞു. അപ്രതീക്ഷിതമായിരുന്നു വിയോഗം. പൊതുവേദികളിൽ വീണ്ടും സജീവമായി, അറ്റ്‌ലസ് കടകൾ വീണ്ടും തുറക്കാനുള്ള ഒരുക്കത്തിനിടെയായിരുന്നു വിടവാങ്ങൽ. വയറിനുള്ളിലെ ചെറിയ തടിപ്പ് വേദനയായി മാറിയതോടെയാണ് ചികിത്സതേടിയത്. ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ ചെയ്തു.

 

പെട്ടെന്നാണ് നില വഷളായത്. ഞായറാഴ്ച രാത്രി 11 മണിയോടെ വിയോഗ വാർത്ത പുറത്തു വന്നു. ഭാര്യ ഇന്ദിരയും മകൾ ഡോ. മഞ്ജുവും ഭർത്താവ് അരുണും രാമചന്ദ്രന്റെ സഹോദരൻ രാമപ്രസാദും അവസാന നിമിഷവും ആശുപത്രിയിൽ ഉണ്ടായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്നു കണ്ടെത്തി. ജനകോടികളുടെ ഹൃദയങ്ങളിൽ കുടിയിരിക്കുന്ന രാമചന്ദ്രന്റെ മുഖം മാത്രമേ സുഹൃത്തുക്കൾക്കു മുന്നിലുണ്ടാകൂ.

 

അടുത്ത ബന്ധുക്കൾ മാത്രം അദ്ദേഹത്തിന് വിടചൊല്ലി. കോവിഡ് മാനദണ്ഡ പ്രകാരം പൊതുദർശനം ഉണ്ടായില്ല. തൃശൂരിന്റെ മടിത്തട്ടിലേക്ക് ഇനി രാമചന്ദ്രന് മടങ്ങില്ല. പ്രവാസ ലോകം സമ്മാനിച്ച കീർത്തിയും സമ്പത്തും വേദനകളും ഈ മണ്ണിൽ തന്നെ അവശേഷിപ്പിച്ചു ജബൽ അലി സോനാപൂരിലെ ശ്മശാനത്തിൽ നിത്യവിശ്രമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com