ADVERTISEMENT

ദോഹ ∙ ഖത്തറിലെ വിവിധ സമൂഹങ്ങളുടെ ഐക്യത്തിന്റെ മാറ്ററിയിച്ച് ദോഹ കോർണിഷിൽ ഫ്ലാഗ് പ്ലാസ. രാജ്യത്തിന്റെ സാമൂഹിക, സാംസ്കാരിക വൈവിധ്യത്തിന്റെയും രാജ്യങ്ങളുമായുള്ള സാംസ്കാരിക ബന്ധത്തിന്റെയും പ്രതീകമായി ഫ്ലാഗ് പ്ലാസ പാറിപ്പറക്കുന്നു. ദോഹ കോർണിഷിൽ മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട് പാർക്കിന്റെ സമീപത്താണ് ഫ്ലാഗ് പ്ലാസ.

 

ഖത്തറിൽ പ്രവർത്തിക്കുന്ന, ഇന്ത്യയുടേത് ഉൾപ്പെടെയുള്ള എംബസികളെ പ്രതിനിധീകരിച്ച് 119 രാജ്യങ്ങളുടെ ദേശീയ പതാകകളും യൂറോപ്യൻ യൂണിയൻ, യുണൈറ്റഡ് നേഷൻസ്, ഗൾഫ് സഹകരണ കൗൺസിൽ എന്നിവയുടെ പതാകകളുമാണ് പ്ലാസയിൽ ഉയർന്നത്. ഫിഫ ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുന്ന വർഷമായതിനാൽ തന്നെ, രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സൗഹൃദത്തെയും പരസ്പരധാരണയെയുമാണ് ഫ്ലാഗ് പ്ലാസ പ്രതിനിധീകരിക്കുന്നത്.

 

ഡപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ബിൻ ജാസിം അൽതാനി, യുവജന-കായിക മന്ത്രി സലാഹ് ബിൻ ഗാനിം അൽ അലി, സാംസ്കാരിക മന്ത്രി ഷെയ്ഖ് അബ്ദുൽറഹ്‌മാൻ ബിൻ ഹമദ് ബിൻ ജാസിം ബിൻ ഹമദ് അൽതാനി എന്നിവർ ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. ഖത്തർ മ്യൂസിയം അധ്യക്ഷ ഷെയ്ഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ അൽതാനി, വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാർ എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു ഉദ്ഘാടനം.

 

ഖത്തർ മ്യൂസിയത്തിന്റെ 'വർഷങ്ങളുടെ സാംസ്കാരിക പരിപാടി' എന്ന സാംസ്കാരിക വിനിമയ പ്രോഗ്രാമിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പ്ലാസ ഒരുക്കിയത്. ഖത്തർ സായുധ സേനയുടെ സംഗീത യൂണിറ്റിന്റെ മനോഹരമായ ബാൻഡോടെയാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. ലെബനീസ് ഡിസൈനർ നജ്‌ല അൽ സെയ്‌ന്റെ ചുണ്ണാമ്പു കല്ലുകൾ കൊണ്ടുള്ള കലാസൃഷ്ടിയും പ്ലാസയുടെ സൗന്ദര്യം വർധിപ്പിച്ചിട്ടുണ്ട്. ആഗോളതലത്തിലുള്ള പരസ്പരബന്ധത്തിന്റെ സ്ഥിരമായ ഓർമപ്പെടുത്തലിനും പൊതുമാനവികതയുടെ ആഘോഷത്തിനുമുള്ള ഇടവുമായി ഫ്ലാഗ് പ്ലാസ മാറുമെന്നാണ് പ്രതീക്ഷയെന്നും ഷെയ്ഖ അൽ മയാസ വ്യക്തമാക്കി.

 

രാജ്യത്ത് താമസിക്കുന്ന വ്യത്യസ്ത സമൂഹങ്ങളെയും സംസ്കാരങ്ങളെയും ഒരു കുടക്കീഴിൽ അണിനിരത്താനുള്ള വിവിധ സമൂഹങ്ങൾക്ക് ആഘോഷങ്ങൾ നടത്താനുമുള്ള വേദി കൂടിയാണ്. ലോകകപ്പിനായി നവംബർ മുതൽ ഖത്തറിലേക്ക് എത്തുന്ന ഫുട്ബോൾ ആരാധകർക്ക് ദോഹ കോർണിഷിലെ പുത്തൻ കാഴ്ചകളിലൊന്നായി ഫ്ലാഗ് പ്ലാസയും മാറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com