ADVERTISEMENT

അബുദാബി∙ ശൈത്യകാല ടൂറിസം ക്യാംപെയിനു അബുദാബിയിൽ തുടക്കമായി. അബുദാബിയെ അനുഭവിച്ചറിയൂ, നിങ്ങളുടെ ഇഷ്ടവിനോദ കേന്ദ്രം കണ്ടെത്തൂ എന്ന പ്രമേയത്തിലാണ് ക്യാംപെയ്ൻ. തീം പാർക്ക് ഉൾപ്പെടെ എമിറേറ്റിലെ വിനോദ കേന്ദ്രങ്ങളിലേക്കും സാംസ്കാരിക, പൈതൃക സ്ഥലങ്ങളിലേക്കും സഞ്ചാരികൾക്കു തടസ്സമില്ലാതെ പ്രവേശനം സാധ്യമാക്കുകയാണ് ലക്ഷ്യം.

 

ലൂവ്റ് അബുദാബി, യാസ് വാട്ടർ വേൾഡ്, ഫെറാറി വേൾഡ്, വാർണർ ബ്രോസ് വേൾഡ് എന്നിവ സ്ഥിതി ചെയ്യുന്ന യാസ് ദ്വീപാണ് പ്രധാന ആകർഷണം. കുടുംബത്തിലെ എല്ലാവർക്കും വിനോദങ്ങളിൽ ഏർപ്പെടാവുന്ന തീം പാർക്കുകളിലേക്ക് സന്ദർശകരുടെ ഒഴുക്ക് തുടങ്ങി. നാഷനൽ അക്വേറിയവും ഇത്തവണ എത്തുന്ന സഞ്ചാരികൾക്ക് പുതുമ പകരും. എമിറേറ്റ്സ് പാലസ് ഹോട്ടലിൽ അത്താഴം കഴിക്കാനും നുറൈ ദ്വീപിൽ വിശ്രമിക്കാനും എത്തുന്നവർ ഏറെ.

 

ഹരിത നഗരമായ അൽഐൻ ഒയായിസിന്റെ പച്ചപ്പ് ആസ്വദിക്കുന്നതിനു പുറമെ ജബൽ ഹഫീത് പർവതത്തിൽ നിന്ന് പുന്തോട്ട നഗരിയുടെ ആകാശക്കാഴ്ചയും കാണാം. ഡസേർട്ട് പാർക്കിലിരുന്ന് നക്ഷത്ര നിരീക്ഷണവും കഴിഞ്ഞ് താഴെ ഇറങ്ങിയാൽ അൽഐൻ സഫാരിയിൽ മൃഗങ്ങളുമായി ചങ്ങാത്തം കൂടാം. എംപ്റ്റി ക്വാർട്ടറിലെ മരുഭൂമിയുടെ വന്യത ആസ്വദിച്ച് സർ ബനി യാസ് ദ്വീപിലെ വന്യജീവി സഫാരിയും കണ്ട് കണ്ണിനും കാതിനും മനസ്സിനും കുളിരുപടർത്താമെന്ന് ക്യാംപെയിനിലൂടെ തുറന്നുകാട്ടുന്നു.

 

വിദൂര സഞ്ചാരത്തിനു താൽപര്യമില്ലാത്തവർക്ക് നഗരത്തിന്റെ ഹൃദയഭാഗത്ത് മനറത്ത് അൽ സാദിയാത്തിൽ സമകാലിക സംഗീതവും ലോകോത്തര കലാപ്രദർശനവും ആസ്വദിക്കാം. വരാനിരിക്കുന്ന നാച്വറിൽ ഹിസ്റ്ററി മ്യൂസിയം, ഗൂഗൻഹൈം അബുദാബി, സായിദ് നാഷനൽ മ്യൂസിയം, ടീം ലാബ് ഫിനോമിന അബുദാബി എന്നിവയെക്കുറിച്ചുള്ള ഹ്രസ്വ വിവരങ്ങളും ഇവിടന്ന് ലഭിക്കും.

 

കോർണിഷ്, ഹുദൈരിയാത്, അൽബത്തീൻ, സാദിയാത് ബീച്ചുകളും സഞ്ചാരികളെ ആകർഷിക്കുന്നു. അൽപം അകലെ പോയാൽ പ്രകൃതിദത്ത വിസ്മയങ്ങൾ കാണാം. ഉപ്പ് തടാകം, ഫോസിൽ ഡ്യൂൺസ്, പക്ഷിസങ്കേതം തുടങ്ങിയവ കണ്ടു അൽ വത്ബ ലേക്കിൽ കൂടാരം കെട്ടി തങ്ങാം. വിവരങ്ങൾക്ക് visitabudhabi.ae

 

English Summary: Abu Dhabi launches new tourism campaign.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com