അബുദാബിയില്‍ കാൽനടക്കാർക്ക് ഇരുചക്ര വാഹനം തടസ്സമായാൽ 500 ദിർഹംവരെ പിഴ
Mail This Article
അബുദാബി∙ ഇരുചക്ര വാഹനങ്ങളും ഇലക്ട്രിക് സ്കൂട്ടറുകളും കാൽനടക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കിയാൽ ശിക്ഷ ഉറപ്പ്. ഇവ പാർപ്പിട മേഖലകളിൽ കാൽനട യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായി പൊലീസിനു പരാതി ലഭിച്ചു. റോഡിലൂടെ ഓടിക്കാൻ വിലക്കുള്ള സ്ഥലങ്ങളിൽ നടപ്പാതകളിലൂടെയാണ് ഇ– സ്കൂട്ടറുകൾ ഓടിക്കുന്നത്. സീറ്റുള്ളതും ഇല്ലാത്തതുമായ ഇ സ്കൂട്ടറുകളുടെ ഉപയോഗം വർധിച്ചതതോടെയാണ് കാൽനടയാത്രക്കാർ പരാതിപ്പെട്ടത്.
പിഴ 200 മുതൽ
വ്യക്തികൾ ഉപയോഗിക്കുന്ന ഏതുതരം ഇരുചക്രവാഹനങ്ങളും ഗതാഗത നിയമം നിയമം ലംഘിച്ചാൽ 200 മുതൽ 500 ദിർഹം വരെയാണ് പിഴ. ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ പൊലീസുമായി സഹകരിച്ചാണ് നിയമ ലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കുക.
ഇരുചക്ര വാഹനക്കാർക്കുള്ള പൊലീസ് നിർദേശങ്ങൾ
∙എതിർ ദിശയിൽ ഇരുചക്രവാഹനങ്ങൾ ഓടിക്കരുത്.
∙വ്യായാമത്തിനും കാൽനടയാത്രയ്ക്കുള്ള പ്രത്യേക ഇടങ്ങളിൽ ഇ– സ്കൂട്ടറുകളും സൈക്കിളും ഇറക്കരുത്.
∙ബാലൻസുണ്ടെങ്കിൽ മാത്രമേ ഇരുചക്ര വാഹനം റോഡിലിറക്കാവൂ.
∙ ജനത്തിരക്കുള്ള മേഖലകളിൽ വേഗം കുറച്ചും അനുവദിച്ച ലെയ്നുകളിലൂടെയും മാത്രം ഓടിക്കുക.
∙ മണിക്കൂറിൽ 20 കിലോ മീറ്റർ മാത്രമാണ് അനുവദനീയ വേഗം.
∙ ബാലൻസ് തെറ്റും എന്നതിനാൽ അമിതഭാരം കയറ്റരുത്.
∙ ഓടിക്കുമ്പോൾ മൊബൈൽ, ഹെഡ് ഫോൺ എന്നിവ ഉപയോഗിക്കരുത്.
∙പൊതുഗതാഗത മാർഗനിർദേശങ്ങൾ ലംഘിക്കരുത്.
English Summary : Abu Dhabi police warn residents against riding bicycles end e-scooters in pedestrian areas