ഉണർന്ന് ശൈത്യകാല ടൂറിസം; അബുദാബിയിലേക്ക് സന്ദർശക പ്രവാഹം
Mail This Article
അബുദാബി∙ ശൈത്യകാല ടൂറിസത്തിന്റെ ഭാഗമായി അബുദാബിയിലേക്കു സന്ദർശക പ്രവാഹം. 15 ലക്ഷം സന്ദർശകർ ഇത്തിഹാദ് എയർവേയ്സ് വിമാനത്തിൽ മാത്രം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റു എയർലൈനുകളിലെ കൂടി കണക്കെടുത്താൽ യാത്രക്കാരുടെ എണ്ണം ഇരട്ടിയാകും. യുഎഇ ദേശീയദിന അവധി, ക്രിസ്മസ്, പുതുവർഷം എന്നിവ പ്രമാണിച്ച് ജനുവരി 8 വരെയാണ് തിരക്കേറിയ സമയമായി കണക്കാക്കുന്നു.
ഡിസംബർ പകുതിയോടെ യുഎഇയിലെ സ്കൂളുകൾക്കു 3 ആഴ്ചത്തെ ശൈത്യകാല അവധി ലഭിക്കുന്നതും യാത്രക്കാരുടെ എണ്ണം കൂട്ടും. ഫോർമുല വൺ ഗ്രാൻഡ് പ്രീ, ആഗോള മാധ്യമ സമ്മേളനം തുടങ്ങി രാജ്യാന്തര മത്സരങ്ങളും സമ്മേളനങ്ങളും നൂറുകണക്കിന് അതിഥികളെ അബുദാബിയിലേക്കു ആകർഷിച്ചിരുന്നതായി ഇത്തിഹാദ് ഹബ് ഓപ്പറേഷൻസ് ജനറൽ മാനേജർ ഷാഇബ് അൽ നജ്ജാർ പറഞ്ഞു.
ഖത്തർ ഫിഫ വേൾഡ് കപ്പിനെത്തുന്നവരിൽ 15 ലക്ഷം പേർ യുഎഇ സന്ദർശിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതും ടൂറിസ്റ്റുകളുടെ എണ്ണം കൂടാൻ കാരണമാകും. യുഎഇയിൽ താമസിച്ച് ഖത്തറിൽ പോയി കളി കണ്ടു മടങ്ങാവുന്ന വിധം ഷട്ടിൽ വിമാന സർവീസും യുഎഇ ഒരുക്കിയിട്ടുണ്ട്. തിരക്കു മുന്നിൽ കണ്ട് 4 മണിക്കൂർ മുൻപ് ചെക്ക് ഇൻ ചെയ്യാൻ വിവിധ എയർലൈനുകൾ യാത്രക്കാരോട് ആവശ്യപ്പെട്ടു.
വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് ചെക് ഇൻ കൗണ്ടർ അടയ്ക്കും. യുഎസിലേക്കുള്ള വിമാനങ്ങളുടെ 2 മണിക്കൂർ മുൻപ് അടയ്ക്കും. 20 മിനിറ്റ് മുൻപ് അതതു ഗേറ്റിൽ എത്താത്തവരെ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും അറിയിച്ചു.യാത്രയ്ക്ക് 24 മണിക്കൂർ മുൻപു തന്നെ ലഗേജ് വിമാനത്താവളത്തിൽ എത്തിക്കാനും ഇത്തിഹാദ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ നേരത്തെ ചെക് ഇൻ ചെയ്യുന്നവർക്ക് 5 കിലോ അധിക ലഗേജ് അലവൻസും ഇത്തിഹാദ് നൽകുന്നു. യാത്രയ്ക്ക് 7 മണിക്കൂർ മുൻപുവരെ ലഗേജ് ഇടുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും.